ഭാഗ്യലക്ഷ്മി നടത്തിയ പ്രതികരണം നിഷ്‌ക്രിയമായ നിയമവ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്, പിന്തുണച്ച് ഫെഫ്ക
യൂടൂബിലൂടെ മോശം പരാമര്‍ശം നടത്തിയ ആളെ കൈയ്യേറ്റം ചെയ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് ഫെഫ്ക. നിഷ്‌ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് സംഭവമെന്നാണ് ഈ വിഷയത്തില്‍ ഫെഫ്ക പ്രതികരിച്ചത്. സംഭവത്തില്‍ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫെഫ്ക വ്യക്തമാക്കി. "സൈബർ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്.

അതിൽ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ, ആണധികാരത്തിന്റേയും കപട സദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവർ നടത്തിയ പ്രതികരണം നിഷ്ക്രിയമായ നിയമ വ്യസ്ഥയുടെ കരണത്തേറ്റ അടിയാണ്.
തീർച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിർക്കപ്പെടേണ്ടതാണ്. എന്നാൽ, സൈബർ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബുദ്ധിമുട്ടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാൻ കഴിയൂ. ഭാഗ്യലക്ഷ്മിയോട് ഐക്യദാർഢ്യം. അവരെ അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരും, ഫെഫ്ക ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതിഷേധം നടന്നത്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ആളുടെ വീട്ടില്‍ കയറി പരസ്യമായി മാപ്പു പറയിച്ച ശേഷമാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും മടങ്ങിയത്. കൂടാതെ യൂടൂബിലുണ്ടായിരുന്ന മോശം വീഡിയോകള്‍ ഒന്നടങ്കം അയാളെ കൊണ്ട് ഡീലിറ്റ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു നടി. തുടര്‍ന്ന് ഭാഗ്യലക്ഷ്മിക്കും ദിയ സനയ്ക്കുമൊക്കെ പിന്തുണ അറിയിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്. സംവിധായിക വിധു വിന്‍സെന്റ്, ജോയ് മാത്യൂ, മണിക്കുട്ടന്‍ തുടങ്ങിയവരെല്ലാം ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.


Click it and Unblock the Notifications