കാരവാനിന് പുറത്ത് കാവലിന് മറ്റൊരാളെ നിർത്തി, നടന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമം; രഞ്ജിത്ത് അറസ്റ്റിലെ വിവരങ്ങൾ
യുവനടിയുടെ പരാതിയിൽ ഫിലിം മേക്കർ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉദയംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഷൂട്ടിംഗിനിടെയാണ് സംഭവം. ലൊക്കേഷനിൽ കാരവാനുള്ളിൽ വെച്ച് രഞ്ജിത്ത് തന്നെ കയറി പിടിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. അതിക്രമം നടക്കുമ്പോൾ മറ്റാരും കാരവാനിലേക്ക് വരാതിരിക്കാൻ ഒരു യുവതിയെ പുറത്ത് നിർത്തിയെന്നും ഈ യുവതിക്കെതിരെയും കേസുണ്ടെന്നും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.
കഴിഞ്ഞ മാസം 28 നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ പൊലീസ് പെൺകുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. അറസ്റ്റ് ഭയന്ന രഞ്ജിത്ത് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. സുഹൃത്തായ നടന്റെ കാറിൽ രഞ്ജിത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ടവർ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് പിടികൂടി. തൊടുപുഴയിൽ വെച്ചാണ് സംവിധായകൻ അറസ്റ്റിലായത്.

നിലവിൽ റിമാൻഡിലാണ് രഞ്ജിത്ത്. എറണാകുളം ജനറൽ ആശുപത്രിയിൽ വെെദ്യ പരിശോധന നടത്തിയ ശേഷം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുകയായിരുന്നു. 14 ദിവസത്തേക്കാണ് റിമാൻഡ്. എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതിക്രമത്തിൽ നടി ആദ്യം സിനിമാ സെറ്റിലെ ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. പിന്നീട് ഡിജിപിക്കും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് അന്വേഷണം നടത്തുന്ന എസ്ഐടിക്കും നടി പരാതി നൽകി.


Click it and Unblock the Notifications















