ഇത്തവണ ട്വിസ്റ്റോട് ട്വിസ്റ്റ്, മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി ജയസൂര്യയും സൗബിനും!
സിനിമാപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ 2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി എകെ ബാലനായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അവസാന റൗണ്ടില്‍ 21 സിനിമകളായിരുന്നു മത്സരിക്കാനുണ്ടായിരുന്നത്. എന്നാല്‍ മികച്ച നടന്‍, നടി ഇത് ആര്‍ക്ക് ലഭിക്കുമെന്ന് അറിയാനായിരുന്നു ആരാധകര്‍ കാത്തിരുന്നത്.
ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ജയസൂര്യ എന്നിവരായിരുന്നു മികച്ച നടന് വേണ്ടിയുള്ള അവസാന റൗണ്ടില്‍ മത്സരിച്ചിരുന്നത്. ഒടുവില്‍ മികച്ച നടനിൽ ചെറിയൊരു ട്വിസ്റ്റോട് കൂടി രണ്ട് പേര്ക്ക് പുരസ്കാരം ലഭിച്ചു. ജയസൂര്യയും സൗബിൻ ഷാഹിറുമാണ് മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

നോമിനേഷനിലുണ്ടായിരുന്നവര്‍
2018 ലെ മികച്ച നടന്‍ ആരാണെന്ന് അറിയാനായിരുന്നു ആരാധകര്‍ ആകാംഷയോടെ കാത്തിരുന്നത്. ഫഹദ് ഫാസില്‍ (കാര്‍ബണ്‍, വരത്തന്‍, ഞാന്‍ പ്രകാശന്‍), ജയസൂര്യ (ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി), ജോജു ജോര്‍ജ് (ജോസഫ്), മോഹന്‍ലാല്‍ (ഒടിയന്‍, കായംകുളം കൊച്ചുണ്ണി), ദിലീപ് (കമ്മാരസംഭവം), സുരാജ് വെഞ്ഞാറമൂട് (കുട്ടന്‍പിള്ളയുടെ ശിവരാത്രി), നിവിന്‍ പോളി (കായംകുളം കൊച്ചുണ്ണി), ടൊവിനോ തോമസ് (മറഡോണ, ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, എന്റെ ഉമ്മാന്റെ പേര്) എന്നിവരാണ് മികച്ച നടനുള്ള നോമിനേഷനിലുണ്ടായിരുന്നത്. അവസാന റൗണ്ട് വരെ മത്സരത്തില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

മികച്ച നടനായി ജയസൂര്യ
2018 ലെ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലെ പ്രകടനമായിരുന്നു ജയസൂര്യയ്ക്ക് ഈ അംഗീകാരത്തിന് അര്‍ഹനാക്കിയത്. നേരത്തെ സാധ്യത പട്ടികയില്‍ ജയസൂര്യയുടെ പേര് വന്നപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു.

സൗബിന്‍ ഷാഹിറും മികച്ച നടന്‍
ജയസൂര്യയുടെ പേര് പറഞ്ഞത് പിന്നാലെയായിരുന്നു മികച്ച നടനായി മറ്റൊരു താരം കൂടിയുണ്ടെന്നുള്ള കാര്യം മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചത്. ജയസൂര്യയ്‌ക്കൊപ്പം നടന്‍ സൗബിന്‍ ഷാഹിറായിരുന്നു ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ പ്രകടനമായിരുന്നു സൗബിനെ തേടി ഈയൊരു അംഗീകാരമെത്താന്‍ കാരണം. ഈ ചിത്രത്തിലൂടെയാണ് സൗബിന്‍ നായകനായി അരങ്ങേറ്റം നടത്തിയതെന്നുള്ളതാണ് ശ്രദ്ധേയം.

സാധ്യത കല്‍പ്പിച്ചിരുന്നവര്‍
ഫഹദ് ഫാസിലായിരുന്നു മികച്ച നടനുള്ള സാധ്യത പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്. വരത്തന്‍, ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ സിനിമകളായിരുന്നു ഫഹദിനെ നോമിനേഷന്‍ പട്ടികയില്‍ എത്തിച്ചത്. ഫഹദിനൊപ്പം നടന്‍ ജോജു ജോര്‍ജിന്റെ പേരും ഉയര്‍ന്നിരുന്നു. ജോസഫിലെ അഭിനയമായിരുന്നു ജോജുവിനെ ശ്രദ്ധേയനാക്കിയത്. മികച്ച സ്വഭാവ നടനായി ജോജു മാറി. അവിടെ നിന്നുമാണ് ജയസൂര്യയും സൗബിനും മുന്നിലേക്ക് എത്തിയത്.

ജൂറി അംഗങ്ങൾ
പ്രശ്‌സത സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ജൂറിയുടെ അധ്യക്ഷന്‍. ഡോ.പികെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്നേഷ്യസ്, നവ്യ നായര്‍, എന്നിവരാണ് സിനിമാ വിഭാഗം ജൂറിയുടെ മറ്റ് അംഗങ്ങള്‍.


Click it and Unblock the Notifications











