അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെ തുറന്നു കാണിച്ച് കാറ്റുവിതച്ചവര്‍ എത്തുന്നു! റിലീസ് ആഗസ്റ്റ് 10ന്
ഓറിയന്റല്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടിന്റെ ബാനറില്‍ പ്രകാശ് ബാരെ, ടിനി ടോം എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച 'കാറ്റു വിതച്ചവര്‍' എന്ന ചലച്ചിത്രം തുറന്നു കാണിക്കുന്നത് അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെയാണ്. മുഖ്യമന്തി സ്ഥാനം അച്ചുതമേനോന് കൊടുത്തതില്‍ തികച്ചും അസംതൃപ്തന്‍ ആയിരുന്ന കെ കരുണാകരന് ആഭ്യന്തര മന്ത്രി കസേര കൊണ്ട് തൃപ്തനാകേണ്ടി വന്നു. ഉള്ളില്‍ പക എരിഞ്ഞ കരുണാകരനു കിട്ടിയ സുവര്‍ണ്ണാവസരം ആയിരുന്നു അടിയന്തരാവസ്ഥ.
പോലീസിനു ആരേയും എന്തും ചെയ്യാം എന്ന അവസ്ഥ. കിട്ടിയ അവസരം നന്നായി ഉപയോഗിച്ച കരുണാകരന്‍, പോലീസ് രാജ് നടപ്പാക്കി. ഇടതുപക്ഷ ചിന്താഗതിക്കാരെയും, തന്റെ പ്രതിയോഗികളെയും ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരയാക്കി ജയിലില്‍ അടച്ചു. അന്നത്തെ യുവനേതാവും, കൂത്തുപറമ്പ് MLAയും ആയിരുന്ന, സഖാവ് പിണറായി വിജയന്‍ പോലും ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരയായി.

കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രി ആയിരുന്നു ഡിഎെജി ജയറാം പടിക്കല്‍. പോലീസ് എെജി ആയിരുന്ന വിഎന്‍ രാജന്‍ വെറും നോക്കുകുത്തി ആയിരുന്നു. കാര്യങ്ങള്‍ നേരിട്ട് കരുണാകരനോട് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയായിരുന്ന ജയറാം പടിക്കല്‍ കിട്ടിയ അവസരം നന്നായിട്ട് ഉപയോഗിച്ചു. ആശ്രിത വത്സലന്‍ കെ കരുണാകരന്റെ ബലത്തില്‍, നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ പോലും ഉപയോഗിച്ചിട്ടില്ലാത്ത മര്‍ദ്ദന മുറകള്‍ പോലും ജയറാം പടിക്കല്‍ ഉപയോഗിച്ചു. അതില്‍ ഒന്നായിരുന്നു ഉലക്ക കൊണ്ടുള്ള ഉരുട്ടല്‍. ശരീരശാസ്ത്രം നന്നായിട്ട് അറിയാമായിരുന്ന ജയറാം പടിക്കല്‍ കണ്ടു പിടിച്ച ക്രൂരമായ ഒരു മര്‍ദ്ദന മുറയായിരുന്നു ഉലക്ക കൊണ്ടുള്ള ഉരുട്ടല്‍.
ബഞ്ചില്‍ മലര്‍ത്തി നടത്തിതുടയുടെ മുകളില്‍ നിന്ന് കാല്‍മുട്ടു വരെ ഉലക്ക കൊണ്ട് ബലമായി ഉരുട്ടും. കുറച്ചു സമയത്തിനുള്ളില്‍ എല്ലില്‍ നിന്ന് മസില്‍ വേര്‍പെടും. തുടയില്‍ കൈ വിരല്‍ കൊണ്ടു തൊട്ടാല്‍ പോലും ജീവന്‍ പോകുന്ന വേദന ആയിരിക്കും. ചോദ്യം ചെയ്യലില്‍ തനിക്ക് ഇഷ്ടമല്ലാത്ത ഉത്തരങ്ങള്‍ക്കുള്ള പടിക്കലിന്റെ മറുപടി കൈയ്യില്‍ ഇരിക്കുന്ന കൂര്‍പ്പിച്ച പെന്‍സില്‍ തുടയില്‍ കുത്തിഇറക്കിക്കൊണ്ടാണ്. മരിക്കാന്‍ കൊതിക്കണം ഓരൊ പ്രതികളും എന്നതായിരുന്നു കരുണാകരന്‍ പടിക്കലിന് കൊടുത്ത ഉത്തരവ്. ഇത് അക്ഷരം പ്രതി നടപ്പാക്കിയ പടിക്കലിന്റെ മറ്റൊരു വിനോദം ഇവരുടെ കരച്ചില്‍ കരുണാകരനെ ഫോണിലൂടെ കേള്‍പ്പിക്കുക എന്നതായിരുന്നു..

ഇതു ചരിത്രത്തിലെ കറുത്ത രാഷ്ട്രീയ പകയുടെ മുഖം..
ഒടുവില്‍ ഉദയ കുമാറിന്റെ അമ്മയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു.. പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ കിട്ടി. എന്നാല്‍ നിര്‍ഭാഗ്യവാനായ ഒരച്ഛന്‍, Prof.ഈച്ചരവാര്യര്‍ക്ക്, മകന്റെ മൃതശരീരം പോലും കാണുവാന്‍ പറ്റിയില്ല. രാജന്‍ എവിടെ എന്ന് കേരളം മുഴുവന്‍ കെ കരുണാകരനോടും, ജയറാം പടിക്കലിനോടും ചോദിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഈച്ചരവാര്യര്‍ നീണ്ട 15 വര്‍ഷം പോരാടിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥരോടു മാത്രമല്ല K കരുണാകരന്റെ ഭരണകൂടത്തിനെതിരെ കൂടി ആയിരുന്നു. കേസു സര്‍ക്കാര്‍ തോറ്റു കൊടുത്തു. ആരേയും ശിക്ഷിച്ചില്ല. മാത്രമല്ല അവരെല്ലാം പരമോന്നത പദവികളില്‍ എത്തി റിട്ടയര്‍ ചെയ്യുകയും ചെയ്തു. കൂട്ടത്തില്‍ ഏറ്റവും ക്രൂരന്‍ ആയിരുന്ന പുലിക്കോടന്‍ നാരായണന്‍ ഇപ്പോള്‍ സുവിശേഷ പ്രവര്‍ത്തനവും ആയി നടക്കുന്നു. ചരിത്ര രേഖകളില്‍ നിന്ന് ചിലര്‍ മായ്ച്ച് കളഞ്ഞ ആ കറുത്ത കാലഘട്ടത്തിലേക്ക് നമ്മളെ കൊണ്ടു പോകുന്ന 'കാറ്റു വിതച്ചവര്‍' എന്ന ചലചിത്രം ആഗസ്റ്റ് 10 ന് തിയറ്ററുകളില്‍ എത്തുന്നു.


Click it and Unblock the Notifications