ദിലീപിനോട് മിണ്ടരുതെന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം! ജയില്‍ സന്ദർശനത്തെ കുറിച്ച് കെപിഎസി ലളിത
നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപ് ജയിലില്‍ പോയതും മറ്റുമായി കഴിഞ്ഞ വര്‍ഷം ദിലീപിനെ സംബന്ധിച്ച് വലിയ വിവാദങ്ങളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. താരസംഘടനയായ അമ്മയും പ്രതിസന്ധിയിലായിരുന്നു. ജൂണില്‍ നടന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്തതായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
നടി കെപിഎസി ലളിത, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ താരങ്ങളെല്ലാം ദിലീപിനെ ജയിലില്‍ പോയി കണ്ടിരുന്നു. ദിലീപിനെ സന്ദര്‍ശിക്കാന്‍ പോയതിന്റെ പേരില്‍ കെപിഎസ്‌സി ലളിതയ്ക്ക് നേരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. ഇക്കാര്യത്തില്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

കെപിഎസ്‌സി ലളിത പറയുന്നതിങ്ങനെ..
ഒരു സുഹൃത്തിന് അപകടം സംഭവിച്ചപ്പോള്‍ കാണാന്‍ പോയത് അത്ര വലയി അപരാധമാണോ?. ഒരു കാര്യവുമില്ലാതെ കുറെ കാലങ്ങളായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു. മകനെ പോലെ കരുതുന്ന ഒരാളോട് ഞാന്‍ മിണ്ടരുതെന്ന് പറയാന്‍ ഇവിടെ ആര്‍ക്കാണ് അവകാശം. എനിക്ക് ഇഷ്ടമുള്ളയിടത്ത് ഞാന്‍ പോകും. ഞാന്‍ എവിടെ പോകണമെന്നും ആരെ കാണണം എന്നതുമെല്ലാം എന്റെ വ്യക്തിപരമായ കാര്യമാണെന്നും ലളിത പറയുന്നു.

അടൂര്‍ ഭാസിയെ കുറിച്ച്
മലയാള സിനിമയില്‍ കാലാകാളങ്ങളായി പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും തുടരുകയാണെന്നും ലളിത പറയുന്നു. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടായിരുന്ന അടൂര്‍ ഭാസിയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയെങ്കിലും അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച് സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ തന്നെ ശകാരിച്ചെന്നും കെപിഎസ്‌സി ലളിത വ്യക്തമാക്കിയിരുന്നു.

വിമര്‍ശനങ്ങള്‍ ഒരുപാട്
ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതിന്റെ പേരില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരിക്കുന്ന നടി കെപിഎസി ലളിതയ്‌ക്കെതിരെ സിനിമാ സാംസ്‌കാരിക മേഖലകളില്‍ നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലികൊന്നോട്ടേ, തനിക്ക് കാണാതിരിക്കാന്‍ ആവില്ലെന്നായിരുന്നു സന്ദര്‍ശനത്തിന് ശേഷം കെപിഎസി ലളിതയുടെ പ്രതികരണം.

അമ്മയുടെ യോഗം വീണ്ടും
താരസംഘടനയായ അമ്മ വീണ്ടും യോഗം കൂടിയിരിക്കുകയാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ രക്ഷിക്കുന്നതിന് വേണ്ടി സംഘടന 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കിയിരുന്നു. കേരളത്തിന് വീണ്ടുമൊരു കൈത്താങ്ങ് നല്‍കാനുള്ള തീരുമാനമെടുക്കാനാണ് വീണ്ടും യോഗം. മുന്‍നിര താരങ്ങളെ ഉള്‍പ്പെടുത്തി അതിനായി സ്റ്റേജ് ഷോ നടത്താനുള്ള നീക്കത്തിലാണ്. അതിന് വേണ്ടിയാണ് ശനിയാഴ്ച കൊച്ചിയില്‍ നിന്നും സംഘടന വീണ്ടും യോഗം ചേര്‍ന്നിരിക്കുന്നത്.

കത്തുമായി നടിമാര്‍
അമ്മയുടെ യോഗത്തില്‍ നിര്‍ദ്ദേശങ്ങളുമായി വനിതാ കൂട്ടായ്മയിലെ അംഗങ്ങളും എത്തിയിരുന്നു. കൂട്ടായ്മ വീണ്ടും അമ്മയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്. ചൊവ്വാഴ്ചക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി കുറ്റവിമുക്തമാക്കുന്നത് വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നാണ് നടിമാര്‍ സംഘടനയ്ക്ക് മുന്‍പില്‍ വച്ച പ്രധാന നിര്‍ദ്ദേശം. ഇതിനായി നിയമോപദേശം തേടണം എന്നും മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇവര്‍ ആവശ്യപ്പെട്ടു. പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടന്‍ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications