'സംവിധാനം ചെയ്യുമ്പോൾ പരിഗണിക്കുന്നത് സിനിമാപ്രേമികളെ, മതഭ്രാന്തന്മരെ കണക്കിലെടുക്കാറില്ല'; രാജമൗലി
ഇന്ന് ബ്രഹ്മാണ്ഡ സിനിമകളുടെ ഒരു ബ്രാൻഡാണ് സംവിധായകൻ രാജമൗലി എന്ന് നിസംശയം പറയാം. ഛത്രപതി, യമദോംഗ, വിക്രമാർക്കഡു, മഗധീര, ഈച്ച, ബാഹുബലി സീരിസ് തുടങ്ങിയവയാണ് അങ്ങൊനൊരു ബ്രാൻഡായി മാറാൻ രാജമൗലിക്ക് കരുത്തായതും. തെലുങ്ക് ചലച്ചിത്ര മേഖലയെ ഉന്നതിയിലെത്തിച്ച മാസ്റ്റർ ക്രാഫ്റ്റ്സ് മാൻ എന്നും രാജമൗലിയെ വിശേഷിപ്പിക്കാം. രാജമൗലിയുടെ ഏറ്റവും പുതിയ സന്തോഷ രാംചരൺ, ജൂനിയർ എൻടിആർ എന്നിവർ നായകന്മാരാകുന്ന ആർആർആർ റിലീസിന് തയ്യാറെടുക്കുന്നു എന്നതാണ്.

മറ്റ് സിനിമകൾ പോലെ തന്നെ ആർആർആറും പാൻ ഇന്ത്യൻ സിനിമയായിട്ടാണ് രാജമൗലിയും സംഘവും തിയേറ്ററുകളിലേക്ക് എത്തിക്കാൻ പോകുന്നത്. ജനുവരി ഏഴിനാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒമിക്രോൺ വകഭേദമടക്കം രാജ്യത്ത് കോവിഡ് ഭീഷണി വർധിക്കുകയും പലയിടത്തും തിയേറ്റർ അടയ്ക്കുകയും ചെയ്തതിനെ തുടർന്ന് അണിയറപ്രവർത്തകർ സിനിമയുടെ റിലീസ് നീട്ടിയിരിക്കുകയാണ്. പുതിയ റിലീസിങ് തിയതി അറിയിച്ചിട്ടില്ല.
രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്ക് പുറമെ അജയ് ദേവ്ഗൺ, ആലിയ ഭട്ട് തുടങ്ങിയവരും ഒന്നിക്കുന്ന ചിത്രമാണ് ആർആർആർ. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ട്രെയ്ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയ്ലർ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. ആക്ഷനും ഇമോഷണൽ രംഗങ്ങളും യുദ്ധവും എല്ലാം നിറഞ്ഞ രാജമൗലിയുടെ വിഷ്വൽ മാജിക്കിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലർ തന്ന സൂചന. 450 കോടി രൂപയിൽ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് മുഴുവൻ പേര്. സിനിമയെടുക്കുന്നതിന് മുമ്പുണ്ടായിരുന്ന ചിന്തകളെ കുറിച്ചും രണ്ട് താരങ്ങളെ ഒന്നിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് രാജമൗലി ഇപ്പോൾ.
'ഒരു സിനിമ ചെയ്യുമ്പോൾ എന്റെ സിനിമാ പ്രേമികളുടെ ഇഷ്ടങ്ങളെ കുറിച്ച് ചിന്തിക്കും. എല്ലാത്തരം പ്രേക്ഷകരും തൃപ്തിപ്പെടുന്ന കഥകൾ ചെയ്യാനാണ് താൽപര്യം. ആർആർആറിലേക്ക് എത്തിയപ്പോൾ സിനിമാ ആശ്വദകരെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. സിനിമയിലെ ചില കാര്യങ്ങൾ മാത്രം വിലയിരുത്തുന്ന മതഭ്രാന്തന്മാരെ കുറിച്ച് ചിന്തിക്കാറില്ല. രാം ചരണും ജൂനിയർ എൻടിആറും തെലുങ്കിൽ വലിയ ഫാൻ ബേസുള്ള താരങ്ങളാണ്. എന്നാൽ അവരുടെ ആരാധകരെ തൃപ്തിപ്പെടുത്താൻ സീനുകൾ വിഭജിക്കുക പോലുള്ളവ ചെയ്തിട്ടില്ല കാരണം സിനിമ കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസിലാകും അവരവരുടേതായ ശൈലിയിൽ രണ്ട്പേരും മനഹോരമായി കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടെന്ന്. രാം ചരണും ജൂനിയർ എൻടിആറും വെറും താരങ്ങൾ മാത്രമല്ല അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. അതുകൊണ്ട് തന്നെ സിനിമ ചെയ്യുന്നത് കൂടുതൽ എളുപ്പമായിരുന്നു. അച്ഛൻ ആഴ്ചയിൽ ഒരു കഥയെങ്കിലും സിനിമ ചെയ്യുന്നതിന് വേണ്ടി എന്നോട് പറയാറുണ്ട്. അവയെല്ലാം ഞാൻ കേൾക്കാറുണ്ട്. പക്ഷെ അതിൽ എനിക്ക് കൊള്ളാം എന്ന് തോന്നുന്നവ മാത്രമെ സിനിമക്കായി എടുക്കാറുള്ളൂ' രാജമൗലി പറയുന്നു.


Click it and Unblock the Notifications











