മൂവാറ്റുപുഴയിൽ കാറപകടം; യുവനടൻ ഉൾപ്പെടെ മൂന്ന് മരണം
മൂവാറ്റുപുഴയില്‍ നടന്ന വാഹനപകടത്തില്‍ യുവനടൻ ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു. ചലച്ചിത്ര താരം ബേസിൽ ജോർജ്, അശ്വിൻ ജോയ്, നിതിൻ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മൂവാറ്റുപുഴയ്ക്ക് സമീപം വെച്ച് നിയന്ത്രണം തെറ്റി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് സൂചന. ഞായറാഴ്ച്ച രാത്രി ഒൻപത് മണിയോടെയായിരുന്നു അപകടം. കോലഞ്ചേരി ഭാഗത്ത് നിന്നും മുവാറ്റുപുഴയക്ക് പോയ കാര്‍ മേക്കടമ്പ് പള്ളിതാഴെ വെച്ച് അപകടത്തിൽപ്പെട്ടത്.

വാളകം സ്വദേശികളായ അഞ്ചു പേരായിരുന്നു കാറിലുണ്ടായിരുന്നത്. ബേസിൽ ജോർജും അശ്വിൻ ജോയും നിതിനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇവർക്കൊപ്പം സഞ്ചരിച്ച ലീതീഷ് (30) സാഗര്‍ (19) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനം താമസസ്ഥലത്തേക്ക് ഇടിച്ചുകയറിയതിനെത്തുടർന്ന് ഇതര സംസ്ഥാനക്കാരായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കും പരിക്കേറ്റു. ഇവരും ആശുപത്രിയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരേയും ഇവിടെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വാളകത്തും സമീപ പ്രദേശത്തുമുള്ളവരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞവര്‍ഷം റീലീസ് ചെയ്ത 'പൂവള്ളിയും കുഞ്ഞാടും' സിനിമയിലെ നായകനാണ് ബേസിൽ. വാളകം മേക്കടമ്പ് നടപ്പറമ്പേൽ ജോർജിന്റെ മകനാണ്. മാതാവ് സിജി, സഹോദരൻ ബെൻസിൽ. നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രമാണ് 'പൂവള്ളിയും കുഞ്ഞാടും'. ബേസില്‍ ജോര്‍ജിന് പുറമെ ആര്യ മണികണ്ഠന്‍, കോട്ടയം നസീര്‍, ഷമ്മി തിലകന്‍, നീന കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.


Click it and Unblock the Notifications











