മമ്മൂട്ടിക്ക് ധിക്കാരിയെന്നും അഹങ്കാരിയെന്നുമൊക്കെ ഇന്നും വിശേഷണം ഉണ്ടെന്നറിയുമ്പോൾ; കുറിപ്പ്
വാത്സല്യത്തിലെ മേലേടത്ത് രാഘവന്‍ നായരെയും, വിധേയനിലെ ഭാസ്‌ക്കര പട്ടേലിനെയും ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയും മലയാളികള്‍ ഹൃദയത്തോടാണ് ചേര്‍ച്ചുവെച്ചത്. ഈ കഥാപാത്രങ്ങള്‍ മാത്രമല്ല മമ്മൂട്ടി എന്ന മഹാനടന്‍ വിസ്മയിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളെയും മലയാളികള്‍ ഹൃദയത്തോട് തന്നെയാണ് ചേര്‍ത്തുവെച്ചത്. ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുമ്പോള്‍ അതിൽ വൈക്കത്തുകാരൻ മുഹമ്മദ് കുട്ടി എന്ന ആളുടെ ഒരു മാനറിസങ്ങളും കാണാൻ കഴിയില്ല എന്നതാണ് മമ്മൂട്ടിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും.
മമ്മൂട്ടിയുടെ കഥാപാത്രങ്ങളെക്കുറിച്ചും സിനിമക്കപ്പുറത്ത മെഗാസ്റ്റാറിനെകുറിച്ചും സനല്‍ കുമാര്‍ പത്മനാഭന്‍ എന്ന ആരാധകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയിയല്‍ ചര്‍ച്ചയാവുന്നത്. സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ ഏതെങ്കിലും ഒരു നടൻ തന്റെ മാനറിസങ്ങൾ മുഴുവൻ "നടനം "എന്ന അദൃശ്യമായ ഭിത്തിയാൽ മറച്ചു പൂർണമായും കഥാപാത്രമായി മാറുന്നത് കണ്ടു വിസ്മയം പൂണ്ടിട്ടുണ്ടെങ്കിൽ അത് മമ്മൂട്ടി എന്ന താരം മാത്രമാണെന്നാണ് സനല്‍കുമാര്‍ പോസ്റ്റില്‍ പറയുന്നത്.

സനല്‍കുമാര്‍ പത്മനാഭന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന് ഇന്ന് 69 ആം പിറന്നാൾ !....
" നിങ്ങൾ ധൈര്യമായിരിക്കു , നായർ ഉടനെ പിടിക്കപ്പെടും കാരണം നടപ്പിലും നോക്കിലും സംസാരത്തിലും അടിമുടി പട്ടാളക്കാരൻ ആയ ഒരാൾക്ക് അധികകാലം ഒളിച്ചു കഴിയാൻ ആവില്ല പിടിക്കപ്പെടും , അത് പോലെ കാഷ്മീരിനപ്പുറെ പാകിസ്ഥാൻ ബോർഡർ കടന്നാൽ ഇന്ത്യൻ ചാരൻ എന്ന നിലയിലും പിടിക്കപ്പെടും " നായര്സാബിൽ ദേവൻ , സുരേഷ് ഗോപി ആൻഡ് ടീമിനോട് നായർ സാബിനെ കുറിച്ച് പറയുന്ന ഡയലോഗ് ആണിത്......
മുഹമ്മദ് കുട്ടി എന്ന വൈക്കം കാരൻ തന്റെ യാതൊരു വിധ ചേഷ്ടകളോ മാനരിസങ്ങളോ അവശേഷിപ്പിക്കാതെ പൂർണമായും കഥാപാത്രത്തെ ഉൾകൊള്ളുന്ന "പ്രക്രിയ " പലകുറി കണ്ടതിനാലാവാം ഇത് വിശേഷിപ്പിക്കാൻ ഡെന്നിസ് ജോസഫ് തന്റെ തിരക്കഥയിൽ ഈ വാചകം എഴുതി ചേർത്തതു.....
Recommended Video
യാതൊരു വിധ മേക്കോവറും ഇല്ലാതെ ലിമിറ്റഡ് മേക്കപ് ന്‍റെ സഹായത്തോടെ , കഥാപാത്രങ്ങളിലേക്കു പരകായ പ്രവേശം നടത്തുന്ന മറ്റൊരു നടൻ ഉണ്ടോ സംശയം ആണ്....ചെളി പുരണ്ട മുണ്ടും ബനിയനും കയ്യിലെ തൂമ്പയും ചെരിച്ചു ഈരിയ മുടിയും ആയി പാടത്തു നിന്നും കയറി വരുന്ന മേലേടത്ത് രാഘവൻ നായർ കുളി കഴിഞ്ഞു വെള്ള മുണ്ടും ജുബ്ബയും ഇട്ടു അരയിൽ തോക്കും തിരുകി മുടി നേരെ മുകളിലേക്ക് ഈരി നെറ്റിയിൽ ഗോപി കുറിയും വരച്ചു ഇറങ്ങുമ്പോൾ എതിരാളികൾ ഹാഫ് മാന് ഹാഫ് ലയൺ എന്ന് വിളിക്കുന്ന മന്നാഡിയാർ ആകുന്ന കാഴ്ച........

മുകളിലേക്ക് ഈരിയ മുടി ഒന്ന് ചെരിച്ചിട്ടു തലയിൽ ഒരു തോർത്തും കെട്ടി കൂളിംഗ് ഗ്ലാസും വെച്ച് " മോളിക്കുട്ടിയെ ഇന്ന കരി മീനാ കുടം പുളിയിട്ടു വക്കാം " എന്ന് പറയുമ്പോൾ കേരളം റോൾ മോഡൽ ആക്കിയ അച്ചായൻ ആകുക ആയി...
കള്ളി മുണ്ടും ബനിയനും ചുണ്ടിൽ എരിയുന്ന ബീഡിയുമായി കണ്ണുകളിൽ തീയും കയ്യിൽ കത്തിയുമായി ലോറിയിൽ നിന്നും ചാടിയിറങ്ങുന്ന ചന്ദ്രു......ബനിയൻ മാറി ഷർട് ഇട്ടു കൈ തെറുത്തു വെച്ച് ചെരുപ്പ് ഊരിയിട്ട് വന്നാൽ തോപ്രാം കുടിക്കാരൻ മൈക്ക് ആയി മാറുന്ന വിസ്മയ കാഴ്ച ! ഇത്രയും ഒബ്‌സർവേഷൻ ക്വാളിറ്റിയുള്ള വേറൊരു നടനുണ്ടോ ?
സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ ഏതെങ്കിലും ഒരു നടൻ തന്റെ മാനറിസങ്ങൾ മുഴുവൻ "നടനം "എന്ന അദൃശ്യമായ ഭിത്തിയാൽ മറച്ചു പൂർണമായും കഥാപാത്രമായി മാറുന്നത് കണ്ടു വിസ്മയം പൂണ്ടിട്ടുണ്ടെങ്കിൽ അത് ഇങ്ങേരെ മാത്രം ആണു....
വടക്കൻ പാട്ടുകളിലെ ചന്തുവിനെയും ,അരയൻ അച്ചുവിനെയും , ഭാസ്കര പട്ടേലിനെയും , പൊന്തൻ മാടയെയും , അഹമ്മദ് ഹാജിയെയും , ഫ്രാൻസിസ് എന്ന പ്രാഞ്ചിയേയും , ചന്ദ്രു വിനേയും , ജോസഫ് അലെക്സിനെയും, മാധവനുണ്ണിയെയും സസൂക്ഷ്മം നിരീക്ഷിച്ചാൽ പോലും അതിൽ വൈക്കത്തുകാരൻ മുഹമ്മദ് കുട്ടി എന്ന ആളുടെ ഒരു മാനറിസങ്ങളും കാണാൻ കഴിയില്ല എന്നത് തന്നെ ആണു കൂടെയുള്ളവരിൽ നിന്നും അയാളെ വ്യത്യസ്തൻ ആക്കുന്നതും.....
ഒരു പക്ഷെ ലോഹിയുടെയും പപ്പേട്ടന്റെയും, ടി ദാമോധരന്റെയും വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചിട്ടുണ്ടാകുക ഇദ്ദേഹത്തിനെ ആയിരിക്കാം......

അഭിനയ വികാര വിക്ഷോഭങ്ങളുടെ ടണ്ണുകൾ ഭാരം വഹിക്കാൻ ശേഷിയുള്ള "മമ്മൂട്ടി " എന്നാ ടോറസിൽ പുതു സംവിധായകരും എഴുത്തുകാരും രണ്ട് 10 കിലോ യുടെ അരി ചാക്ക് പോലുള്ള സ്ക്രിപ്റ്റുമായി റീല് ഉരുട്ടി കൊണ്ട് പോകുന്നത് കാണുമ്പോൾ പലകുറി സഹതാപം തോന്നിയിട്ടുണ്ട് !
ഇദ്ദേഹം ഒരിക്കൽ "ഓറഞ്ചിന്റെ തൊലി കളയാൻ കിലോമീറ്ററുകൾ നടന്ന " കഥ വൈറൽ ആക്കിയ നമ്മൾ...
പണ്ട് പത്തിരുപതു പാക്കറ്റു സിഗരറ്റു വലിക്കുന്ന സംഭവം നാട് മുഴുവൻ പാടി നടന്ന നമ്മൾ....
മറന്നു പോകുന്ന അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന ചിലതുണ്ട്....
അതിൽ ചിലതാണ് ഇദ്ദേഹം വയനാട്ടിലെ ആദിവാസി ഊരുകളിലെ കുട്ടികളുടെ വിദ്യഭ്യാസത്തിന്റെ ചെലവ് ഏറ്റെടുത്ത വാർത്ത....
കഴിഞ്ഞ 25 വർഷങ്ങൾ ആയി മമ്മൂട്ടി ആരുമറിയാതെ ചെയ്‌ത ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് മലങ്കര ബിഷപ് മാത്യൂസിന്റെ വാക്കുകൾ..
പ്രളയത്തിന്റെ ടൈമിൽ കടയിലെ തുണികൾ എല്ലാം നൽകിയ നൗഷാദിനെ ഫോൺ വിളിച്ചു പറഞ്ഞ " ഞങ്ങൾക്ക് ആർക്കും തോന്നാത്തത് നിങ്ങള്ക്ക് തോന്നിയല്ലോ നൗഷാദേ " എന്ന വാചകം....
നിലവിളക്കു കൊളുത്താൻ മടി കാണിച്ച വിദ്യാഭ്യാസ മന്ത്രിയോട് " പ്രകാശം തെളിയിക്കുന്നത് പോസിറ്റീവ് എനെർജി ആണ് നൽകുന്നത് അത് കൊണ്ട് വിളക്ക് കൊളുത്താൻ മടിക്കേണ്ട " എന്ന പ്രസ്താവന.....
അപരിചിതരായ ആൾക്കൂട്ടത്തിനു നേരെ കൈ പൊക്കി വീശി സ്നേഹം കാണിക്കാത്ത, അന്യരെ നോക്കി ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത, പരിചയമില്ലാത്ത ആരേലും തന്റെ ശരീരത്തിൽ സ്പർശിക്കാൻ വന്നാൽ അവനെ തള്ളി മാറ്റുന്ന.. കാമെറക്കു പിന്നിൽ അഭിനയിക്കാൻ അറിയാത്ത ഈ മനുഷ്യനു ധിക്കാരി എന്നും അഹങ്കാരി എന്നുമൊക്കെ ഇന്നും വിശേഷണം ഉണ്ടെന്നറിയുമ്പോൾ അറിയാതെ അർത്ഥമറിയാത്ത ഒരു ചിരി ചുണ്ടിൽ തെളിയും.......
പിറന്നാൾ ആശംസകൾ മമ്മൂക്ക......


Click it and Unblock the Notifications