മോസ്‌കോ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച് മലയാള ചിത്രം 1956 സെന്‍ട്രല്‍ ട്രാവന്‍കൂര്‍

By Midhun Raj

42ാമത്‌ മോസ്കോ അന്താരാഷ്ട്ര ചലചിത്ര മേളയിൽ മലയാളം ചിത്രമായ '1956 സെൻട്രൽ ട്രാവൻകൂർ' പ്രദർശിപ്പിച്ചു. ഒക്ടോബർ അഞ്ചിനും തൊട്ടടുത്ത ദിവസവുമാണ് ചിത്രം പ്രദർശിപ്പിച്ചത്. ഇതിനോടൊപ്പം തന്നെ ഈ വർഷം മോസ്കോയിൽ തന്നെ അരങ്ങേറിയ അഞ്ചാമത് ബ്രിക്‌സ്(BRICS) അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടു. ബ്രിക്‌സ്(ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) രാജ്യങ്ങളിൽനിന്നുള്ള ഉള്ള പ്രതിനിധികൾ പങ്കെടുത്ത ബ്രിക്‌സ് ഫിലിം ഫോറത്തിൽ ചിത്രത്തിന്റെ സംവിധായകൻ ഡോൺ പാലത്തറ സംസാരിച്ചു. അദ്ദേഹത്തെ കൂടാതെ ഇന്ത്യയിൽ നിന്ന് ബീനാപോളും ഋതി ദത്തയും ഫോറത്തിൽ സംസാരിച്ചു.

filmfestival-

"മേളയിൽ പങ്കെടുക്കാൻ റഷ്യയിൽ എത്താൻ പറ്റാതിരുന്നതിനാൽ സിനിമ കണ്ടവരുടെ അഭിപ്രായങ്ങൾ അറിയാൻ ഞങ്ങൾ കാത്തിരിക്കേണ്ടിവന്നു. മോസ്കോയിലെ കോവിഡ് സ്ഥിതിഗതികൾക്കിടയിലും വളരെ നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്." ഡോൺ പറഞ്ഞു. ഇന്ത്യയിലെ ആർട്ട്ഹൗസ് ചലച്ചിത്രകാരുടെ ആഭിമുഖ്യത്തിലാണ് ബ്രിക്‌സ് രാജ്യങ്ങളിലെ പ്രതിനിധികളോട് ഡോൺ സംസാരിച്ചത്. പ്രസംഗം ചുവടെ ചേർക്കുന്നു.

"പ്രിയമുള്ളവരേ, ആദ്യമായി നന്ദി കിറിൽ, നീന, നന്ദി ബ്രിക്‌സ് ഫിലിം ഫെസ്റ്റിവൽ, ഇങ്ങനെയൊരു അവസരത്തിന്. വളരെ സവിശേഷമായി ഞാൻ കാണുന്ന ഒന്നിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതാണ് ആർട് സിനിമ. കുറച്ച് കൂടി കൃത്യമായി പറഞ്ഞാൽ, ലോകത്തുടനീളമുള്ള വ്യത്യസ്ഥ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപെടുന്ന ഇന്ത്യൻ സിനിമകളെ കുറിച്ചാണ് ഞാൻ സംസാരിക്കുക. വേറിട്ട ശബ്ദമുള്ള ആർട് ചലച്ചിത്രകാരന്മാർ സിനിമാ ചരിത്രത്തിൽ ഇന്നേവരെയും നേരിട്ടതിനെക്കാൾ കൂടുതൽ മത്സരം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്. മുഖ്യധാരാ സിനിമയാണ് പ്രേക്ഷകരെ സൃഷ്ടിക്കുന്നത്.

അത്കൊണ്ട് തന്നെ പ്രേക്ഷകരുടെ കാഴ്ച്ചാധാരണകളും പ്രതീക്ഷകളും രൂപപ്പെടുത്തുന്നതും ഇത്തരം സിനിമകൾ തന്നെയാണ്. എന്നാൽ ഒരു കൂട്ടം ഇന്ത്യൻ സിനിമകൾ 60കൾ മുതൽ പ്രമുഖ ചലച്ചിത്ര മേളകളിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ലോക പ്രശസ്ത ചലച്ചിത്രകാരായ സത്യജിത് റേ, റിഥ്വിക് ഘട്ടക്, മണി കൗൾ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരുടെ തലമുറക്ക് ശേഷം ഈയടുത്ത കാലത്താണ് ആ ശ്രേണിയിലേക്ക് ആഗോള സ്വീകാര്യത നേടിയ ചില ചലച്ചിത്രകാരുടെ കടന്ന് വരവ്. വർണശബളമായ ബോളിവുഡ് സിനിമക്ക് പുറമെ എത്തരം സിനിമകളാണ് ഇന്ത്യയിൽ ഈ അടുത്തകാലത്ത് ഉണ്ടായികൊണ്ടിരിക്കുന്നത്?.

കുറച്ച് മുൻപ് ബീന പോൾ ഇതിനെ കുറിച്ചൊരു പൊതുവിവരണം നടത്തുകയുണ്ടായി. സൗത്തിന്ത്യയിൽ തന്നെ തമിഴ്, തെലുങ്ക്‌, മലയാളം, കന്നഡ എന്നിങ്ങനെ നിരവധി സിനിമാ ഇൻഡ്സ്‌ട്രികൾ നിലനിൽക്കുന്നുണ്ട്. ബംഗാളിലും മഹാരാഷ്ട്രയിലും ഇതുപോലെ പ്രമുഖ ഇൻഡ്സ്ട്രികൾ ഉണ്ട്. മൊത്തത്തിൽ ഇന്ത്യയിൽ ഇരുപതിലധികം ഭാഷകളിൽ സിനമകൾ ഇറങ്ങുന്നുണ്ട്. ഈ മുഖ്യധാരാ സിനിമക്ക് പുറമെ സ്വാതന്ത്രമായും സമാന്തരമായും നിരവധി സിനിമകൾ രാജ്യത്തുടനീളം നിർമിക്കപെടുന്നുണ്ട്. മലയാളത്തിൽ മാത്രം 50തിലധികം സ്വതന്ത്ര സിനിമകൾ ഒരു വർഷം നിർമ്മിക്കപെടുന്നുണ്ട്. എന്നാൽ അതിൽ നിന്ന് ഒരുപിടി ചിത്രങ്ങൾ മാത്രമേ ആഗോള സിനിമാ പ്രേമികളുടെ മുൻപിൽ പ്രദർശിപ്പിക്കപെടുന്നുള്ളു.

ഇത്തരം സിനിമകളുടെ നിർമാണത്തെയും വിതരണത്തെയും പറ്റിയുള്ള കൂടുതൽ വിവരങ്ങളിലേക്ക് ഞാൻ പോകുന്നില്ല. പക്ഷെ, ഈ പറയപ്പെടുന്ന സമാന്തര-ആർട് സിനിമകളുടെ മറ്റൊരു കാര്യത്തിലാണ് എനിക്ക് കൗതുകം- അവയുടെ തീമുകൾ.
ഈ (മുഖ്യധാരാ)സിനിമകളൊക്കെയും വളരെയധികം സാമ്യമുള്ളതാണെന്ന് അവകാശപ്പെട്ടാൽ അത് കൂടിപോവുമെങ്കിലും, അതുദേശിക്കുന്ന പ്രേക്ഷകരെ സംബന്ധിച്ച് ആലോചിക്കുമ്പോൾ ഇന്ത്യയിലെ ഇത്തരം സോ കോൾഡ് ഫിലിം ഫെസ്റ്റിവലുകളിലെ ഒരു പൊതുവായ ഘടകം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പടിഞ്ഞാറിൽ നിന്നുള്ള ഫിലിം ഫെസ്റ്റിവലുകളെ പോലെ ഇവയൊന്നും വിശദമായൊരു കഥാപാത്ര വിശകലനത്തിലേക്ക് പോകുന്നില്ല. കഥാപാത്രങ്ങൾ എന്ന് പറയുമ്പോൾ നായക കഥാപത്രങ്ങളെ കുറിച്ചല്ല ഞാൻ പറയുന്നത്.

ബെർഗമാൻ, ഫാസിബിൻഡർ, റൊമർ, മെൽവില്ലേ, പിയാലാറ്റ്, തുടങ്ങിയവരുടെ അല്ലെങ്കിൽ പുതിയ കാലത്തെ ഒലിവിയർ അസ്സായസ്, റാഡു മുണ്ടെൻ, ക്രിസ്റ്റി പുയി, ഫിലിപ്പേ ഗാറേൽ തുടങ്ങിയ അനേകം ചലച്ചിത്രകാരിൽ നമ്മൾ കാണാറുള്ള, മനുഷ്യ പ്രകൃതത്തെ ആഴത്തിൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന ത്രിമാനങ്ങളുള്ള കഥാപാത്രങ്ങളെ പറ്റിയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഉദ്ദേശപൂർവമാണെങ്കിലും അല്ലെങ്കിലും ഈയൊരു പ്രതിഭാസത്തിന് പല കാരണങ്ങളുണ്ടാകാം.

1. ഇന്ത്യയിൽ സമൂഹമെന്നത് പരമപ്രധാനമാണ്. വ്യക്തിയുടെ വ്യക്തിതവും സമൂഹത്തിന്റെ വ്യക്തിത്വവും ഇഴചേർന്നാണ് കിടക്കുന്നത്. അതിനാൽ ഒരു സംഘത്തിന്റെതായ മാനസികാവസ്ഥയാണ് ജനങ്ങൾക്കുള്ളത്. അതിനാൽ തന്നെ വ്യക്തികളുടെ സവിശേഷതകൾക്ക് പ്രാധാന്യം കുറവാണ്.

2. കിഴക്കിന്‌ പുറത്താക്കപ്പെടലിന്റെയും കൊളോണിയൽ കണ്ണാടിയിലൂടെയുള്ള നിരന്തരമായി വികലമാക്കപെട്ടതിന്റെയും നീണ്ട ചരിത്രമുണ്ട്. ഒരിന്ത്യൻ ചലച്ചിത്രകാരന്റെ കണ്ണിൽ കത്ത്‌ലീൻ മായോയുടെ മദർ ഇന്ത്യയും ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ സ്ലംഡോഗ് മില്യനയറും വലിയ വ്യത്യാസമില്ല.

3. ഇന്ത്യൻ ചലച്ചിത്രകാരന്മാർ പടിഞ്ഞാറൻ മാർക്കറ്റിൽ വിറ്റഴിഞ്ഞേക്കാവുന്ന സിനിമകൾ ഉണ്ടാക്കാൻ തുടങ്ങി. ഇവ ഇന്ത്യയെകുറിച്ചുള്ള പടിഞ്ഞാറൻ ധാരണകൾ ശെരിവെച്ചു. മനുഷ്യ പ്രകൃതത്തെയും സത്തയെയും കണ്ടെത്തുന്നത്തിന് പകരം അവ എക്സോടിക് പ്രേമയങ്ങളുടെയും ദൃശ്യങ്ങളുടെയും പിന്നാലെ പാഞ്ഞു. കഥാപാത്രപഠനമില്ലായ്‌മ(character study) ഇന്ത്യൻ ഫിലിം ഫെസ്‌റ്റിവലുകളുടെ ഒരു പൊതുസ്വഭാവമാണെങ്കിലും അത്തരം സിനിമകളെടുക്കാൻ ആർക്കും താൽപര്യമില്ലാഞ്ഞിട്ടല്ല. സത്യജിത് റേയുടെ സിനിമയായ നായക് കഥാപാത്രപഠനത്തിന്റെ ഗംഭീര ഉദാഹരണമാണ്.

കിഴക്കിനെയും അവരുടെ സിനിമയെയും കുറിച്ച കേവലമായ സ്റ്റീരിയോടിപ്പിക് സങ്കൽപ്പങ്ങൾ വെച്ച് മാർക്കറ്റിന് വേണ്ടി സിനിമ എടുത്താൽ ഇതായിരിക്കും ഫലം. എല്ലാ സിനിമകളും കഥാപാത്ര പഠനമോ സത്യമന്വേഷിക്കലോ ആവണമെന്നല്ല ഞാൻ പറയുന്നത്. മറിച്ച് പ്രമുഖമായ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കപെടുന്ന രണ്ട് വ്യത്യസ്ത ഇടങ്ങളിൽ നിന്നുള്ള സിനിമകളുടെ വ്യത്യാസത്തെ പറ്റിയുള്ള കേവലമായൊരു നിരീക്ഷണം മാത്രമാണ്. അതിനർത്ഥം ഇന്ത്യൻ ജീവിതത്തിന്റെ സ്റ്റീരിയോടൈപ്പുകളെ കാണിക്കുന്നതിൽ നിന്ന് കുതറിമാറുന്ന സിനിമകൾ തീരെയില്ല എന്നല്ല.

എന്റെ സിനിമ '1956 സെൻട്രൽ ട്രാവൻകൂർ' ഒരു കഥാപാത്ര പഠനമാണ്. ബ്രിക്‌സ് ഫിലിം ഫെസ്റ്റിവലിൽ നിന്ന് ക്ഷണം വന്നപ്പോൾ ഞാൻ ശെരിക്കും അത്ഭുതപെട്ടു പോയി. അതിനാൽ ഈ അവസ്ഥയിൽ ഞാൻ ഈ ഫെസ്റ്റിവലിന് നന്ദി അറിയിക്കുകയാണ്. എന്നാൽ വർഷത്തിൽ ഒരിക്കൽ ഏതാനും സിനിമകളെ പ്രദർശിപ്പിച്ച് പ്രൊമോട്ട് ചെയ്താൽ മതിയാകില്ല, ഹോളിവുഡിനോട് മത്സരിക്കാൻ. കൂടുതൽ പരിപാടികളും മാറി സഞ്ചരിക്കാൻ ധൈര്യം കാണിക്കുന്ന സിനിമകൾക്ക് കൂടുതൽ അവർഡുകളും സംഘടിപ്പിക്കേണ്ടതുണ്ട്. കൂടാതെ കൂടുതൽ സഹനിർമാണങ്ങളും സ്വതന്ത്ര നിർമ്മിതികളെ സഹായിക്കുന്ന ഫിലിം ഫണ്ടുകളും ഈ രാജ്യങ്ങളിൽ നിന്നുണ്ടാവണം. 2018ൽ ചൈനീസ് സംവിധായകൻ ജിയ-ഴാൻക്കെയുടെ കർതൃത്തിൽ ഒരു ബ്രിക്‌സ് കോപ്രൊഡക്ഷൻ നടക്കുകയുണ്ടായി. മിസ് സോളിസ്വ മുന്നോട്ട് വെച്ച പോലെ കൂടുതൽ ഇത്തരം സംരംഭങ്ങൾ സമീപഭാവിയിൽ ഉണ്ടാവട്ടെയെന്ന് ഞാൻ ആത്മാർതമായി പ്രതീക്ഷിക്കുന്നു.

More from Filmibeat

Read more about: film festival
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X