ധര്‍മജന്‍ പറഞ്ഞതില്‍ എന്തെങ്കിലുമൊരു കാര്യമുണ്ടാവും! പൊങ്കാല ക്ഷണിച്ചുവരുത്തി ജോജു ജോര്‍ജ്!
മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തി താരമായി മാറിയവരിലൊരാളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ചിരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് പൊതുവില്‍ അവതരിപ്പിക്കാറുള്ളതെങ്കിലും കാര്യങ്ങളെക്കുറിച്ച് കൃത്യമായി ചിന്തിക്കുന്നയാളാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു താരം നേരത്തെ എത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലിലെ എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം തന്‍രെ അഭിപ്രായം വ്യക്തമാക്കിയത്. പ്രളയബാധിതര്‍ക്ക് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പ്രളയത്തെത്തുടര്‍ന്ന് വിവിധ ജില്ലകളിലായി നിരവധി പേരാണ് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അഭയം പ്രാപിച്ചത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ സിനിമാലോകവും എത്തിയിരുന്നു. ക്യാംപുകളിലേക്ക് നേരിട്ട് സാധനമെത്തിക്കാനും ധനസഹായം നല്‍കിയുമൊക്കെ അവരും മുന്നിലുണ്ടായിരുന്നു. ഇതിനിടയിലാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ച് ധര്‍മ്മജനെത്തിയത്. പ്രളയബാധിതര്‍ക്കുള്ള സഹായം കൃത്യമായി എത്തിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു താരത്തിന്റെ വിമര്‍ശനം. വ്യാപകമായ സൈബര്‍ ആക്രമണമായിരുന്നു പിന്നീട് അരങ്ങേറിയത്. ധര്‍മ്മജനെ അനുകൂലിച്ച് ടിനി ടോം എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്‍രെ പറച്ചിലിന് ഐക്യദാര്‍ഢ്യവുമായി എത്തിയിച്ചിരിക്കുകയാണ് ജോജു ജോര്‍ജ്.

റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ എഡിറ്റേഴ്സ് അവറില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ജോജുവിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്. സത്യം പറഞ്ഞാൽ ധർമ്മൻ പറയുമ്പോഴാണ് ഞാൻ ഈ കാര്യത്തെ കുറിച്ച് ചിന്തിക്കുന്നത്. ഇതിന്റെ വസ്‌തുത എന്താണെന്ന് അറിയാതെ ഞാനിതിനെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ ഒരു തമാശ റോളുകൾ ചെയ്യുന്ന നടൻ എന്നതിലുപരി എനിക്ക് ധർമ്മജനെ അറിയാം. നന്നായി വായിക്കുകയും, നല്ല ആശയപരമായ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. അദ്ദേഹം പറഞ്ഞതിൽ എന്തെങ്കിലും ഒരു കാര്യമുണ്ടാകും എന്നുതന്നെയാണ് എന്റെ വിശ്വാസമെന്നായിരുന്നു അദ്ദേഹത്തിന്‍രെ മറുപടി.

സ്വന്തം ജീവിതത്തില്‍ നടന്ന ഒരു കാര്യത്തെക്കുറിച്ചും ജോജു തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ രാഷ്‌ട്രീയക്കാരെ മാത്രം കുറ്റം പറയാൻ ആകില്ലെന്നും ഉദ്യോഗസ്ഥർക്കും വളരെയധികം പങ്കുണ്ടെന്ന് ജോജു വിമർശിക്കുന്നു. സിസ്‌റ്റം അവരുടെ കൈയിലാണ്. കാര്യങ്ങൾ നടപ്പിലാക്കേണ്ടതും അവരാണ്. തന്റെ വ്യക്തിപരമായ ഒരു കാര്യത്തിനായി ഒരു വില്ലേജ് ഓഫീസിൽ 15 ദിവസത്തോളം നടക്കേണ്ടി വന്നതായും ജോജു പറയുന്നു.

ഇത്രയും സംവിധാനങ്ങള്‍ ഉണ്ടായിട്ടും പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് പണം ലഭിക്കുന്നില്ല. ഞാന്‍ രാഷ്ട്രീയം പറയുകയല്ല. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ട്. മന്ത്രിമാരുണ്ട് എംപിമാരുണ്ട് എംഎല്‍എമാരുണ്ട് ജില്ലാ പഞ്ചായത്ത്, കളക്ടര്‍, ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുമുണ്ട്. ദുരിതാശ്വാസ നിധിയിലേക്ക് പണം പെട്ടന്ന് പെട്ടന്ന് എത്തി. ഈ പണം ജനങ്ങളിലേക്ക് എത്തിയില്ലെന്നായിരുന്നു ധര്‍മജന്‍റെ വിമര്‍ശനം.

ഞാന്‍ ഒരു പൈസപോലും ഇതില്‍നിന്ന് വാങ്ങിയ ആളല്ല. ഞങ്ങളുടെ സംഘടനയാണ് അമ്മ. അവര്‍ എത്രയോ കോടി രൂപ കൊടുത്തു. ജനങ്ങളിലേക്ക് അത് എത്തിക്കാനുളള സൗകര്യം ഇവിടില്ലേ? ഇന്നസെന്റേട്ടനോട് ചോദിച്ചു സ്ഥലം വാങ്ങി വീട് വെച്ച് നല്‍കാമായിരുന്നില്ലേ എന്ന്. ഇത് ഞാന്‍ നേരിട്ട് കണ്ടതാണ്. നഷ്ടം കണക്കാക്കുന്നതും കൃത്യതയില്ലായ്മയും സംഭവിച്ചിട്ടുണ്ട്. സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ചെയ്യുന്ന പണിയെങ്കിലും ഇവര്‍ ചെയ്യട്ടെ. ഇവിടെ ഇത്രയും ആളുകളില്ലേ. മന്ത്രമാരും എംപിമാരും എംഎല്‍എമാരുമുണ്ട്. ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചിരുന്നു.

അഭിപ്രായം തുറന്നുപറഞ്ഞതിന് ശേഷം ധര്‍മജനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ എത്തിയിരുന്നു. നിരവധി പേരായിരുന്നു താരത്തെ വിമര്‍ശിച്ച് എത്തിയത്. അസഭ്യ വര്‍ഷങ്ങളായിരുന്നു സോഷ്യല്‍ മീഡിയ പേജുകളില്‍. പലരും പറയാന്‍ മടിക്കുന്ന കാര്യത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞതെന്നായിരുന്നു മറുവിഭാഗം പറഞ്ഞത്. ധര്‍മജന്‍റെ സുഹൃത്തുക്കളുടെ പോസ്റ്റിന് കീഴിലും ഇത്തരത്തിലുള്ള കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തെ അനുകൂലിച്ച് ടിനി ടോം എത്തിയിരുന്നു.


Click it and Unblock the Notifications











