പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല, ഒപ്പം നിന്നവർക്ക് നന്ദി; നടപടിക്ക് പിന്നാലെ ഹണി റോസ്
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ തനിക്കൊപ്പം നിന്ന് പിന്തുണ നൽകിയ ഏവരോടും നന്ദി അറിയിച്ച് നടി ഹണി റോസ്. പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഹണി റോസിന്റെ പ്രതികരണം. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അറിയിച്ചിട്ടുണ്ട്. നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനോടും കേരള പൊലീസിനോടും ഹണി റോസ് നന്ദി അറിയിച്ചു.
ഒരു വ്യക്തിയെ കൊന്ന് കളയാൻ കത്തിയും തോക്കും ഒന്നും വേണ്ട ഇക്കാലത്ത്. ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫെെലുകളിൽ നിന്നുള്ള നീചവും ക്രൂരവുമായ അസഭ്യ, അശ്ലീല ദ്വയാർത്ഥ കമന്റുകളും പ്ലാൻഡ് കാമ്പയിനും മതി. സാമൂഹ്യ മാധ്യമ ഗുണ്ടായിസത്തിന് നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.

ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിന് ഒപ്പം നിന്ന് ശക്തമായ ഉറപ്പ് നൽകി നടപടിയെടുത്ത കേരള സർക്കാരിനെ നയിക്കുന്ന ശ്രീ പിണറായി വിജയൻ അദ്ദേഹത്തിനും കേരള പൊലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നെന്ന് ഹണി റോസ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു.
ലോ ആന്റ് ഓർഡർ എഡിജിപി മനോജ് എബ്രഹാം, എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഐപിഎസ്, ഡിസിപി അശ്വതി ജിജി ഐപിഎസ്, സെൻട്രൽ പൊലീസ് എസിപി ജയകുമാർ, സെൻട്രൽ പൊലീസ് എസ്എച്ച്ഒ അനീഷ് ജോയ് എന്നീ പേരുകൾ എടുത്ത് പറഞ്ഞ് ഹണി റോസ് നന്ദി അറിയിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒപ്പം നിന്ന നേതാക്കകളോടുംം പൂർണ പിന്തുണ നൽകിയ മാധ്യമപ്രവർത്തകരോടും സുഹൃത്തുക്കളോടുംം ഒപ്പം തന്നെ സ്നേഹിക്കുന്നവരോടും താനും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നെന്നും ഹണി റോസ് വ്യകതമാക്കി.

ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിന്റെ ഇവന്റിന് എത്തിയപ്പോൾ നടിയെ ദ്വയാർത്ഥ പ്രയോഗത്തിൽ ബോബി ചെമ്മണ്ണൂർ പരിഹസിച്ചിരുന്നു. പിന്നീട് പല തവണ നടിയെ പരിഹസിച്ച് ഇയാൾ പരാമർശങ്ങൾ നടത്തി. താങ്കൾ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ. ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നാണ് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് ശേഷം ഹണി റോസ് പറഞ്ഞിരുന്നത്.


Click it and Unblock the Notifications