ഡബ്ല്യുസിസിയിലെ ആ നടിക്ക് സ്വാർത്ഥത; മലയാള സിനിമയിൽ നിന്നും പുറത്താകാതിരിക്കാൻ സത്യം പറഞ്ഞില്ല; റിപ്പോർട്ട്
ഏവരെയും ഞെട്ടിച്ച് കൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. മലയാള സിനിമാ ലോകത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. മലയാള സിനിമാ രംഗത്തെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അവസരങ്ങൾക്ക് വേണ്ടി നടിമാർക്ക് വിട്ട് വീഴ്ച ചെയ്യേണ്ട സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉന്നയിക്കുന്ന ആരോപണങ്ങൾ റിപ്പോർട്ടിൽ ശരി വെക്കുന്നുണ്ട്.
ഡബ്യുസിസി അംഗങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഡബ്ല്യുസിസിയിലെ അംഗങ്ങളെ സിനിമയിലേക്ക് എടുക്കില്ലെന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്. പലർക്കും ഇഷ്‌ടപ്പെടാത്ത കാര്യങ്ങൾ സംസാരിക്കുന്നതിനാൽ ഡബ്ല്യുസിസി അംഗങ്ങളെ സിനിമയിലേക്ക് എടുക്കാൻ ആരും ധൈര്യപ്പെടുന്നില്ല.

ചില നിർമാതാക്കൾ ഡബ്ല്യുസിസി അംഗങ്ങളെ തന്റെ സിനിമയിലേക്ക് ഉൾപ്പെടുത്തുന്നില്ല. അത് അമ്മ സംഘടനയിലുള്ളവരെ ചൊടിപ്പിക്കുമെന്ന് ഇവർ ഭയക്കുന്നു. ഡബ്ല്യുസിസി രൂപീകരണത്തിന് മുമ്പ് നിരവധി അവസരങ്ങൾ ലഭിച്ച ഒരു നടിക്ക് ഡബ്ല്യുസിസി അംഗമായ ശേഷം അവസരങ്ങൾ ഇല്ലാതായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഡബ്ല്യുസിസിയിലെ ഒരേയൊരു അംഗത്തിന് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അംഗമാണ് ഈ നടി. ഇവർ മാത്രമാണ് സിനിമാ രംഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്. സിനിമാ രംഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്ന് ഈ നടി പറഞ്ഞു.

എന്നാൽ അത് സത്യമല്ല. തെളിവുകൾ പരിശോധിക്കേണ്ടി വന്നാൽ ഇൻഡസ്ട്രിയിലെ പുരുഷൻമാർക്കെതിരെ ഈ നടി മനപ്പൂർവം സംസാരിക്കാതിരിക്കുകയാണ്. മലയാള സിനിമാ രംഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള സ്വാർത്ഥ ലക്ഷ്യം മാത്രമാണ് ഇതിന് കാരണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഹേമ കമ്മിറ്റി പരാമർശിക്കുന്ന നടി ആരാണെന്ന് വ്യക്തമല്ല. തങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡബ്ല്യുസിസി അംഗങ്ങളായ പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, തുടങ്ങിയവരെല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് പുറത്ത് വരണമെന്ന് ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടതും ഡബ്ല്യുസിസി അംഗങ്ങളാണ്.
സെറ്റുകളിലെ ലഹരി ഉപയോഗം, സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമം, അനൗദ്യോഗിക വിലക്കുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മലയാള സിനിമാ ലോകത്തെ ഭരിക്കുന്ന ലോബികൾ ഉണ്ടെന്ന് റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്. വരും ദിവസങ്ങളിൽ വലിയ തോതിൽ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ചർച്ചയാകും.
ഇതിനോടകം നിരവധി പേർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ പരാമർശിക്കുന്നവരുടെ സ്വകാര്യത കണക്കിലെടുത്ത് ചില വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ആളുകളെ തിരിച്ചറിയുന്ന ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാരഗ്രാഫ് ഒഴിവാക്കി. 81 മുതൽ 100 വരെയുള്ള പേജുകളിലെ പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധങ്ങളും നീക്കിയിട്ടുണ്ട്.


Click it and Unblock the Notifications