ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
വിനീത് ശ്രീനിവാസന്‍ നായകനായിട്ടെത്തിയ പുത്തന്‍ ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്. മാസങ്ങള്‍ക്ക് മുന്‍പ് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ മുകുന്ദന്‍ ഉണ്ണി എന്ന വക്കീല്‍ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. തിയറ്ററുകളിലും പിന്നീട് ഒടിടി യില്‍ റിലീസ് ചെയ്തപ്പോഴുമൊക്കെ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
ഒടിടി യില്‍ വന്നതോടെയാണ് സിനിമ കൂടുതൽ ചർച്ചകൾക്കും വിശകലനങ്ങൾക്കും കാരണമായി മാറിയത്. ചിത്രത്തിലെ നായികയുടെ അടക്കം ഡയലോഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമയ്‌ക്കെതിരെ വലിയ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു. ഈ ചിത്രം വളരെ നെഗറ്റീവായിട്ടുള്ള സിനിമയാണെന്നാണ് ഇടവേള ബാബു പറയുന്നത്.

വിനീത് ശ്രീനിവാസന്റെ മുകുന്ദനുണ്ണിയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് എങ്ങനെയാണെന്ന് തനിക്കിതുവരെ മനസിലായിട്ടില്ലെന്ന് പറഞ്ഞാണ് ഇടവേള ബാബു എത്തിയത്. സിനിമ നെഗറ്റീവാണെന്ന് പറഞ്ഞതിനൊപ്പം ഇത് ഓടുമെന്ന് സംവിധായകന് പൂര്‍ണബോധ്യം ഉണ്ടായിരുന്നതായിട്ടും നടന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇടവേള ബാബു. സിനിമയും എഴുത്തും എന്ന വിഷയത്തെ കുറിച്ചുള്ള സംസാരത്തിനിടയിലാണ് വിവാദപരമായ പരാമര്‍ശം അദ്ദേഹം നടത്തിയത്.
'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്' എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്ക് അറിയില്ലെന്നാണ് ഇടവേള ബാബു പറയുന്നത്. കാരണം ആ പടം ഫുള്‍ നെഗറ്റീവാണ്. 'ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ലെന്ന് പറഞ്ഞാണ് ആ സിനിമ തുടങ്ങുന്നത് തന്നെ. ക്ലൈമാക്‌സിലെ ഡയലോഗ് ഞാനിവിടെ ആവര്‍ത്തിക്കുന്നില്ല. അതുപോലെ സിനിമയിലെ നായിക പറയുന്ന ഭാഷയും ഇവിടെ ഉപയോഗിക്കാന്‍ സാധിക്കില്ല. അങ്ങനൊരു ഭാഷയാണ് ഉപയോഗിച്ചത്.
സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാല്‍ ഈ സിനിമ ഒന്ന് കണ്ട് നോക്കൂ.. ഫുള്‍ നെഗറ്റീവാണ്. അങ്ങനൊരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?

നിര്‍മാതാവിന് ലാഭം കിട്ടിയ സിനിമയാണ് മുകുന്ദന്‍ ഉണ്ണി. അങ്ങനൊരു സിനിമയെപ്പറ്റി ചിന്തിക്കാന്‍ പറ്റില്ല. ഇതിനെ കുറിച്ച് വിനീത് ശ്രീനിവാസനുമായി സംസാരിച്ചുവെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. 'വിനീതേ, താങ്കള്‍ എങ്ങനെ ഈ സിനിമയില്‍ അഭിനയിച്ചതെന്നാണ്', ചോദിച്ചത്. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞ് മാറാനും പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്.
ഈ സിനിമ ഓടുമെന്ന വിശ്വാസം അതിന്റെ സംവിധായകന് ഉണ്ടായിരുന്നു. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള്‍ പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് ഓര്‍ത്തിട്ടാണ് തനിക്ക് അത്ഭുതം തോന്നുന്നതെന്നും ഇടവേള ബാബു കൂട്ടി ചേര്‍ത്തു.
വിനീത് ശ്രീനിവാസന് പുറമേ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, അര്‍ഷ ചാന്ദിനി, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി. അഭിനവ സുന്ദര്‍ നായിക് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തോട് കൂടിയാണ് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തിയത്. പിന്നീട് ഒടിടി യില്‍ റിലീസ് ചെയ്തതോടെയാണ് പ്രേക്ഷക പ്രശംസ കൂടുതല്‍ ലഭിക്കുന്നതും ചര്‍ച്ചയായി മാറുന്നതും.
സിനിമയെ വിമർശിച്ചെത്തിയ ഇടവേള ബാബുവിൻ്റെ പ്രസ്താവന വലിയ രീതിയിൽ ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. മുൻപൊന്നും സിനിമകളെ കുറിച്ച് വിമർശിക്കാത്ത നടൻ്റെ പരാമർശത്തിനെതിരെ കളിയാക്കുന്ന മറുപടികളാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











