'പ്രാർത്ഥനകൾ വിഫലം... ഹിറ്റ് മേക്കർ മടങ്ങി...'; സംവിധായകൻ സിദ്ദിഖ് അന്തരിച്ചു!
മലയാളികൾക്ക് ഏറെ പ്രിയമുള്ള സംവിധായകനാണ് സിദ്ദിഖ്. അദ്ദേഹത്തിന്റെ മുൻകാല നിത്യ ഹരിത സിനിമകളാണ് ഇതിന് കാരണം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ ബ്ലോക്ക് ബസ്റ്ററുകളും മടുപ്പ് കൂടാതെ വീണ്ടും കണ്ട് ആസ്വദിക്കാൻ പാകത്തിനുള്ള സിനിമകളും സമ്മാനിച്ച സംവിധായകൻ മടങ്ങുമ്പോൾ ആ വേർപാട് ഉൾക്കൊള്ളാൻ മലയാളിക്ക് കഴിയുന്നില്ല.
പ്രിയ സംവിധായകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ മുതൽ പ്രാർത്ഥനകളോടെയാണ് സിനിമാപ്രേമികൾ കഴിഞ്ഞത്. സോഷ്യൽമീഡിയ മുഴുവൻ സംവിധായകന്റെ തിരിച്ച് വരവിന് വേണ്ടിയുള്ള പ്രാർത്ഥനകൾ നിറഞ്ഞ കുറിപ്പുകളും പോസ്റ്റുകളുമായിരുന്നു ഏറെയും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോൾ മുതൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള താരങ്ങളും സംവിധായകരും നിർമാതാക്കളും സുഹൃത്തുക്കളുമെല്ലാം ആശുപത്രിയിലേക്ക് ഒഴുകി എത്തി. അറുപത്തിയേഴ് വയസായിരുന്നു പ്രായം.

കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു സിദ്ദിഖ് കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. നാട്ടിലെ നാടക സംഘങ്ങളിലൂടെയാണ് സിദ്ദിഖ് കലാലോകത്തേയ്‍ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി.
മിമിക്സ് പരേഡ് കാലം മുതലുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തുക്കളായാണ് ലാലും സിദ്ദിഖും ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്നതാണ് ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, റാംജിറാവു സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഫ്രണ്ട്സ് തുടങ്ങിയ സിനിമകൾ.
സംവിധായകൻ ഫാസിലിന്റെ സഹായിയായിട്ടായിരുന്നു സിനിമാ പ്രവേശം. 'അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ച് കഴിഞ്ഞാണ് അദ്ദേഹം ആശുപത്രിയിലാണെന്നത് ഞാൻ അറിയുന്നത്. സന്ദർശനം അനുവദിക്കില്ലെന്ന് അറിഞ്ഞതുകൊണ്ടാണ് ആശുപത്രിയിലേക്ക് പോകാതിരുന്നത്. അദ്ദേഹത്തിന്റെ സഹോദരൻ അൻവറിനെ എല്ലാ ദിവസവും വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിക്കുമായിരുന്നു. അവിടെ നിന്നുള്ള മറുപടി കേൾക്കുമ്പോൾ പ്രാർത്ഥിക്കുമായിരുന്നു അദ്ദേഹം സുഖം പ്രാപിച്ച് വരണമേയെന്ന്.'

'വീട്ടിൽ വിളക്ക് വെക്കുമ്പോൾ അദ്ദേഹത്തിന് ഒന്നും പറ്റരുതെന്നാണ് ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചത്. ഇത്രത്തോളം നല്ല സ്വഭാവും സ്നേഹിക്കാൻ കഴിവും തികഞ്ഞ ഒരു കലാകാരനുമായ മറ്റൊരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ലെന്നാണ്', പ്രിയ സുഹൃത്തിനെ അനുസ്മരിച്ച് നടൻ ഹരിശ്രീ അശോകൻ പറഞ്ഞത്.
ദിലീപ്, റഹ്മാൻ പോലുള്ള താരങ്ങൾ നിറകണ്ണുകളോടെയാണ് അമൃത ആശുപത്രിയിൽ നിന്നും മടങ്ങിയത്. നാളെ രാവിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനമുണ്ടാകും. തുടർന്ന് മൃതദേഹം സ്വവസതിയിലേക്ക് കൊണ്ടുപോകും. എറണാകുളം സെൻട്രൽ ജുമാമസ്ജിദിൽ വൈകിട്ട് ആറിനാണ് സംസ്കാരം.


Click it and Unblock the Notifications











