മലയാള സിനിമയുടെ മറ്റൊരു നഷ്ടം, കോഴിപ്പോര് സിനിമ സംവിധായകൻ ജിബിറ്റ് അന്തരിച്ചു
കൊവിഡ് - 19 നെ പ്രതിരോധിക്കേണ്ട സമയമാണ്... അതിജീവനത്തിന് ശേഷം തിരിച്ചു വരാം'.. കോഴിപ്പോര് എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരിൽ ഒരാളായ ജിബിറ്റ് ജോർജിന്റെ വാക്കുകളാണിത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചതിനെ തുടർന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളായിരുന്നു ഇത്. എന്നാൽ തന്റെ ആഗ്രഹം മുഴുവനായി പൂർത്തിയാക്കാതെ സംവിധായകൻ വിട പറഞ്ഞിരിക്കുകയാണ്. ഇന്നു രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടെങ്കിലും ജിബിറ്റ് കാര്യമാക്കിയില്ലായിരുന്നു.

തുടർന്ന് നെഞ്ച് വേദന കൂടുകയായിരുന്നു. ഉടനെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിക്കുന്നത്. 31 വയസ്സായിരുന്നു. സുഹൃത്തും നവാഗതനായ ജിനോയ് ജനാർദ്ദനൊപ്പമായിരുന്നു ചിത്രം സംവിധനം ചെയ്തത്. ഇവർ തന്നെയായിരുന്നു തിരക്കഥയും ഒരുക്കിയത്. ലോക്ക് ഡൗണിന് ഒരാഴ്ച മുമ്പാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ ജിബിറ്റ് അഭിനയിക്കുകയും ചെയ്തിരുന്നു.
ജിബിറ്റിനെക്കുറിച്ച് നടി ജോളി ചിറയത്ത്' പറഞ്ഞത് ഇങ്ങനെയാണ്. ഒരു പാട് വര്‍ഷത്തെ അലച്ചിലിനൊടുവിലെ രണ്ടു യുവാക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ സിനിമ. ഷൂട്ടിന് ശേഷം പിന്നെയും ഒരു വര്‍ഷമെടുത്തു തിയേറ്ററിലെത്താന്‍. ഒരു വിധം സിനിമ പൂര്‍ത്തീകരിച്ച് പിന്നീട് തിയേറ്ററിലെത്തിക്കാന്‍ വഴിയില്ലാതെ സ്വന്തം വീടും പോലും പണയപ്പെടുത്തിയാണ് സിനിമ ഇറക്കിയത്. ഇറങ്ങിയതും ദിവസങ്ങള്‍ക്കകം കൊറോണ മൂലം തിയറ്ററുകള്‍ അടച്ചു. അതും തീര്‍ന്നു.സിനിമാ സ്വപ്നങ്ങളില്‍ വെന്ത് നടന്ന രണ്ടു ചെറുപ്പക്കാരില്‍ (ജിനോയ് - ജിബിറ്റ്) ജിബിറ്റ് വിട പറഞ്ഞിരിക്കുന്നു. ദ് ക്യൂ റിപ്പോർട്ട് ചെയ്യുന്നു.
ജിബിറ്റിന്റെ ആദ്യ ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ മലയാളിയുടെ ഇഷ്ടം നേടിയ വീണ നന്ദകുമാറാണ് നായികയായി എത്തിയത്.ഇന്ദ്രന്‍സ്, ജോളി ചിറയത്ത്, പൗളി വല്‍സന്‍, അഞ്ജലി, സോഹന്‍ സീനുലാല്‍, നവജിത് നാരായണന്‍ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.രണ്ടുകുടുംബങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.


Click it and Unblock the Notifications











