അന്ന് കളിയാക്കിയവർക്ക് മറുപടിയായി ലെനയുടെ കെ.ജി. എഫിലെ ശബ്ദസാന്നിധ്യം
'കെ. ജി. എഫ്. ചാപ്റ്റർ 1' പോലെ തന്നെ ഇന്ത്യൻ സിനിമാലോകത്ത് മുഴുവനും ഒരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് 'കെ. ജി. എഫ്. ചാപ്റ്റർ 2'. കന്നഡ സിനിമ ലോകത്തെ ആഗോള തലത്തിൽ എത്തിച്ച ചിത്രം കന്നഡ, ഹിന്ദി, മലയാളം , തമിഴ് എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്തത്.
ആദ്യ ദിനത്തിൽ ചിത്രം 134.5 കോടി കളക്ഷനാണ് രാജ്യത്ത് ഉടനീളം നേടിയത്. കന്നഡ സിനിമാ ചരിത്രത്തിൽ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രമായി മാറുകയായിരുന്നു കെ.ജി.എഫ്. ചാപ്റ്റർ 2. കേരളത്തിലും സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയുടെ കേരളത്തിലെ വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ഏറ്റെടുത്തിരിക്കുന്നത്.

ചിത്രത്തിൽ ഏറെ കയ്യടി നേടിയ കഥാപാത്രമാണ് രവീണ ടണ്ടണ്‍ അവതരിപ്പിച്ച പ്രധാനമന്ത്രിയുടേത്. രവീണയ്ക്ക് മലയാളത്തിൽ ശബ്ദം നൽകിയത് നടി ലെനയാണ്. ചിത്രത്തിലെ ഡബ്ബിങ് വിശേഷങ്ങൾ അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കിടുകയുണ്ടായി.
തനിക്ക് ഏറെ സന്തോഷമുള്ള സമയമാണ് ഇതെന്ന് ലെന പറയുന്നു. കെ. ജി. എഫ്. പോലൊരു സിനിമയുടെ ഭാഗാമാകാൻ സാധിച്ചത് ഭാഗ്യമാണ് എന്നും നടി പറയുന്നു. പണ്ട് തന്റെ ശബ്ദത്തെ നിരവധിപ്പേർ വിമർശിച്ചിരുന്നു. അവിടെ നിന്ന് കെ.ജി.എഫ്. പോലൊരു സിനിമയിൽ ശബ്ദ സാന്നിധ്യമായതിൽ അഭിമാനിക്കുന്നു എന്നും നടി വ്യക്തമാക്കി.
'പണ്ട് ഈ ശബ്ദത്തെയാണ് എല്ലാവരും കളിയാക്കിയത്, പാറപ്പുറത്ത് ചിരട്ടയിട്ട് ഉരയ്ക്കുന്ന ശബ്ദം എന്ന് പറഞ്ഞു. രണ്ടാം ഭാവത്തിൽ ഞാൻ ഫാൾസ് വോയ്‌സിലാണ് ഡബ്ബ് ചെയ്തത്. അന്ന് നായികയ്ക്ക് കിളിനാദം വേണമല്ലോ. എന്റെ വോയിസ് കേൾക്കുമ്പോൾ ആളുകൾ എന്ത് ശബ്ദമാണ് എന്ന് ചോദിച്ചിട്ടുണ്ട്. അവിടെ നിന്ന് കെ. ജി. എഫ്. പോലൊരു സിനിമയിൽ ശബ്ദ സാന്നിധ്യമായി പങ്കെടുക്കാൻ കഴിഞ്ഞു എന്നത് വലിയൊരു ക്രെഡിറ്റാണ് എനിക്ക്'
സിനിമ കണ്ട ശേഷം പലരും തന്നെ സ്‌ക്രീനിൽ കണ്ടപോലെ തോന്നി എന്ന് പറഞ്ഞതായും നടി അഭിമുഖത്തിൽ പറഞ്ഞു.

'എന്നോട് നിരവധിപ്പേർ പറഞ്ഞു ലെനയെ കാണുന്ന ഫീൽ വരെയായി എന്ന്. ഞാൻ സിനിമ തിയേറ്ററിൽ ആവേശത്തോടെയാണ് സിനിമ കണ്ടു തീർത്തത്. കെ. ജി. എഫ്. 2 ശരിക്കും ഒരു ബ്രില്ലിയൻറ് സിനിമയാണ്. ശബ്ദത്തിലൂടെയാണെങ്കിലും ആ ചിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചത് ഒരു ഭാഗ്യമാണ്', ലെന പറഞ്ഞു.
കെ. ജി. എഫ്. മലയാളം പതിപ്പിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് കാരണം ശങ്കർ രാമകൃഷ്ണന്റെ പ്രയത്നമാണ് എന്നാണ് ലെന പറയുന്നത്.
'പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഒരു സിനിമ ചെയ്യുമ്പോൾ വ്യക്തമായ പ്രൊഫഷനിലസം കാത്തുസൂക്ഷിക്കും. ശങ്കർ രാമകൃഷ്ണൻ മലയാളത്തിലേക്ക് പഞ്ചോടെ ഡയലോഗുകൾ തർജ്ജിമ ചെയ്തു. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൾ, സിനിമ താരങ്ങൾ തുടങ്ങിയവർ ശബ്ദം നൽകി. അങ്ങനെ ഏറെ മെനക്കെട്ടാണ് മലയാളം വേർഷൻ ഉണ്ടാക്കിയത്.
അതിന്റെ ഗുണമാണ് നമ്മൾ കാണുന്നത്. ഒരു വലിയ മലയാളം സിനിമ കാണുന്ന പോലെയാണ് നമുക്ക് തോന്നുന്നത്. കുറെ ദിവസങ്ങളെടുത്താണ് ഞാൻ ഡബ്ബ് ചെയ്തത്. ഒരു മലയാള സിനിമയിലും ഇങ്ങനെ പറയേണ്ടി വരുമെന്ന് തോന്നുന്നില്ല. എല്ലാം പഞ്ച് ഡയലോഗ്സ് ആണ്. അതിന്റെ എല്ലാ ക്രെഡിറ്റും ശങ്കർ രാമകൃഷ്ണനാണ്', ലെന പറയുന്നു.
ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. യാഷ് നായക വേഷത്തിൽ എത്തിയ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ. അധീര എന്ന സഞ്ജയ് ദത്തിന്റെ കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇരുവർക്കും പുറമെ ശ്രീനിധി ഷെട്ടി, രവീണ ടണ്ടൺ, മാളവിക പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.


Click it and Unblock the Notifications