കാഞ്ചന സീതയുടെ കാനന സൗന്ദര്യം ആവാഹിച്ച ജി അരവിന്ദന്‍.. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിട്ട് 28 വര്‍ഷം
മലയാളസിനിമയെ ദേശാന്തരീയപ്രശസ്തിയിലേക്കുയർത്തിയ പ്രശസ്തനായ സിനിമാ സംവിധായകനും കാർട്ടൂണിസ്റ്റുമായിരുന്നു ഗോവിന്ദൻ നായർ അരവിന്ദൻ. പ്രിയസംവിധായകൻ ഭൂമിയിൽ നിന്ന് വിട പറഞ്ഞിട്ട് 28 വർഷം.കാവ്യാത്മകവും ദാർശനികവുമായ പ്രതിപാദനശൈലി അവതരിപ്പിക്കുകയും മൗലികമായ സൗന്ദര്യശാസ്ത്രപരീക്ഷണങ്ങൾ നടത്തുകയും ചെയ്ത ചലച്ചിത്രകാരനായിരുന്നു അദ്ദേഹം.

ഗോവിന്ദന്‍ നായര്‍ അരവിന്ദന്‍ എന്ന് അരവിന്ദൻ 1935 ജനുവരി 21-ന് കോട്ടയത്ത് ജനിച്ചു. സിനിമ സീരിയസ്സായി കാണുന്നതിനും മുൻപ് തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുരുന്നു. കോട്ടയത്ത് നിന്ന് കോഴിക്കോട് എത്തിയതോടെ ഒരു വലിയ സുഹൃത്ത് വലയം ഇദ്ദേഹത്തിനുണ്ടായി. നാടകകൃത്തായ തിക്കോടിയന്‍, കഥാകൃത്തായ പട്ടത്തുവിള കരുണാകരന്‍ തുടങ്ങിയവരും ഈ സംഘത്തിൽ ഉണ്ടായി. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയില്‍ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. ഈ ചിത്രത്തിന്റെ നിർമ്മാതാവ് പട്ടത്തുവിള കരുണാകരനും തിരക്കഥ തിക്കോടിയനുമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായണം ഇന്ത്യയ്ക്കു പുറത്തുള്ള നിരവധി ചലച്ചിത്രമേളകളില്‍ തിളങ്ങിയിരുന്നു. പിന്നേയും ഒരുപാട് മികച്ച ചിത്രങ്ങൾ പിറന്നു.1974, 1978, 1979, 1981, 1985, 1986, 1990 എന്നീ വര്‍ഷങ്ങളില്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടി.
ഗുരുതരമായ രോഗം ബാധിച്ച് ഏറെ കാലം ചികിത്സയിലായിരുന്ന അരവിന്ദന്‍ 1991 മാര്‍ച്ച് 15-ന് അന്തരിച്ചു. 56 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. 'വാസ്തുഹാര' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നപ്പോഴായിരുന്നു അന്ത്യം. അരവിന്ദന്‍ സംവിധാനത്തിനിടക്കു ഒരിക്കലും 'സ്റ്റാര്‍ട്ട്' 'കട്ട്' ഇവ പറഞ്ഞിരുന്നില്ല. ചിദംബരത്തിന്റെ ഛായാഗ്രഹണത്തിനിടക്കു സീന്‍ തീര്‍ന്നതറിയാതെ നടന്നു നടന്നു പോയ സ്മിതാ പാട്ടിലിനെ പിടിച്ചുനിറുത്തുവാന്‍ അരവിന്ദനു പിറകേ ഓടേണ്ടിവന്നിരുന്നത്രേ. അതുപോലെ തന്നെ എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സിനിമ അദ്ദേഹം സിനിമ നിര്‍മ്മിച്ചിട്ടുമില്ല.


Click it and Unblock the Notifications











