എംജി ശ്രീകുമാറുമായി ഒരിക്കലും സൗഹൃദമില്ല: വേണുഗോപാല്‍
പലപ്പോഴും പല ഇടങ്ങളിലും തഴയപ്പെട്ട പാട്ടുകാരനാണ് ജി വേണുഗോപാല്‍. തന്റെ പല അവസരങ്ങളും അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് അടുത്തിടെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വേണു ഗോപാല്‍ പറഞ്ഞു.
എംജി ശ്രീകുമാറുമായി ഒരിക്കലും ഒരു സുഖകരമായ ബന്ധമുണ്ടായിട്ടില്ലെന്നും വേണുഗോപാല്‍ പറയുന്നു. യേശുദാസിനെയും ജയചന്ദ്രനെയും പോലുള്ള ഒന്നാം നിരക്കാര്‍ കഴിഞ്ഞാല്‍, രണ്ടാം നിരക്കാരെന്ന നിലയില്‍ എംജി ശ്രീകുമാറുമായി മത്സരമുണ്ടായിട്ടുണ്ട്. പക്ഷെ ഒരിക്കലും അത് സൗഹൃദത്തിലെത്തിയിട്ടില്ല- വേണു ഗോപാല്‍ പറഞ്ഞു.

മലയാള സിനിമാസംഗീത രംഗത്ത് ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വേണു ഗോപാല്‍ പറയുന്നത്. ചെറുതാണെങ്കിലും അത് തീവ്രമാണ്. എല്ലാത്തിനും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരാളാണ്. ഗായകനെന്ന നിലയില്‍ 1994 നും 1999 നും ഇടയിലുള്ള കാലത്തെ ഇരുണ്ട കാലമെന്നാണ് വേണുഗോപാല്‍ വിശേഷിപ്പിക്കുന്നത്. ഈ കാലഘട്ടത്തിനിടയില്‍ ഒട്ടേറെ തിക്താനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
വികെ പ്രകാശ് 'പുനരധിവാസത്തില്‍ പാടാന്‍ ചെല്ലുമ്പോള്‍ വേറൊരു ഗായകന്റെ ഗ്യാംഗ് സമ്മര്‍ദ്ദമുണ്ടായെങ്കിലും വികെപി തന്നെക്കൊണ്ട് തന്നെ പാടിച്ചു. 'കനകമുന്തിരി' എന്ന ഗാനത്തിന്റെ പിറവി അങ്ങിനെയായിരുന്നു. ഈ ഗാനം പിന്നീട് അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും എംജി ശ്രീകുമാര്‍ പാടിയ വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലെ 'ചാന്തുപൊട്ടും' എന്ന ഗാനത്തിനായിരുന്നു അവാര്‍ഡ് കിട്ടിയത്. ആ ചിത്രത്തിലെ 'ആലിലക്കണ്ണാ' എന്ന ഗാനത്തെ പോലും മറികടന്നായിരുന്നു ഈ പുരസ്‌ക്കാരം പോയത്.
പുനരധിവാസത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ ഗിരീഷ് പുത്തഞ്ചേരി ഒരു അന്യഭാഷാ ചിത്രവുമായി ബന്ധപ്പെട്ട് അവസരം ഒരുക്കാമെന്ന് പറയുകയും എന്നാല്‍ പിറ്റേന്ന് അത് അട്ടിമറിക്കപ്പെടുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. തുടക്കത്തിലെ ഒട്ടേറെ നിരാശകള്‍ക്ക് ശേഷം സുഹൃത്ത് ടി കെ രാജീവിന്റെ നിര്‍ബ്ബന്ധബുദ്ധിയാണ് 'ഒന്നുമുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിലെ 'രാ രീ രാ രീ രം' എന്ന ഗാനം സംഭവിക്കാന്‍ ഇടയായതെന്നും വേണുഗോപാല്‍ പറഞ്ഞു.


Click it and Unblock the Notifications











