സിദ്ദിഖ് ഒളിവിൽ, ഉടനെ അറസ്റ്റ് ചെയ്യാൻ നീക്കം; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
ബലാംത്സഗക്കേസിൽ നടൻ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യാൻ കൊച്ചി പൊലീസിന് ക്രെെം ബ്രാഞ്ച് മേധാവി നിർദ്ദേശം നൽകി. നടൻ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് തീരുമാനം. സിദ്ദിഖിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നടനായുള്ള തിരച്ചിൽ ഊർജിതമാക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. അതേസമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.
തിരുവനന്തപുരം മ്യൂസിയം പൊലീസാണ് യുവ നടിയുടെ പരാതിയിൽ സിദ്ദിഖിനെതിരെ ബലാത്സംഗത്തിന് കേസെടുത്തത്. 2016 ലാണ് സിദ്ദിഖ് തന്നെ പീഡിപ്പിച്ചതെന്ന് നടി പറയുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്ത് നടനുമായി സോഷ്യൽ മീഡിയയിലൂടെ പരിചയമുണ്ടായിരുന്നു. പിന്നീട് സിനിമയുടെ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചു. ഇവിടെ വെച്ച് അതിക്രമം നടത്തി എന്നാണ് നടിയുടെ പരാതി.

തന്റെ സുഹൃത്തുക്കളായ പെൺകുട്ടികൾക്കും സിദ്ദിഖിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും തന്റെ ദുരനുഭവം 2019 ൽ തുറന്ന് പറഞ്ഞിരുന്നെന്നും നടി വ്യക്തമാക്കി. ആരോപണം സിദ്ദിഖ് നിഷേധിക്കുകയാണുണ്ടായത്. അതേസമയം വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടൻ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വെച്ചു.
കേസിൽ താൻ നിരപരാധി ആണെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷ നൽകിക്കൊണ്ട് ഹൈക്കോടതിയിൽ സിദ്ദിഖിന്റെ വാദം. എന്നാൽ സാഹചര്യ തെളിവുകളുൾപ്പെടെ പരിഗണിച്ച് കോടതി ഹർജി തള്ളി. കഴിഞ്ഞ ദിവസം ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടൻ ജയസൂര്യയുടെ ജാമ്യ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരെ ചുമത്തിയതെന്ന് കണക്കിലെടുത്താണ് കേസ് തീർപ്പാക്കിയത്.


Click it and Unblock the Notifications











