സംസ്ഥാന ചലച്ചിത്ര പുരസ്കാരം; ജയസൂര്യയെ കൈവിടാതെ മുരളി, മികച്ച നടൻ...
അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് ഇത്തവണത്തെ വിജയികളെ പ്രഖ്യാപിച്ചത്. വലിയ മത്സരമായിരുന്നു ഇക്കുറി നടന്നത്. 80 ഓളം സിനിമകളാണ് ഇക്കുറി സംസ്ഥാന ചലച്ചിത്ര അവാർഡിനായി മത്സരിച്ചത്. പോയ വർഷം ഒരു പിടി ഹിറ്റ് ചിത്രങ്ങളായിരുന്നു പ്രദർശനത്തിനെത്തിയത്. മികച്ച പ്രകടനമായിരുന്നു ഓരോ താരങ്ങളും കാഴ്ചവെച്ചത്.
ഇത്തവണത്തെ സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് നടൻ ജയസൂര്യയ്ക്കാണ്. വെള്ളം സിനിമയിലെ പ്രകടനമാണ് ജയസൂര്യയെ പുരസ്കാരത്തിന് അർഹനാക്കിയത്. വലിയൊരു മത്സരത്തിനൊടുവിലാണ് മികച്ച നടനുള്ള പുരസ്കാരം ജയസൂര്യയ്ക്ക് ലഭിക്കുന്നത്. ബിജു മോനോൻ, ഫഹദ് ഫാസിൽ, ഇന്ദ്രൻസ്, ടൊവിനോ, വെഞ്ഞാറൻമൂട് സുരാജ് എന്നിവരായിരുന്നു ജയസൂര്യയ്ക്കൊപ്പം നോമിനേഷനിൽ ഇടം പിടിച്ച മറ്റ് താരങ്ങൾ.
ഇത് രണ്ടാം തവണയാണ് ജയസൂര്യയ്ക്ക് കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത്. 2019 ൽ ക്യാപ്റ്റൻ , മേരിക്കുട്ടി എന്നീ ചിത്രങ്ങളുടെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. 2016ൽ സും സു.. സു... സുധി വാത്മീകം, ലുക്കാ ചുപ്പി എന്ന സിനിമകളുടെ പ്രകടനത്തിന് സ്പെഷ്യൽ ജൂറില പുരസ്കാരവും ലഭിച്ചിരുന്നു. ജയസൂര്യയുടെ ഈ അടുത്ത കാലത്ത് പുറത്ത് ഇറങ്ങിയ മികച്ച ചിത്രമായിരുന്നു വെള്ളം. നടന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു. ക്യാപ്ൻ സംവിധായകൻ പ്രജേഷ് സെൻ ആയിരുന്നു ഈ ചിത്രവും സംവിധാനം ചെയ്തത് മുരളി എന്ന കഥാപാത്രത്തെയാണ് നടൻ സിനിമയിൽ അവതരിപ്പിച്ചത്.

2001 ൽ പുറത്ത് ഇറങ്ങിയ ദോസ്ത് എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ കരിയർ ആരംഭിക്കുന്നത്. ഒരു ചെറിയ വേഷമായിരുന്നു നടൻ ചെയ്തത്. 2002 ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായകനായി ചുവട് വെച്ചത്. നായക കഥാപാത്രത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വില്ലൻ, സഹനടൻ, കോമഡി എന്നിങ്ങനെ എല്ലാ കഥപാത്രങ്ങളിലും ജയസൂര്യ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
അന്ന ബെൻ ആണ് മികച്ച നടി,ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനാണ് മികച്ച ചിത്രം. അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം. ഷഹബാസ് അമനാണ് മികച്ച ഗായകന്‍. നീതു മാമനാണ് മികച്ച ഗായിക.മികച്ച സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍. തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ജിയോ ബേബിയ്ക്കാണ് (ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍).സീ യൂ സൂണിലെ എഡിറ്റിംഗിന് മഹേഷ് നാരായണനും പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.
ചലച്ചിത്ര താരം സുഹാസിനി മണിരത്‌നം ആയിരുന്നു അന്തിമ ജൂറിയുടെ അധ്യക്ഷ.കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണ് പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയം ആണ് ഇപ്പോൾ നടക്കുന്നത്. ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ,സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങൾ ആണ്.
എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് ഡോ.മധു വാസുദേവൻ,നിരൂപകൻ ഇ.പി.രാജഗോപാലൻ എന്നിവരായിരുന്നു ശേഷാദ്രി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ ഷഹ്നാദ് ജലാൽ, എഴുത്തുകാരി ഡോ.രേഖ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവും ആയ ഷിബു ചക്രവർത്തി എന്നിവരാണു ഭദ്രന്റെ നേതൃത്വത്തിലുള്ള പ്രാഥമിക ജൂറിയിൽ ഉണ്ടായിരുന്നത്. രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിനു നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് എല്ലാ ജൂറികളുടെയും മെംബർ സെക്രട്ടറി.


Click it and Unblock the Notifications