കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു
കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൊവിഡ് നെഗറ്റീവ് ആയതിന് ശേഷമായിരുന്നു അന്ത്യം. എഴുത്തുകാരിയും റിട്ട. അധ്യാപികമായുമായ പി. രമയാണ് ഭാര്യ. സംഗീത സംവിധായകൻ മനു രമേശനാണ് മകൻ.

1948ൽ കന്യാകുമാരി ജില്ലയിലെ കുമാരപുരത്ത് ഷഡാനനൻ തമ്പിയുടേയും പാർവതിയമ്മയുടേയും മകനായി ജനിച്ചു. 1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന സിനിമയിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ടാണ് മലയാള സിനിമ ലോകത്തിലേയ്ക്ക് എത്തിയത്. അനിയത്തിപ്രാവ്, പഞ്ചാബി ഹൗസ് , ഗുരു, മയില്‍പ്പീലിക്കാവ് തുടങ്ങി നിരവധി ചിത്രങ്ങളിലേയ്ക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഭക്തിഗാന രചനയിലും സജീവമായിരുന്നു. തിരുക്കുറല്‍, ചിലപ്പതികാരം എന്നിവയുടെ മലയാള വിവര്‍ത്തനവും നിര്‍വഹിച്ചിട്ടുണ്ട്. 2018ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം വും 2010 ൽ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.
അന്തരിച്ച ഗാനരചയിതാവും കവിയുമായ എസ് രമേശൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അർപ്പിച്ചു. മുഖ്യമനന്ത്രിയുടെ വാക്കുകൾ ഇങ്ങനെ... ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമായിരുന്നു എസ്.രമേശൻ നായർ. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ മുൻനിർത്തി 'ഗുരുപൗർണമി' എന്ന കാവ്യാഖ്യായിക രചിച്ച കവിയാണ് അദ്ദേഹം. ഗുരുവിന്റെ ജീവിതവും സന്ദേശവും പ്രതിഫലിച്ചു നിൽക്കുന്ന ആ കൃതി കാലാതിവർത്തിയായ മൂല്യം ഉൾക്കൊള്ളുന്നതാണ്. തിരുക്കുറൾ, ചിലപ്പതികാരം പോലുള്ള തമിഴ് ക്ലാസിക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ കൂടിയാണ്.
Recommended Video
ഒട്ടനവധി ഹിറ്റ് ഗാനങ്ങളുടെ രചയിതാവായ രമേശൻനായർ കാവ്യ രംഗത്തെന്നപോലെ ചലച്ചിത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. 'ശതാഭിഷേകം' എന്ന രാഷ്ട്രീയ ഹാസ്യ നാടകത്തിലൂടെ കേരളത്തിന്റെയാകെ ശ്രദ്ധയിലേക്ക് വന്ന അദ്ദേഹത്തിന് രാഷ്ട്രീയമായ ചില നീക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ആകാശവാണിയിൽ നിന്നും സ്ഥലം മാറ്റപ്പെടേണ്ടതായും പിന്നീട് പിരിയേണ്ടതായും വന്നത് എന്നത് സഹൃദയരുടെ മനസ്സിലുണ്ട്.സംസ്ഥാന സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരവും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുള്ള അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷക്കും സാഹിത്യത്തിനും സാംസ്കാരിക രംഗത്തിനും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Click it and Unblock the Notifications











