'അത്രയ്ക്ക് തള്ളേണ്ട സാറേ...'; വല്യേട്ടനെ കുറിച്ച് ഷാജി പറഞ്ഞത് തെറ്റെന്ന് കൈരളി, മാപ്പ് ചോദിച്ച് സംവിധായകൻ!
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും റിപ്പീറ്റ് വാല്യുവുള്ള മാസ് ഫാമിലി പടമാണ് 2000ത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് റിലീസ് ചെയ്ത വല്യേട്ടൻ എന്ന സിനിമ. ശോഭന നായികയായ സിനിമ മലയാളികൾ ഏറ്റവും കൂടുതൽ തവണ കണ്ടിട്ടുണ്ടാവുക കൈരളിയിൽ ടിവിയിൽ ടെലികാസ്റ്റ് ചെയ്തപ്പോഴാകും. റൈറ്റ്സ് സ്വന്തമാക്കിയശേഷം ഒട്ടുമിക്ക വിശേഷദിവസങ്ങളിലും കൈരളി ടെലികാസ്റ്റ് ചെയ്യാറുള്ള സിനിമകളിൽ ഒന്ന് വല്യേട്ടനാണ്. യുട്യൂബും ഒടിടി പ്ലാറ്റ്ഫോമുകളും സുലഭമായിയെങ്കിലും ഇപ്പോഴും വല്യേട്ടൻ കൈരളി ടിവിയിൽ ടെലികാസ്റ്റ് ചെയ്താൽ മലയാളികൾ കാണും.
അതേസമയം ഈ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംവിധായകൻ ഷാജി കൈലാസ് പറഞ്ഞ ചില കാര്യങ്ങൾ വൈറലായിരുന്നു. താന്‍ സംവിധാനം ചെയ്ത വല്യേട്ടന്‍ എന്ന ചിത്രം കൈരളി ടിവിയില്‍ 1900 തവണ സംപ്രേഷണം ചെയ്തുവെന്നാണ് ഷാജി കൈലാസ് അടുത്തിടെ പറഞ്ഞത്.

മാത്രമല്ല കൈരളി ചാനലിന് അബദ്ധത്തില്‍ വല്യേട്ടൻ സിനിമയുടെ സാറ്റ്ലൈറ്റ് റൈറ്റ്സ് കൊടുത്തതാണെന്ന് നിര്‍മാതാവും പറഞ്ഞിരുന്നു ഈ രണ്ട പ്രസ്താവനകളും വൈറലായതോടെ പ്രതികരിച്ച് കൈരളി ചാനലിന്റെ സീനിയര്‍ ഡയറക്ടര്‍ എം. വെങ്കിട്ടരാമന്‍ ഉള്‍പ്പെടെ രംഗത്തുവന്നു. 2000ൽ വല്ല്യേട്ടൻ കൈരളി വാങ്ങിയത് അന്ന് നിലവിലുള്ള ഏറ്റവും ഉയർന്ന തുകയ്ക്കാണെന്ന് സോഷ്യൽമീഡിയയിലും കൈരളി ചാനൽ കുറിച്ചിരുന്നു.
കൈരളി വല്ല്യേട്ടൻ 1880 തവണ കാണിച്ചുവെന്ന നിര്‍മാതാക്കളുടെ അവകാശവാദം വസ്തുതാപരമല്ല. ആദ്യ വര്‍ഷങ്ങളില്‍ ഈ സിനിമ വിശേഷ ദിവസങ്ങളില്‍ മാത്രമെ പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, പഞ്ചാബി ഹൗസ് എന്നീ സിനിമകള്‍ ഏഷ്യാനെറ്റ് കാണിച്ചത് പോലെയേ വല്ല്യേട്ടനും സംപ്രേഷണം ചെയ്തിട്ടുള്ളു.
അമിതമായി വല്ല്യേട്ടന്‍ കാണിക്കുന്നുവെന്നത് കൈരളിയുടെ ശത്രുക്കള്‍ ഉണ്ടാക്കിയ പ്രതീതിയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ അവര്‍ക്ക് കാഴ്ചക്കാരെ കിട്ടാന്‍ വേണ്ടി വിളിച്ച് പറയുന്നതൊക്കെ വസ്തുതയായി എടുത്ത് കൈരളി 1880 തവണ വല്യേട്ടന്‍ കാണിച്ചുവെന്ന് നിര്‍മാതാക്കളും 1900 തവണയെന്ന് സംവിധായകനും പറയുന്നത് ഖേദകരമാണെന്നുമാണ് വെങ്കിട്ടരാമന്‍ പറഞ്ഞത്.
ചാനലിന്റെ സീനിയര്‍ ഡയറക്ടറിന്റെ പ്രതികരണം വൈറലായതോടെയാണ് സംവിധായകൻ ഷൈജി കൈലാസ് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്. ഞാൻ സംവിധാനം ചെയ്ത വല്യേട്ടൻ എന്ന ചിത്രം കൈരളി ടിവിയിൽ 1900 തവണ സംപ്രേഷണം ചെയ്തുവെന്ന് ഞാൻ പറഞ്ഞത് കൈരളി ചാനലിന്റെ സീനിയർ ഡയറക്ടർ എം. വെങ്കിട്ടരാമൻ ഉൾപ്പെടെ ഉള്ളവരെ വേദനിപ്പിച്ചുവെന്ന് മനസിലാക്കുന്നു.

എന്നാൽ അതൊരു തമാശ രൂപേണ പറഞ്ഞതാണെന്നും ഒരിക്കലും കൈരളി ടിവിയെ ഇകഴ്ത്തി കാണിക്കാനായി പറഞ്ഞതല്ലെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചാനലാണ് കൈരളി ചാനൽ. വർഷങ്ങളായി അവർക്കൊപ്പം സഞ്ചരിക്കുന്ന ആൾ കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ഒരിക്കലും അവരെ താഴ്ത്തിക്കെട്ടാൻ ഞാൻ ശ്രമിക്കില്ല.
എങ്കിലും തമാശ രൂപേണ പറഞ്ഞ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിന് ക്ഷമ ചോദിക്കുന്നു. വല്യേട്ടൻ കൈരളി ചാനലിൽ ഒട്ടേറെ തവണ പ്രദർശിപ്പിച്ചതിൽ ഒരു സംവിധായകനെന്ന നിലയിൽ എനിക്ക് അഭിമാനമാണുള്ളതെന്നും കൂട്ടിച്ചേർത്തുകൊള്ളട്ടെ എന്ന് പറഞ്ഞാണ് സംവിധായകന്റെ പോസ്റ്റ് അവസാനിക്കുന്നത്. ഷാജി കൈലാസിന്റെ മാപ്പ് ചോദിച്ചുള്ള പോസ്റ്റിന് താഴെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
അത് ഇത്ര വലിയ പാതകമൊന്നുമല്ല. പൊതുവെ എല്ലാവരും ഇത് തന്നെയാണ് പറയാറ്. വിശേഷദിവസങ്ങളിൽ കൈരളിയിൽ വല്യേട്ടൻ സിനിമ, അങ്ങനെയെങ്കിലും കൈരളി ഇപ്പോഴുമുണ്ടെന്ന് ആളുകൾ അറിഞ്ഞതിന് ഷാജി അണ്ണനെ അഭിനന്ദിക്കുകയാണ് വേണ്ടത്, അതിൽ എന്ത് രിഭവം... നാട്ടുകാർ ചീത്ത വിളിച്ച് പറയുന്ന കാര്യം ഷാജി സാർ തമാശ പോലെ പറഞ്ഞുവെന്നേയുള്ളൂ. അതും പുള്ളി അഭിമാനത്തോടെയാണ് അത് പറഞ്ഞതെന്ന് മനസിലാക്കാം... എന്നിങ്ങനെ നീളുന്നു കമന്റുകൾ.


Click it and Unblock the Notifications











