മമ്മൂട്ടി രണ്ടും കൽപ്പിച്ചിറങ്ങി, മെഗാസ്റ്റാറിന് മുന്നില്‍ പ്രതിസന്ധികള്‍ മാറി! എങ്ങും മാമാങ്ക തരംഗം
Recommended Video

2019 ന്റെ തുടക്കത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി രണ്ട് സിനിമകള്‍ ഹിറ്റാക്കിയിരിക്കുകയാണ്. തമിഴിലും തെലുങ്കിലും നിര്‍മ്മിച്ച സിനിമകളാണെങ്കിലും ബോക്‌സോഫീസില്‍ ഗംഭീര പ്രകടനമായിരുന്നു. മലയാളത്തില്‍ വൈശാഖിന്റെ സംവിധാനത്തിലെത്തുന്ന മധുരരാജയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം. എന്നാല്‍ അതിനെക്കാള്‍ പ്രധാന്യത്തോടെ ആരാധകര്‍ കാത്തിരിക്കുന്നത് മാമാങ്കത്തിന് വേണ്ടിയാണ്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന മാമാങ്കം പല പ്രതിസന്ധികളിലൂടെയും കടന്ന് പോയി കൊണ്ടിരിക്കുകയാണ്. ഒടുവില്‍ അനിശ്ചിതത്വങ്ങളൊക്കെ നീങ്ങി സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങിയിരിക്കുകയാണ്. ഷൂട്ടിംഗ് ആരംഭിച്ചതോടെ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള കാര്യങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

മാമാങ്കം ഒരുങ്ങുന്നു...
12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണിത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. പ്രാചിയ്‌ക്കൊപ്പം കനിഹ, അനു സിത്താര തുടങ്ങി അഞ്ചോളം നായികമാര്‍ സിനിമയിലുണ്ട്. ഉണ്ണി മുകുന്ദന്‍, തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, മാളവിക മേനോന്‍, തുടങ്ങി വമ്പന്‍ താരനിരയാണ് മാമാങ്കത്തില്‍ അണിനിരക്കുന്നത്. സജീവ് പിള്ള തിരിക്കഥ ഒരുക്കുമ്പോള്‍ 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.
ചിത്രീകരണം പുരോഗമിക്കുന്നു
നേരത്തെ മാമാങ്കത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ആദ്യ രണ്ട് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും പലവിധ പ്രശ്‌നങ്ങള്‍ തലപൊക്കിയതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ മാമാങ്കം വീണ്ടും ചിത്രീകരണം ആരംഭിച്ചെന്ന വിശേഷങ്ങളാണ് പുറത്ത് വരുന്നത്. സിനിമയുടെ ഷൂട്ടിംഗില്‍ മമ്മൂട്ടിയും ജോയിന്‍ ചെയ്തു. ഇതിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ മമ്മൂട്ടി ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിരിക്കുകയാണ്. മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ഏറെ കാലത്തിന് ശേഷമാണ് മമ്മൂട്ടിയും സിനിമയുടെ ഭാഗമാവാന്‍ എത്തുന്നത്. അറുപത് ദിവസങ്ങള്‍ കൂടിയാണ് സിനിമയ്ക്ക് വേണ്ടത്.

സംഘട്ടനമാണ് ശ്രദ്ധേയം
ഒരു പിരീഡ് മൂവി അതര്‍ഹിക്കുന്ന എല്ലാ സാങ്കേതിക തികവുകളോടെയും ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളോടെയുമായിരിക്കും മാമാങ്കം കാഴ്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ഇതിന് വേണ്ടി വന്‍ തയ്യാറെടുപ്പുകളായിരുന്നു നടത്തിയിരുന്നത്. 300 വര്‍ഷം മുന്‍പുള്ള ഒരു കാലഘട്ടത്തെ പുനസൃഷ്ടിച്ചുകൊണ്ടാണ് മാമാങ്കം പ്രേക്ഷകരിലേക്ക് എത്തുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയായതിനാല്‍ സാങ്കേതിക വിദ്യകളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലൊരുക്കാനാണ് തീരുമാനം. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്‌സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്‌സാണ് ആക്ഷനൊരുക്കുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

സജീവ് പിള്ളയ്ക്ക് അവകാശമില്ല
മാമാങ്കത്തിന് തിരക്കഥ ഒരുക്കുക മാത്രമല്ല സംവിധാനവും സജീവ് പിള്ളയായിരുന്നു. എന്നാല്‍ നിര്‍മാതാവുമായി പ്രശ്‌നങ്ങള്‍ ഉടലെടുത്തതോടെ സജീവ് പിള്ള സംവിധാനത്തില്‍ നിന്ന് മാറിയിരുന്നു. ഇതോടെ മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരിക്കുകയാണ്. ബഹുഭാഷ ചിത്രമായി ഒരുക്കുന്ന മാമാങ്കത്തില്‍ നിന്നും തന്നെ ഒഴിവാക്കിയെന്നും അതിനാല്‍ സിനിമയുടെ ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യം കാണിച്ചാണ് സജീവ് പിള്ള കോടതിയെ സമീപിച്ചത്. എന്നാല്‍ സിനിമയുടെ പൂര്‍ണ അവകാശം നിര്‍മാതാവിന് കൈമാറിയതായി കോടതി കണ്ടെത്തിയതോടെ ഹര്‍ജി തള്ളുകയായിരുന്നു.

തിരക്കഥയ്ക്ക് അടക്കം പണം കൈപറ്റി
മാമാങ്കത്തിന്റെ തിരക്കഥ ഉള്‍പ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും മുന്‍പേ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റിയതായും നിര്‍മാതാവ് കോടതിയെ അറിയിച്ചിരിക്കുകയാണ്. മുന്‍പ് സിനിമകളൊന്നും ചെയ്തിട്ടില്ലാത്ത സജീവ് പിള്ള ചിത്രീകരിച്ച ഒരു മണിക്കൂര്‍ രംഗങ്ങളില്‍ പത്ത് മിനുറ്റ് സീനുകള്‍ പോലും സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണെന്നും 13 കോടി രൂപയാണ് ഇതുമൂലം നഷ്ടമുണ്ടായതെന്നും നിര്‍മാതാവ് കോടതിയെ അറിയിച്ചു. തുടക്കകാരനായതിനാല്‍ വീഴ്ചകള്‍ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്ന് മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിര്‍മാതാവുമായി ഒന്നര വര്‍ഷം മുന്‍പ് ഒപ്പ് വച്ചിരുന്ന കരാറും കാവ്യ ഫിലിംസിന് വേണ്ടി കോടതി മുമ്പാകെ ഹാജാരാക്കിയിരുന്നെന്ന് മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ സംവിധായകന്‍
സജീവ് പിള്ള പുറത്ത് പോയതോടെ സംവിധായകന്‍ എം പത്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി നൂറ് കോടിയോളം മുതല്‍ മുടക്കിലാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 2018 ല്‍ തിയറ്ററുകളിലേക്ക് എത്തിക്കാന്‍ പദ്ധതി ഇട്ടിരുന്നെങ്കിലും പ്രതിസന്ധികള്‍ വന്നതിനാല്‍ അതിന് കഴിഞ്ഞിരുന്നില്ല. എന്തായാലും ഈ വര്‍ഷം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications