അച്ഛനെ കാണാൻ പോലും അമ്മ സമ്മതിക്കാത്തത് പേടിച്ചിട്ട്! ജയന്റേത് അപകട മരണമാണെന്ന് വിശ്വസിക്കുന്നില്ല; മകൻ മുരളി

നടന്‍ ജയന്‍ അവസാനം അഭിനയിച്ച കോളിളക്കം എന്ന സിനിമയുടെ പേര് പോലെ ആയിരുന്നു താരത്തിന്റെ വിയോഗവും. സിനിമയുടെ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ നടന്‍ താഴെ വീണു മരിച്ചു എന്നാണ് പറയപ്പെടുന്നത്. അതല്ല ആരോ തള്ളി ഇട്ടതാണെന്നും കൊന്നതാണെന്നും തുടങ്ങി ജയന്റെ മരണം സംബന്ധിച്ച് പലതരം കഥകളും പ്രചരിച്ചു.

അതൊരു അപകട മരണമാണെന്ന് താനിപ്പോഴും വിശ്വസിക്കുന്നില്ലെന്ന് പറയുകയാണ് ജയന്റെ മകന്‍. നടന്‍ വിവാഹിതനായിരുന്നില്ലെങ്കിലും മറ്റൊരു ബന്ധത്തില്‍ മുരളി എന്നൊരു മകന്‍ ജനിച്ചിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഇടയ്ക്ക് താരപുത്രന്‍ രംഗത്ത് വരാറുണ്ട്. അത്തരത്തില്‍ സിവിടിവി ലൈവ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ജയന്‍ പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

jayan

'കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ എന്റെ അച്ഛന്‍ ജയന്‍ ആണെന്ന് അറിയാമായിരുന്നു. വെള്ളിയാഴ്ചകളില്‍ സിനിമ റിലീസ് ചെയ്യുമ്പോള്‍ അമ്മ എന്നെ കൊണ്ടുപോയി കാണിക്കുമായിരുന്നു. റോഡ് സൈഡിലൊക്കെ സിനിമയുടെ പോസ്റ്റര്‍ ഒട്ടിച്ചത് കാണുമ്പോള്‍, 'ദേനിന്റെ അച്ഛന്റെ സിനിമ ആണെന്ന'് പറഞ്ഞു അമ്മ കാണിച്ചു തരുമായിരുന്നു. അച്ഛനൊപ്പം താമസിക്കാത്തതുകൊണ്ട് അത്തരമൊരു ബന്ധമൊന്നും തോന്നിയിട്ടില്ല.

മൂന്നുതവണ അച്ഛനെ നേരില്‍ കണ്ടിട്ടുണ്ട്. ആദ്യം കാണുന്നത് അച്ഛന്‍ ഒരു സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി കാറില്‍ വരുന്നതാണ്. ചുവപ്പുനിറമുള്ള ടീഷര്‍ട്ട് ഒക്കെ ധരിച്ച് കാറിന്റെ നടുവില്‍ ഇരിക്കുകയാണ്. ആ മുഖം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. അച്ഛന്റെ കൂടെ വളരുമ്പോള്‍ ആണല്ലോ നമുക്ക് അച്ഛാ എന്ന് വിളിച്ചു ഓടി ചെല്ലാന്‍ പറ്റുകയുള്ളൂ. എന്റെ രണ്ടു വയസ്സ് വരെ അച്ഛന്റെ വീട്ടിലാണ് താമസിച്ചതെങ്കിലും പിന്നെ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. അമ്മ കൊന്നാലും അച്ഛന്റെ അടുത്ത് പോകാനോ അദ്ദേഹത്തിന് എന്നെ കൊടുക്കാനോ സമ്മതിച്ചില്ല.

അന്ന് അച്ഛന്റെ ഡ്രൈവറായിട്ടുണ്ടായിരുന്ന ആള് അദ്ദേഹത്തിനൊപ്പം എന്നെ കൊടുത്തു വിടാന്‍ പറഞ്ഞിരുന്നു. ഒന്ന് കണ്ടിട്ട് ഉത്തരവാദിത്തത്തോടെ തിരിച്ചു കൊണ്ടു വിടാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. അങ്ങനെ കൊണ്ടുപോയാല്‍ എന്റെ മകനെ തിരിച്ചു കിട്ടില്ലെന്നാണ് അമ്മ കരുതിയത്. അതുകൊണ്ട് സമ്മതിച്ചില്ല.

അച്ഛന്‍ മരിച്ച സമയത്ത് അമ്മ പോയി കണ്ടിരുന്നു. എന്നെ കൊണ്ടുപോയില്ല. അന്ന് ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുകയാണ്. നിന്നെ ഞാന്‍ കൊണ്ടുപോയി കാണിച്ചു തരാം എന്ന് പറഞ്ഞ് വീടിനടുത്തുള്ള ഒരു ചേച്ചിയാണ് എന്നെയും കൂട്ടി പോകുന്നത്. അച്ഛന്‍ പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ മൂന്നാലു മണിക്കൂറോളം ക്യൂ നിന്നതിനു ശേഷമാണ് കാണാന്‍ സാധിച്ചത്.

അത്രയും തിരക്കും ബഹളവുമായിരുന്നെങ്കിലും ഒരു ഡെസ്‌കിന് മുകളില്‍ കയറിയിരുന്ന് ഞാന്‍ അച്ഛനെ കണ്ടു. അദ്ദേഹത്തിന്റെ ഒരു കണ്ണ് ഇല്ലായിരുന്നു. മുഖമൊക്കെ കറുത്ത് നീലിച്ചിരുന്നു. അടക്ക് കഴിഞ്ഞ പിറ്റേദിവസം സ്മശാനത്തില്‍ പോയി ചാരമായ ശേഷം അവിടെനിന്ന് പ്രാര്‍ത്ഥിച്ചു. കുറച്ചുനേരം അവിടെ നിന്നതിനു ശേഷമാണ് ഞങ്ങള്‍ തിരികെ പോകുന്നത്.

അതൊരു അപകടം മരണമാണെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. മുന്‍പൊക്കെ അങ്ങനെ വിശ്വസിച്ചു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു വിശ്വാസമില്ല. കോളിളക്കം എന്ന സിനിമയുടെ സംവിധായകനും അസിസ്റ്റന്റ് സംവിധായകനുമടക്കം അതില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവരൊക്കെ പല അഭിമുഖങ്ങളിലൂടെയും പറയുന്നത് പച്ചക്കള്ളമാണ്.

jayan

ഒരാള് പറയുന്നതല്ല മറ്റൊരാള്‍ പറയുന്നത്. രണ്ടുപേര്‍ നില്‍ക്കുന്നിടത്ത് ഒരു അപകടം സംഭവിച്ചാല്‍ അവരുടെ കണ്ണില്‍ കണ്ട കാര്യങ്ങളാണ് രണ്ടാളും പറയുക. എന്നാല്‍ അച്ഛനൊപ്പം അപകട സംഭവിച്ച സ്ഥലത്ത് ഉണ്ടായിരുന്നവരൊക്കെ പറയുന്നത് പലതരത്തിലാണ്.

അച്ഛന് അപകടം ഉണ്ടാവുന്ന സ്ഥലത്ത് വാഹനം ഒന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നുണ്ട്. അതും പച്ചക്കള്ളമാണ്. കാരണം സിനിമയുടെ ചിത്രീകരണത്തിന്റെ സമയത്ത് മധുസാര്‍ വരുന്ന ലോറിയും ബാലന്‍ കെ നായര്‍ സാറിന്റെ കോണ്ടസ കാറുമൊക്കെ ഉണ്ടായിരുന്നു. അതുപോലെ നാലഞ്ച് ബൈക്കും ജീപ്പും ഒക്കെ ഉണ്ട്. ഇത്രയും വാഹനങ്ങള്‍ അവിടെ ഉണ്ടായിട്ടാണ് അവര്‍ ഒന്നുമില്ലെന്ന് പറയുന്നത്.

കുഞ്ഞിലെ മുതല് പറഞ്ഞു കേട്ടത് അപകടമരണം എന്നാണ്. ഈയിടെ അച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് കിട്ടി. അതിലുള്ളതും കള്ളമാണ്. സാധാരണക്കാരനായ ഒരാള്‍ മരിച്ച പോലും അതിനകത്ത് കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തും. പക്ഷേ അച്ഛന്റെ സര്‍ട്ടിഫിക്കറ്റില്‍ ഉള്ളത് മൊത്തം തെറ്റാണ്. മാത്രമല്ല മരണകാരണം പോലും അതില്‍ ഇല്ല. ലോകം മുഴുവനുള്ള മലയാളികള്‍ക്ക് അറിയാവുന്ന ഒരു സൂപ്പര്‍താരത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഇങ്ങനെ ആയത് എങ്ങനെയാണെന്നാണ്', മകന്‍ ചോദിക്കുന്നത്...

More from Filmibeat

Read more about: jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X