എത്രയൊ സിനിമകളിൽ എനിക്ക് ഉടുപ്പുകൾ തുന്നി തന്ന നാട്ടുകാരൻ! വേലായുധന്‍ കീഴില്ലത്തെക്കുറിച്ച് ജയറാം
അന്തരിച്ച വസ്ത്രാലങ്കാര കലാകാരന്‍ വേലായുധന്‍ കീഴില്ലത്തെ അനുസ്മരിച്ച് താരങ്ങളെല്ലാം രംഗത്ത് എത്തുന്നുണ്ട്. നടന്‍ മമ്മൂട്ടി അടക്കമുളള സഹപ്രവര്‍ത്തകരെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്‍ രവി വളളത്തോള്‍ വിടവാങ്ങിയതിന് പിന്നാലെയാണ് വേലായുധന്‍ കീഴില്ലവും അന്തരിച്ചത്. 67ാം വയസ്സിലായിരുന്നു പെരുമ്പാവൂരുകാരനായ ഇദ്ദേഹത്തിന്റെ അന്ത്യം.

ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്. വേലായുധന്‍ കീഴില്ലത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ ജയറാമും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലായിരുന്നു അദ്ദേഹത്തെക്കുറിച്ച് ജയറാം കുറിച്ചത്.
എത്രയോ സിനിമകളില്‍ എനിക്ക് എത്രയോ ഉടുപ്പുകള്‍ തുന്നി തന്ന എന്റെ നാട്ടുകാരന്‍ കൂടിയായ പ്രിയപ്പെട്ട വേലായുധന്‍ ചേട്ടന് (വേലായുധന്‍ കീഴില്ലം) എന്റെ പ്രണാമം, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് ജയറാം കുറിച്ചത്. സിദ്ധിഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിന് വേണ്ടിയായിരുന്നു വേലായുധന്‍ കീഴില്ലം എറ്റവുമൊടുവിലായി വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത്.
റാംജിറാവ് സ്പീക്കിംഗ് മുതല്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല വേലായുധനായിരുന്നു. കൂടാതെ കമല്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, സിബി മലയില്‍, എകെ ലോഹിതദാസ് തുടങ്ങിയ മുന്‍നിര സംവിധായകരുടെ സിനിമകള്‍ക്കായെല്ലാം വേലായുധന്‍ കീഴില്ലം വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരുന്നു. ബാലചന്ദ്ര മേനോന്റെ കലിക എന്ന ചിത്രത്തില്‍ അതിഥി താരമായും വേലായുധന്‍ വേഷമിട്ടിരുന്നു.
പെരുമ്പാവൂരിനടുത്ത് കീഴില്ലത്താണ് വേലായുധന്‍ കീഴില്ലം ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ചലച്ചിത്ര രംഗത്ത് എത്തി. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച വേലായുധന്‍ കീഴില്ലത്തിന് മികച്ച വസ്ത്രാലങ്കാരത്തിനുളള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. കെജി ജോര്‍ജ്ജ് സംവിധാനം ചെയ്ത ഉള്‍ക്കടലിന് വേണ്ടി വസ്ത്രാലങ്കാര സഹായിയായിട്ടാണ് തുടങ്ങിയത്.
പിന്നീട് കോലങ്ങള്‍, കടമ്പ എന്നീ ചിത്രങ്ങളിലും വസ്ത്രാലാങ്കാര സഹായിയായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേലായുധന്‍ കീഴില്ലം അന്തരിച്ചത്. അദ്ദേഹത്തിന് ആദാരഞ്‌ലികള്‍ നേര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.


Click it and Unblock the Notifications