ജീത്തു ജോസഫിന് കാലിടറുന്നോ? ദൃശ്യം 3ന്റെ കാര്യത്തിൽ ആശങ്കയുമായി സോഷ്യൽ മീഡിയ
മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള സംവിധായകരിൽ പ്രധാനിയാണ് ജീത്തു ജോസഫ്. മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, തുടങ്ങിയ ചിത്രങ്ങളിലൂടെ ആധുനിക മലയാള സിനിമയ്ക്ക് ഏറ്റവും നല്ല ചില ത്രില്ലറുകൾ സമ്മാനിച്ച ഫിലിംമേക്കർ കൂടിയാണ് അദ്ദേഹം. കോമഡി ചിത്രങ്ങളും ചെയ്തിട്ടുണ്ടെങ്കിലും, ജീത്തുവിൽ നിന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് ലക്ഷണമൊത്ത ക്രൈം ത്രില്ലർ, ഡ്രാമ സിനിമകൾ തന്നെയാണ്. എന്നാൽ, ഈ കഴിവ് ദൃശ്യം സിനിമകളുടെ ശില്പിയ്ക്ക് നഷ്ടമാവുകയാണോ എന്ന ആശങ്കയിലാണ് പ്രേക്ഷകരിപ്പോൾ. അതിന് കാരണം, അടുത്തിടെ പുറത്തിറങ്ങിയ മിറാഷ് എന്ന സിനിമയാണ്.
ആസിഫ് അലിയും അപർണ ബലമുരളിയും പ്രധാന വേഷങ്ങളിൽ എത്തി ജീത്തു ജോസഫ് സംവിധാനം ചെയ്ത മിറാഷ് എന്ന ചിത്രം, തീയറ്റർ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിൽ വിജയിച്ചില്ല. ഇപ്പോൾ, ചിത്രം ഒ.ടി.ടി.യിൽ എത്തി നിൽക്കുമ്പോഴും, ഈ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. സംവിധായകൻ ജീത്തുവിന്റെ കരിയറിലെ ഏറ്റവും മോശം സിനിമ എന്ന സ്ഥാനം നേടിക്കൊണ്ടാണ് ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം സോണി ലിവിൽ എത്തിയത്.

കെട്ടുറപ്പില്ലാത്ത തിരക്കഥയും, അനാവശ്യമായി കുത്തിനിറച്ച ട്വിസ്റ്റുകളുമാണ് മിറാഷ് എന്ന സിനിമയെ തകർത്തതെന്നാണ് സോഷ്യൽ മീഡിയ പ്രേക്ഷകരുടെ വാദം. ജീത്തു ജോസഫിനെ പോലെ ഒരു സംവിധായകനിൽ നിന്ന് ഇങ്ങനെയൊരു സിനിമ പ്രതീക്ഷിച്ചില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും, ആസിഫ് അലിയും അപർണ ബലമുരളിയും വീണ്ടും ഒന്നിച്ച ചിത്രത്തിന് മോശം അഭിപ്രായങ്ങൾ വന്നതോടെ, മോഹൻലാൽ നായകനാവുന്ന ദൃശ്യം 3 എന്ന സിനിമയുടെ ഭാവിയെ പറ്റിയുള്ള ആശങ്കയും നെറ്റിസൺസ് റെഡിറ്റിൽ പങ്കു വയ്ക്കുന്നുണ്ട്.

"നിങ്ങളുടെ കാര്യം എനിക്കറിയില്ല. പക്ഷേ ജിത്തു ജോസഫിന്റെ ക്രൈം ത്രില്ലറുകൾ ഒരു ത്രില്ലറോ ഡ്രാമായോ അല്ല. ചില ട്വിസ്റ്റുകളുള്ള വെറും പാതി വെന്ത കഥകളാണ്. ഇതൊരു വിദ്വേഷ പ്രസംഗം പോലെ വന്നാൽ ക്ഷമിക്കണം. എനിക്ക് അദ്ദേഹത്തിന്റെ കോമഡി സിനിമകൾ വളരെ ഇഷ്ടമാണ്. അവ അവലംബിതമാണോ അതോ ഓരോ രംഗവും പകർത്തിയതാണോ എന്നത് എനിക്ക് പ്രശ്നമല്ല. ദൃശ്യം 1 ഉം 2 ഉം കുഴപ്പമില്ല, ഒരു അപവാദമായി തോന്നുന്നു," ഒരു പ്രേക്ഷകൻ റെഡിറ്റിൽ കുറിച്ച്. എന്നാൽ ദൃശ്യം സിനിമകൾ മാത്രമല്ല, മെമ്മറീസ് എന്ന ലക്ഷണമൊത്ത മറ്റൊരു ത്രില്ലറും ജീത്തു ജോസഫ് സംവിധാനം ചെയ്തിട്ടുണ്ടെന്ന് മറ്റ് ചിലർ ഓര്മിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











