സിനിമാ തിയേറ്ററുകളും സ്റ്റേജുകളും തുറന്നു കൊടുത്തേ പറ്റു; ഇത് യോജിച്ച പ്രസ്താവന അല്ലെന്ന് ഹരീഷ് പേരടി
2020 മാര്‍ച്ച് മാസത്തിലായിരുന്നു കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിയന്ത്രണങ്ങള്‍ വരുന്നത്. ആദ്യമേ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാലത്ത് തന്നെ സിനമാ തിയറ്ററുകള്‍ അടച്ച് പൂട്ടി. ഒന്നോ രണ്ടോ ആഴ്ച എന്ന് കരുതിയെങ്കിലും ഒന്നര വര്‍ഷത്തോളമായി. ഇക്കഴിഞ്ഞ ജനുവരിയില്‍ ന്യൂയറിനോട് അനുബന്ധിച്ചാണ് തിയറ്ററുകള്‍ ആദ്യമായി തുറക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. അതേ സമയം മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ മരക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന സിനിമയൊക്കെ വർഷങ്ങളായി തിയറ്റർ റിലീസിന് കാത്തിരിക്കുകയാണ്.
അധികം വൈകാതെ കൊവിഡിന്റെ രണ്ടാം തരംഗമെത്തി. അങ്ങനെ രണ്ടാമതും തിയറ്ററുകള്‍ അടച്ചിടേണ്ടി വന്നു. മാസങ്ങളായി തിയറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. ഇക്കാലയളവില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രം സിനിമ റിലീസ് നടത്തുകയാണ്. ഇനി എന്ന് തിയേറ്റര്‍ തുറക്കുമെന്ന് കാത്തിരിക്കുന്നവര്‍ക്കിടയിലേക്കാണ് സാംസ്‌കാരിക മന്ത്രിയുടെ അറിയിപ്പ് എത്തുന്നത്.

കൊവിഡ് വ്യാപനത്തില്‍ ആശങ്ക ഉള്ളത് കൊണ്ട് തിയറ്ററുകള്‍ തുറക്കാന്‍ ഡിംസബറെങ്കിലും ആവുമെന്നാണ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരിച്ച് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഡിസംബറില്‍ കൊറോണ പോവുമെന്ന് പറഞ്ഞിരുന്നോന്ന് ഹരീഷ് ചോദിക്കുന്നു. ബസുകളില്‍ പോലും അടുത്തിരുന്ന് മണിക്കൂറുകള്‍ യാത്ര ചെയ്യാന്‍ പറ്റുന്ന സാഹചര്യത്തിലും തിയറ്റര്‍ തുറക്കുന്നതിന് മാത്രം എതിര്‍പ്പ് പറയുന്നതിനെയാണ് താരം ചോദ്യം ചെയ്തിരിക്കുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം
സഖാവേ.. ഡിസംബറില്‍ ഞാന്‍ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ? തിരുവനന്തപുരത്ത് നിന്ന് കാസര്‍ക്കോട് വരെ 12 മണിക്കൂര്‍ പരസ്പരം അറിയാത്ത ആളുകള്‍ക്ക് ഒന്നിച്ച് ഇരുന്ന് യാത്ര ചെയ്യുന്നതിനേക്കാളും മാളുകളിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും കൂട്ടത്തോടെ ജനങ്ങള്‍ ഇറങ്ങുന്നതിനേക്കാളും എത്രയോ എളുപ്പത്തില്‍ എല്ലാ നിയന്ത്രണങ്ങള്‍ക്കും വിധേയമായി 2 മണിക്കൂര്‍ സിനിമ കാണാന്‍ പറ്റും എന്ന് ഇത് എഴുതുന്ന എന്നേക്കാള്‍ ബോധ്യമുള്ള ആളാണ് താങ്കള്‍.

എല്ലാ തിയേറ്ററുകളിലും ഷോ നടക്കുമ്പോള്‍ അത് നിയന്ത്രണങ്ങള്‍ക്ക് വിധേയമായ മന്ത്രിസഭ സത്യ പ്രതിഞ്ജ ചടങ്ങാണെന്ന് കരുതിയാല്‍ തിരാവുന്ന പ്രശ്‌നമേയുള്ളു. ഒരു വശത്ത് കേരളത്തിലേക്ക് വരുന്ന വ്യവസായം തകര്‍ക്കാന്‍ ലോബികളുണ്ടെന്ന് പറയുക. മറുവശത്ത് തകര്‍ന്നു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് അന്നം തരുന്ന മലയാള സിനിമാ വ്യവസായമേഖലക്ക് നേരെ കണ്ണടക്കുക. ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് നയമല്ല. മറ്റെന്തോ നയതന്ത്രതയാണ്. ഇത് കേരളം പോലുള്ള ഒരു സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രിക്ക് യോജിച്ച പ്രസതാവനയുമല്ല.
സിനിമാ തിയേറ്ററുകള്‍ തുറന്നേ പറ്റു. അതുപോലെ നാടക, ഗാനമേള, മിമിക്രി, ന്യത്ത കലാകാരന്‍മാര്‍ വേദികള്‍ കണ്ടിട്ട് രണ്ട് വര്‍ഷമായി. അവര്‍ക്കൊക്കെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്റ്റേജുകള്‍ തുറന്നു കൊടുത്തേ പറ്റു. എല്ലാം അടച്ചു പൂട്ടിയിടല്‍ ഭരിക്കുന്നവര്‍ക്ക് നല്ല സുഖമുള്ള ഏര്‍പ്പാടായിരിക്കും. എന്നാല്‍ ഭരിക്കപ്പെടുന്നവര്‍ക്ക് അത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. ഞങ്ങള്‍ക്ക് ജീവിക്കണം.. അതിജീവിക്കണം... ലോകം മുഴുവന്‍ കോവിഡിനോടൊപ്പം ജീവിക്കാന്‍ തുടങ്ങി..ഞങ്ങളും ഈ വലിയ ലോകത്തിന്റെ ഭാഗമാണ്... എന്നും ഹരീഷ് പേരടി പറയുന്നു.


Click it and Unblock the Notifications











