'ശിവരാജ് കുമാർ പ്രതികരിക്കേണ്ടതായിരുന്നു'; കമൽ ഹാസനെതിരെ കന്നഡ സിനിമാ ലോകം ഇളകുമോ?
കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശം കാരണം വിവാദത്തിലായിരിക്കുകയാണ് നടൻ കമൽ ഹാസൻ. ചെന്നെെയിൽ പുതിയ ചിത്രം തഗ് ലെെഫിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് ചർച്ചയായിരിക്കുന്നത്. ചടങ്ങിൽ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും അതിഥിയായെത്തിയിരുന്നു. ശിവരാജ് കുമാറിനെ അതിഥിയായി ക്ഷണിച്ചതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു കമൽ ഹാസൻ.
'ഇത് ആ നാട്ടിലുള്ള എന്റെ കുടുംബമാണ്. അത് കൊണ്ടാണ് സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ ഉയിരേ ഉറവേ തമിഴേ എന്ന് പറഞ്ഞത്. തമിഴിൽ നിന്ന് പിറന്നതാണ് നിങ്ങളുടെ ഭാഷയും. അത് കൊണ്ട് നിങ്ങളും അതിൽ ഉൾപ്പെടും,' കമൽ ഹാസൻ പറഞ്ഞതിങ്ങനെ. പരാമർശത്തിന് പിന്നാലെ വിമർശനവുമായി കർണാടകയിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ബിവെെ വിജയേന്ദ്ര രംഗത്ത് വന്നു. കന്നഡഭാഷയെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണിതെന്നാണ് ആരോപണം.

'ഒരു വ്യക്തി മാതൃഭാഷയെ ബഹുമാനിക്കണം. പക്ഷെ അതിന്റെ പേരിൽ അനാദരവ് കാണിക്കുന്നത് സംസ്കാരമില്ലാത്ത പെരുമാറ്റമാണ്. പ്രത്യേകിച്ചും അഭിനേതാക്കൾക്ക് എല്ലാ ഭാഷയും ബഹുമാനിക്കുന്ന സംസ്കാരമുണ്ടാകണം. ഇത് അഹങ്കാരത്തിന്റെ അങ്ങേയറ്റമാണ്. കന്നഡയുൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിൽ അഭിനയിച്ച കമൽ ഹാസൻ തമിഴ് ഭാഷയെ വാഴ്ത്താൻ നടൻ ശിവരാജ് കുമാറിനെയും ഉൾപ്പെടുത്തി കന്നഡയെ അപമാനിച്ചു,' വിജേയേന്ദ്രയുടെ വിമർശനമിങ്ങനെ.
സോഷ്യൽ മീഡിയയിൽ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. ശിവരാജ് കുമാറിനെതിരെയും വിമർശനം വരുന്നുണ്ട്. കമൽ ഹാസന്റെ പരാമർശത്തെ ശിവരാജ് കുമാർ ചടങ്ങിൽ വെച്ച് തന്നെ എതിർക്കേണ്ടതായിരുന്നെന്നാണ് വാദം. പ്രഗൽഭനായ രാജ്കുമാറിന്റെ മകനായ ശിവരാജ് കുമാർ കമൽ ഹാസനെതിരെ പ്രതികരിച്ചില്ല, കന്നഡ ജനതയെ അപമാനിച്ചു, എന്തുകൊണ്ട് ശിവാരാജ് കുമാർ എപ്പോഴും തമിഴ്, തെലുങ്ക് താരങ്ങളെ പ്രൊമോട്ട് ചെയ്യുന്നു എന്നെല്ലാം കമന്റുകളുണ്ട്. കന്നഡ തമിഴിൽ നിന്ന് ഉരുത്തിരിഞ്ഞ ഭാഷയല്ല. തമിഴും കന്നഡയും മുൻ ദ്രാവിഡ ഭാഷയായിരുന്നു. അത് പിന്നീട് രണ്ടായി മാറിയതാണെന്നും കമന്റുകളുണ്ട്.

തമിഴ് ഭാഷയെക്കുറിച്ച് എപ്പോഴും പ്രകീർത്തിച്ച് സംസാരിക്കുന്ന താരമാണ് കമൽ ഹാസൻ. കഴിഞ്ഞ ദിവസം തഗ് ലെെഫിന്റെ കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിലും നടൻ സമാന പ്രസ്താവന നടത്തിയിരുന്നു. ആദ്യം നിങ്ങൾ അയൽ സംസ്ഥാനത്തിലെ ഭാഷ പഠിക്കൂ. എന്നിട്ട് നമുക്ക് ഹിന്ദി പഠിക്കുന്നതിനെക്കുറിച്ച് സംസാരിക്കാം. നമ്മൾ എല്ലാവരും ദ്രാവിഡരാണ്. ഒരു കുടുംബം. നിങ്ങൾക്ക് തമിഴ്നാട്ടിൽ മലയാളം സംസാരിക്കാൻ സാധിക്കും. പക്ഷെ കുറേ നേരം സംസാരിച്ചാൽ അത് മനസിലാക്കാൻ ബുദ്ധിമുട്ടായിരിക്കും.
പക്ഷേ കേരളത്തിൽ തമിഴ് സംസാരിച്ചാൽ ആളുകൾക്ക് മനസിലാകും, കമൽ ഹാസൻ പറഞ്ഞതിങ്ങനെ. സ്വന്തം ഭാഷ ഇല്ലാതാകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും കമൽ ഹാസൻ പറഞ്ഞിരുന്നു. കന്നഡ സിനിമാ താരങ്ങളും മാതൃ ഭാഷയ്ക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. നേരത്തെ ബോളിവുഡ് താരം അജയ് ദേവ്ഗണിനെതിരെ കന്നഡയിലെ സൂപ്പർതാരം സുദീപ് സംസാരിച്ചിരുന്നു. ഹിന്ദി ദേശീയ ഭാഷയാണെന്ന് അജയ് ദേവ്ഗൺ പറഞ്ഞപ്പോൾ സുദീപ് ഇത് എതിർത്തു.
ഹിന്ദി ഇനി ദേശീയ ഭാഷയല്ലെന്നായിരുന്നു സുദീപിന്റെ വാദം. ഇതിനെതിരെ അജയ് ദേവ്ഗൺ പ്രതികരിച്ചു. പിന്നെ എന്തിനാണ് കന്നഡ സിനിമകൾ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതെന്നായിരുന്നു അജയ് ദേവ്ഗണിന്റെ ചോദ്യം. ഈ തർക്കം ഏറെ ചർച്ചയായി. കന്നഡയിലെ പ്രബല താരം റിഷഭ് ഷെട്ടിയും കന്നഡ ഭാഷയ്ക്കും കന്നഡ സിനിമയ്ക്ക് വേണ്ടിയും സംസാരിക്കുന്നയാളാണ്. ഇവരാരും നിലവിൽ കമൽ ഹാസന്റെ പരാമർശത്തിൽ പ്രതികരിച്ചിട്ടില്ല. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് കർണാടകയിൽ വിവാദങ്ങളുണ്ടായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കന്നഡ സംസാരിക്കാത്തതിൽ ദേഷ്യപ്പെടുന്നവരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയുമുണ്ടായി.


Click it and Unblock the Notifications