'ഹൃദയം പിളർക്കുന്ന വേദനയിലും അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായതിൽ', അച്ഛന്റെ വേർപാടിൽ ആശാ ശരത്ത്
നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ടുപോവുകയും മിനി സ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും പ്രതിഭ തെളിയിക്കുകയും ചെയ്ത കലാകാരിയാണ് ആശാ ശരത്ത്. മിനി സ്ക്രീൻ പ്രേക്ഷകർക്ക് ആശാ ശരത്ത് എന്ന പേര് എത്രത്തോളം സുപരിചിതമാണെന്ന് അവർക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ നിന്നും വ്യക്തമാണ്. പെരുമ്പാവൂരിൽ ജനിച്ച ആശ നർത്തകിയായാണ് വേദിയിലെത്തുന്നത്. രാജ്യത്തെമ്പാടുമുള്ള നർത്തകർക്കായി വാരാണാസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച നർത്തകിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലേക്ക് പോവുകയും പിന്നീട് റേഡിയോ, ടെലിവിഷൻ എന്നീ മാധ്യമങ്ങളിലൂടെ സിനിമയിലെത്തുകയുമായിരുന്നു.
പ്രേക്ഷകരുടെ പ്രിയ നടി ആശാ ശരത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അച്ഛനെ കുറിച്ചാണ് കുറിപ്പിൽ ആശാ ശരത്ത് എഴുതിയിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും പിന്തുണയും സ്നേഹവും നൽകി ഒപ്പമുണ്ടായിരുന്ന അച്ഛന്റെ മരണത്തിൽ തളർന്നിരിക്കുകയാണ് താരം. കൂടുതൽ വായിക്കാം...
Also Read: 'ഒരു ദീപാവലി ആശംസയിലൂടെ ഞാൻ നടനായി മാറി', ആസിഫ് അലി പറയുന്നു

തന്റെ ആഗ്രഹങ്ങൾ സാധ്യമാക്കാൻ എപ്പോഴും തനിക്ക് ഒപ്പമുണ്ടായിരുന്നവരാണ് അച്ഛനും അമ്മയുമെന്ന് പലപ്പോഴായി ആശാ ശരത്ത് പറഞ്ഞിട്ടുണ്ട്. അച്ഛനേയും അമ്മയേയും ഒഴിവാക്കിയൊരു ജീവിതത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത ആശാ ശരത്തിന് അതുകൊണ്ട് തന്നെ അച്ഛന്റെ വേർപാട് താങ്ങാനാവുന്നതിലും അപ്പുറമായിരിക്കും. അച്ഛൻരെ മരണവാർത്ത പ്രിയ ആരാധകരെ അറിയിക്കാനാണ് കുറിപ്പുമായി ആശാ ശരത്ത് സോഷ്യൽമീഡിയയിൽ എത്തിയത്. ഹൃദയം പിളർക്കുന്ന വേദനയിലും ആ അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നുവെന്നാണ് ആശാ ശരത്ത് കുറിച്ചത്. ഇതുവരെ കടന്നുപോയ എല്ലാ ദുഖങ്ങളിലും തന്‍റെ കണ്ണ് നിറയാതിരിക്കാൻ എല്ലാ ദുഖങ്ങളും ഉള്ളിലൊതുക്കി തന്‍റെ സന്തോഷത്തിനായി ചിരിച്ച് ജീവിക്കുന്നവരാണ് അച്ഛനും അമ്മയും... കൺകണ്ട ദൈവങ്ങൾ... താൻ ചെയ്ത പുണ്യം എന്നാണ് പല അഭിമുഖങ്ങളിലും ആശ മാതാപിതാക്കളെ കുറിച്ച് പറഞ്ഞിരുന്നത്.

'അച്ഛൻ പോയി. എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛൻ. ജീവിക്കാൻ കൊതിയായിരുന്നു അച്ഛന് എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. പക്ഷെ ഇന്ന് ഞാനറിയുന്നു... അല്ല അച്ഛൻ നിറഞ്ഞ് നിൽക്കുന്ന പഞ്ചഭൂതങ്ങൾ എന്നോട് പറയുന്നു അത് കൊതിയായിരുന്നില്ല. നരകാഗ്നിക്ക് തുല്യം മനസ് വെന്തുരുകിയപ്പോൾ ശ്വാസം നിന്ന് പോയി എന്ന് തോന്നിയപ്പോൾ അവിടെ നിന്നും എന്നെയും അമ്മയെയും കൈ പിടിച്ച് മുമ്പോട്ട് നയിക്കാനായിരുന്നു അച്ഛൻ ജീവിക്കാൻ കൊതിച്ചത്. ഞാൻ കണ്ട ഏറ്റവും സാർത്ഥകമായ ജീവിതം. ഒരു വടവൃക്ഷമായി പടർന്ന് പന്തലിച്ച് അവസാന ശ്വാസം വരെ ഉറ്റവരെയും ഉടയവരെയും കൈ പിടിച്ച് നയിച്ച്... ഒരു തിന്മക്ക് മുന്നിലും അണുവിട പോലും പിന്തിരിയാതെ, എന്നും തല ഉയർത്തിപ്പിടിച്ച് സ്വന്തം കർമധർമ്മങ്ങൾ നൂറ് ശതമാനവും ചെയ്ത് തീർത്ത് അദ്ദേഹം അരങ്ങൊഴിഞ്ഞു. ഹൃദയം പിളർക്കുന്ന വേദനയിലും ഞാൻ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതിൽ. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ കൃഷ്ണൻകുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം. അച്ഛാ... സുഖമായി... സന്തോഷമായി വിശ്രമിക്കൂ. ആ ദേവപാദങ്ങളിൽ... ബാക്കിയായ രംഗങ്ങൾ ആടിത്തീർത്ത്... കടമകൾ ചെയ്ത് തീർത്ത് ദൈവഹിതമനുസരിച്ച് സമയമാകുമ്പോൾ ഞാനുമെത്താം... അതുവരെ അച്ഛൻ പകർന്ന് തന്ന വെളിച്ചത്തിൽ ഞാൻ മുന്നോട്ട് പോട്ടെ... ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായി എന്നെ അനുഗ്രഹിച്ചതിന് ഞാൻ നന്ദി പറയട്ടെ.... നൂറായിരം ഉമ്മകൾ...' അച്ഛനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് ആശാ ശരത്ത് കുറിച്ചു.

വി എസ് കൃഷ്ണൻകുട്ടി നായർ എന്നാണ് ആശാ ശരത്തിന്റെ അച്ഛന്റെ പേര്. കലാമണ്ഡലം സുമതിയാണ് ആശാ ശരത്തിന്റെ അമ്മ. പ്രീഡിഗ്രിക്കാലം പെരുമ്പാവൂരിലെ മാർത്തോമാ കോളജിലായിരുന്നു. ഭരതനാട്യത്തിൽ മത്സരിച്ച് കേരളത്തിൽ ഒന്നാം സ്ഥാനം നേടിയതിനെ തുടർന്നാണ് ബനാറസിലേക്ക് മത്സരിക്കാൻ പോയത്. ബനാറസിൽ നടന്ന മത്സരത്തിലും വിജയിയാവാൻ ആശക്ക് കഴിഞ്ഞു. ഈ സമയത്ത് കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ച് നിർമിച്ച സിനിമയിൽ അഭിനയിക്കാൻ ആശക്ക് ക്ഷണം ലഭിച്ചു. എന്നാൽ അച്ഛനും അമ്മയും അനുവദിക്കാത്തതിനാൽ അന്ന് സിനിമയിലേക്ക് പോയില്ല. പിന്നീട് ദൂരദർശനിൽ പരമ്പരകളിൽ അഭിനയിച്ച് തുടങ്ങി. ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്തിനെയാണ് ആശ വിവാഹം ചെയ്തിരിക്കുന്നത്. ദുബായിലാണ് ആശയുടെ സ്ഥിരതാമസം. റേഡിയോ ജോക്കിയായും പരിപാടികളുടെ നിർമാതാവായും ആശ പ്രവർത്തിച്ചിട്ടുണ്ട്. ദുബായിൽ ആശ സ്വന്തമായി കൈരളി കലാകേന്ദ്ര എന്ന പേരിൽ നൃത്ത പരിശീലന സ്ഥാപനങ്ങൾ നടത്തുന്നുണ്ട്.
Recommended Video

ടെലിവിഷൻ പരമ്പരകളാണ് കേരളത്തിലെ ആളുകൾക്ക് ആശയെ സുപരിചിതയാക്കിയത്. കുങ്കുമപ്പൂവ് സീരിയലിലെ ജയന്തി എന്ന കഥാപാത്രമായിരുന്നു അതിന് സഹായിച്ചത്. ജയന്തിയായുള്ള പ്രകടനത്തിലൂടെ നിരവധി പുരസ്കാരങ്ങൾ ആശയെ തേടിയെത്തിയിരുന്നു. പിന്നീട് സിനിമയിലേക്ക് എത്തി. ഫ്രൈഡേ എന്ന സിനിമയിലായിരുന്നു ആദ്യം അഭിനയിച്ചത്. പിന്നീട് കർമയോദ്ധാ, അർദ്ധനാരി, ബഡ്ഡി, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 2013ൽ പുറത്തിറങ്ങിയ മോഹൻലാൽ-ജീത്തു ജോസഫ് സിനിമ ദൃശ്യത്തിലെ ഐ.ജി ഗീത പ്രഭാകറായുള്ള അഭിനയം സിനിമാ ജീവിതത്തിൽ പുതിയ വഴിത്തിരിവായി. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും ആശ ശരത്ത് അഭിനയിച്ചിരുന്നു. 2014ൽ മമ്മൂട്ടിക്കൊപ്പം വർഷം സിനിമയിലും സുപ്രധാന കഥാപാത്രത്തെ ആശ അവതരിപ്പിച്ചു. വർഷവും ഹിറ്റായിരുന്നു. അനുരാഗകരിക്കിൻവെള്ളം, തെളിവ്, ദൃശ്യം 2 എന്നിവയാണ് അവസാനമായി റിലീസ് ചെയ്ത ആശ ശരത്ത് സിനിമകൾ. ജോജു ജോർജ് ചിത്രം പീസ് അടക്കം ഒട്ടനവധി സിനിമകളാണ് ഇനി ആശയുടേതായി റിലീസിനെത്താനുള്ളത്. ജോജു ജോര്‍ജ്ജിന്റെ സ്‌റ്റൈലിഷ് അവതാരത്തിലൂടെയും ബൈക്ക് സ്റ്റണ്ട് രംഗത്തെ കുറിച്ച് പറഞ്ഞും പീസ് എന്ന ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിട്ടുള്ളതാണ്. ചിത്രത്തില്‍ ആശ ശരത്ത് ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ജോജുവിന്റെ നായികയായിട്ടാണ് ആശ ശരത്ത് എത്തുന്നത്. നാല്‍പ്പത്തിയെട്ടുകാരിയായ ജലജ എന്ന കഥാപാത്രത്തെയാണ് ആശ ശരത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വീട്ടിലെ ഊണ് എന്ന ഹോട്ടല്‍ നടത്തിപ്പുകാരിയാണ് ജലജ. പതിവ് പ്രണയ സങ്കല്‍പങ്ങളെ മാറ്റി എഴുതുന്ന തരമൊരു ബന്ധമാണ് ചിത്രത്തിൽ ജോജുവിനും ആശയ്ക്കുമുള്ളത്. ഹാസ്യത്തിലൂടെയാണ് ജലജ എന്ന കഥാപാത്രം എത്തുന്നത്. അടുത്തിടെ യുഎഇ ഗോൾഡൺ വിസയും ആശാ ശരത്ത് സ്വീകരിച്ചിരുന്നു.


Click it and Unblock the Notifications











