കലാഭവന്‍ മണിയുടെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍ നില്‍ക്കുന്നു; സത്യമെന്താണെന്ന് പറഞ്ഞ് സഹോരന്‍ രംഗത്ത്
കേരളത്തില്‍ യൂട്യൂബ് ചാനല്‍ തുടങ്ങാത്തവര്‍ അപൂര്‍വ്വമാണെന്ന് വേണം പറയാന്‍. ഈ ലോക്ഡൗണ്‍ കാലത്താണ് കൂടുതല്‍ പേരും വ്‌ളോഗ് ചെയ്യാന്‍ തുടങ്ങുന്നത്. എന്നാല്‍ കലാഭവന്‍ മണിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ യൂട്യൂബ് വീഡിയോസ് ചെയ്യുന്നവര്‍ക്കെതിരെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ എത്തിയിരിക്കുകയാണ്.
മണിച്ചേട്ടന്റെ വീടും നാടും പുറംലോകത്തെ കാണിക്കുന്നതില്‍ എതിര്‍പ്പൊന്നുമില്ല. എന്നാല്‍ അദ്ദേഹത്തെ കുറിച്ചുള്ള കുപ്രചരണങ്ങള്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ രാമകൃഷ്ണന്‍ പറയുന്നത്.

കൊവിഡ് കാലത്ത് വ്‌ലോഗ് ചെയ്യുന്നവരുടെ എണ്മം കൂടി. അതില്‍ തന്നെ ഒരുപാട് പേര്‍ മണിച്ചേട്ടന്റെ വീടും നാടും തേടി ചാലക്കുടിയില്‍ വരുന്നുണ്ട്. എന്നാല്‍ സത്യസന്ധമായ കാര്യങ്ങള്‍ അറിഞ്ഞിട്ടല്ല പലരും ഇവിടെ പറയുന്നത്. മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെ കുറിച്ച് വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞിരുന്നു. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് നിങ്ങളാദ്യം മനസിലാക്കുക. മണിച്ചേട്ടന്‍ ഞങ്ങളുടെ മൂത്തസഹോദരന്‍ വേലായുധന്‍ ചേട്ടന്റെ മകന് വേണ്ടി വാങ്ങി കൊടുത്ത വണ്ടിയാണത്.

നൂറ് എന്ന നമ്പറിലാണ് ആ വണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മണിച്ചേട്ടന്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷകള്‍ ലാംബെര്‍ട്ടാ ഓട്ടോറിക്ഷകളാണ്. അതൊന്നും ഇന്നില്ല. ആ കാലം ഏതായിരുന്നുവെന്ന് ഒന്ന് ചിന്തിച്ചാല്‍ തന്നെ മനസിലാകും. ഇവിടെ ഒരു കാരവന്‍ കിടപ്പുണ്ട്. അത് തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ആണ്. പ്രളയത്തില്‍ മുങ്ങി പോയതിനാല്‍ അത് ഉപയോഗശുന്യമായി. മറ്റ് കാര്യങ്ങള്‍ പടി പടിയായി ചെയ്ത് വരാനുള്ള സാഹചര്യം ഞങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് അനുസരിച്ചാണ്. അതിനപ്പുറത്തേക്ക് ആ വണ്ടിയ്ക്കുള്ളില്‍ നുഴഞ്ഞ് കയറി, ഇവിടെ എല്ലാം നശിച്ച് പോയി, തകര്‍ന്ന് പോയി, എന്നൊക്കെ പറഞ്ഞ് ഞങ്ങളെ മാനസികമായി വിഷമിപ്പിക്കുന്ന തരത്തിലുള്ള ചില വീഡിയോസ് കണ്ടു.

ഈ അടുത്ത് മണിച്ചേട്ടന്റെ വീഡിന് മുകളില്‍ നിന്ന് അദൃശ്യനായ ഒരാള്‍ നോക്കുന്നു എന്ന് പറഞ്ഞൊരു വീഡിയോ വന്നു. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. ആ വീഡിയോ കണ്ടാല്‍ മനസിലാകും ആ വീടിന്റെ തൊട്ടടുത്ത വീടിന് മുകളില്‍ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടില്‍ ആരൊക്കെയോ ഉണ്ടെന്ന തരത്തില്‍ കുപ്രചരണം നടത്തുകയാണ്. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങള്‍ ചെയ്ത് അവരുടെ വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.

മണിച്ചേട്ടന്‍ നാടന്‍ പാട്ടുകള്‍ പഠിച്ചത് തൊട്ടടുത്തുള്ള ചേട്ടനില്‍ നിന്നാണെന്നൊക്കെ വ്‌ളോഗ് കണ്ടു. മണിച്ചേട്ടന്‍ ഇന്നേവരെ ആരുടെയും അടുത്ത് നിന്ന് നാടന്‍ പാട്ടുകള്‍ പഠിച്ചിട്ടില്ല. പലരെയും അനുകരിച്ച് പാട്ട് പാടിയിട്ടുണ്ട്. ഞാനും മണിച്ചേട്ടനുമായി അഞ്ച് വയസ് വ്യത്യാസമുണ്ട്. ഞങ്ങളുടെ അറിവില്‍ അദ്ദേഹം ആരുടെയും അടുത്ത് പാട്ട് പഠിക്കാന്‍ പോയിട്ടില്ല. ഇത്തരത്തിലുള്ള വ്യാജമായ പ്രചരണങ്ങള്‍ യുട്യൂബില് ചാനലുകാര്‍ നടത്തുന്നുണ്ടെന്ന് നിങ്ങള്‍ അറിയണം. ഒരുപാട് വ്യാജമായ കാര്യങ്ങളാണ് പറയുന്നത്. ചൂടപ്പം വിറ്റഴിക്കുന്നത് പോലെ അസത്യം വിളമ്പുകയാണ്. ഇതൊന്നും ആരും വിശ്വസിക്കരുതെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.
Recommended Video
ആർഎൽവി രാമകൃഷ്ണൻ്റെ വീഡിയോ കാണാം


Click it and Unblock the Notifications











