'അടൂർ ഗോപാലകൃഷ്ണന് അപകടം സംഭവിച്ചത് എന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി'; നടൻ നന്ദു
സിനിമാ എന്ന് പറയുന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു മേഖലയാണ്. ആരോട് ചോദിച്ചാലും എല്ലാവർക്കും ഉള്ളിന്റെ ഉള്ളിൽ അഭിനേതാവാകണം എന്ന ആഗ്രഹമുണ്ടാകും. ചിലർ വർഷങ്ങളോളം മറ്റൊല്ലാം സിനിമയ്ക്ക് വേണ്ടി മാറ്റിവെച്ച് ജൂനിയർ ആർട്ടിസ്റ്റായും അസിസ്റ്റന്റ് ഡയറക്ടറായും കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ ബ്രേക്ക് കിട്ടി അറിയപ്പെടുന്ന താരമായി മാറുന്നത്. മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയും പോലുള്ള താരങ്ങൾക്ക് പോലും ഇത്തരത്തിലുള്ള വർഷങ്ങൾ നീണ്ട കാത്തിരിപ്പിന്റേയും കഠിനാധ്വാനത്തിന്റേയും കഥ പറയാനുണ്ടാകും.
അത്തരത്തിൽ വർഷങ്ങൾ നീണ്ട ശ്രമത്തിന്റെ ഫലമായി മുൻനിര താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച അഭിനേതാവാണ് നന്ദു. നന്ദുലാൽ കൃഷ്ണമൂർത്തി എന്നാണ് മുഴുവൻ പേരെങ്കിലും സിനിമാ മേഖലയിൽ സിനിമാപ്രേമികൾക്കിടയിലും നന്ദു എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത പ്രതിഭാധനരായ നടന്മാരിൽ ഒരാളായി നന്ദുലാൽ കൃഷ്ണമൂർത്തി എന്ന നന്ദു മാറി കഴിഞ്ഞു. തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങൾ മാത്രമാണ് നന്ദുവിന് ലഭിച്ചിരുന്നത്. മിക്കതും കോമഡി കഥാപാത്രങ്ങളായിരുന്നു. അവയിൽ നിന്നെല്ലാം മാറ്റം വന്നത് അടൂർ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങൾ സിനിമയിൽ അഭിനയിച്ച ശേഷമാണ്.

അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ലഭിച്ചതിന് പിന്നിൽ മറക്കാനാവാത്ത സംഭവുമുണ്ടെന്ന് പറയുകയാണ് ഇപ്പോൾ നന്ദു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് സിനിമാ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് നന്ദു മനസ് തുറന്നത്. 'ഞാനൊരിക്കൽ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വഴിയരികിൽ കാർ അപകടത്തിൽപ്പെട്ട് അടൂർ ഗോപാലകൃഷ്ണൻ സർ നിൽക്കുന്നത് കണ്ടു. ഞാൻ അന്ന് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്ത് നടക്കുന്ന കാലമാണ്. അദ്ദേഹത്തിന് എന്നെ അറിയില്ല. ഞാൻ ഓടി ചെന്ന് കാര്യങ്ങൽ തിരക്കി വേണ്ടത് ചെയ്ത് കൊടുത്തു. പോകാനായപ്പോൾ ഞാൻ എന്റെ പേര് അദ്ദേഹത്തോട് പറഞ്ഞു. എന്നിട്ട് സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യാറുണ്ടെന്നും പറഞ്ഞു.'

'ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ട അദ്ദേഹം കൈപ്പുസ്തകത്തിൽ എന്റെ പേര് കുറിച്ച് വെച്ചു. പിറ്റേ ദിവസം അലിയാർ സർ എന്ന വിളിച്ച് കോളടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഉടനെ പോയി അടൂർ സാറിനെ കാണണമെന്ന് പറഞ്ഞു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും ചെറിയ വേഷമായിരിക്കും എന്നാണ് കരുതിയത്. നാല് പെണ്ണുങ്ങൾ എന്ന സിനിമയായിരുന്നു അത്. നാരായണൻ എന്ന കഥാുപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. ഗീതു മോഹൻദാസിന്റെ ഭർത്താവായിരുന്നു. അതുവരെ ഞാൻ സീരിയസ് റോളുകളൊന്നും ചെയ്തിരുന്നില്ല. സാറിന്റെ സിനിമയിലെ എന്റെ കഥാപാത്രം വലിയ പ്രാധാന്യമുള്ളതായിരുന്നു. ആ സിനിമ മുതലാണ് എന്റെ സിനിമാ ജീവിതം മാറിയത്. നാല് പെണ്ണുങ്ങൾ സിനിമാ മേഖലയിൽ ഉള്ളവർക്ക് വേണ്ടി മാത്രം പ്രദർശിപ്പിച്ചിരുന്നു. അന്ന് രഞ്ജിത്ത് അടക്കമുള്ള സംവിധായകർ സിനിമ കാണാൻ എത്തിയിരുന്നു. സിനിമ കണ്ട് അദ്ദേഹം എന്നോട് ചോദിച്ചത് നിനക്ക് സീരിയസ് റോൾ ചെയ്യാൻ കഴിയുമോ എന്നാണ്.'
Recommended Video

'ആ സിനിമ കണ്ട ശേഷമാണ് അദ്ദേഹം എന്നെ തിരക്കഥയിലേക്കും സ്പിരിറ്റിലേക്കുമെല്ലാം ക്ഷണിച്ചത്. സ്പിരിറ്റിലെ വേഷം നടൻ ജഗതി ശ്രീകുമാറിന് വേണ്ടി വെച്ചതായിരുന്നു. സ്പിരിറ്റ് കണ്ടും നിരവധി പേർ അഭിനന്ദിച്ച് ഫോൺ ചെയ്തിരുന്നു' നന്ദു പറയുന്നു. നടി കൽപ്പനയുടെ മരണം ഇന്നും വേദനിപ്പിക്കുന്ന ഒന്നാണെന്നും നിരവധി സിനിമകളിൽ ഒന്നിച്ച് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും അവരുമായുള്ള സൗഹൃദം സന്തോഷം നൽകിയിരുന്നുവെന്നും നന്ദു പറയുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത നന്ദുവിന്റെ സിനിമ.


Click it and Unblock the Notifications











