ഉണ്ണി പറയാതെ ആരോടും വിവാഹ അഭ്യർത്ഥന നടത്തിയിട്ടില്ല, ടൊവിനോ എന്നേയും വിളിച്ചിരുന്നു പിന്തുണ അറിയിച്ചു; വിപിൻ
നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന്റെ പേരിൽ നടൻ ഉണ്ണി മുകുന്ദൻ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന മാനേജരുടെ വെളിപ്പെടുത്തൽ വലിയ വാർത്തയായ ഒന്നാണ്. വർഷങ്ങളായി നടനുമായി സൗഹൃദമുള്ള വ്യക്തിയായിരുന്നു പ്രമോഷൻ കൺസൽട്ടന്റ് മാനേജരായ വിപിൻ കുമാർ. എന്നാൽ വിപിൻ കുമാർ പറയുന്നതുപോലൊന്നും സംഭവിച്ചിട്ടില്ലെന്നും തന്നെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടി ചമച്ച കഥയാണെന്നുമാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ച് പറഞ്ഞത്.
മാത്രമല്ല സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഡിജിപിക്കും എഡിജിപിക്കും നടൻ പരാതി നൽകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാദ സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ വിപിൻ കുമാർ. വാക്ക് തർക്കം നടന്നുവെന്നതിന്റെ പേരിൽ മാത്രം പരാതി കൊടുത്തതല്ലെന്നും ദേഹോപ്രദവം നടന്നതാണ് പരാതി കൊടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും വിപിൻ കുമാർ പറയുന്നു.

ആറ് വർഷമായി പുള്ളിയുടെ പ്രൊഫഷണൽ മാനേജരായും സുഹൃത്തായും സഹോദരനായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലെ പുള്ളിയുടെ സ്വഭാവ വൈരുധ്യം മനസിലാക്കിയതുമാണ്. അത് സുഹൃത്തെന്ന രീതിയിൽ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടുമുണ്ട്. മാർക്കോയ്ക്കുശേഷം വലിയ ബാനറിലുള്ളതോ വലിയ സിനിമകളോ ഉണ്ണിക്ക് വരുന്നില്ല.
കൂടാതെ കയ്യിലുണ്ടായിരുന്ന ചില സിനിമകൾ നഷ്ടപ്പെട്ടു. അതിനുശേഷം ഫ്രസ്ട്രേറ്റഡാണ്. അതെല്ലാം തീർക്കുന്നത് എന്നോടുമാണ്. അതാണ് പ്രശ്നം. ഇമോഷൻ ഷെയർ ചെയ്യുന്നതിൽ കുഴപ്പമില്ല. നമ്മൾ ഉൾപ്പെട്ടിട്ട് പോലുമില്ലാത്ത കാര്യത്തിലാണ് ഫ്രസ്ട്രേഷൻ കാണിക്കുന്നത്. അദ്ദേഹത്തിന്റെ കുഴപ്പങ്ങൾ കൊണ്ട് ഉണ്ടായ കാര്യങ്ങളാണ് എല്ലാം. കൂടെയുണ്ടായിരുന്നവർ ആരും ഇപ്പോൾ ഉണ്ണിക്ക് ഒപ്പമില്ല. ഉണ്ണിയുമായി വളരെ അധികം അഡ്ജസ്റ്റ് ചെയ്യാൻ നോക്കി.
പക്ഷെ അപ്പോഴും എന്നെ ഒരു പഞ്ചിങ് ബാഗായി ഉണ്ണി ഉപയോഗിച്ചു. അതുപോലെ ഉണ്ണി മുകുന്ദന്റെ വീഴ്ച കൊണ്ടാണ് ഗോകുലം മൂവീസ് നടന്റെ ഒരു പ്രോജക്ടിൽ നിന്നും പിന്മാറിയത്. അപ്പോഴും ഞാൻ ഉപദേശിച്ചിരുന്നു. കയ്യിലിരുന്ന സിനികളും ഉണ്ണിക്ക് നഷ്ടമായി. ആലോചനയിലുണ്ടായിരുന്ന രണ്ട് സിനിമയുടെ സംവിധായകരുമായും ഉണ്ണിക്ക് പ്രശ്നമുണ്ടായിരുന്നു.
ഞാൻ ടൊവിനോയോട് അടക്കം വളരെ അടുത്ത സൗഹൃദം പുലർത്തുന്നുണ്ട്. മാത്രമല്ല ടൊവിനോയും ഉണ്ണിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാക്കി കഴിഞ്ഞാൽ എനിക്കെന്തെങ്കിലും കിട്ടാനുണ്ടോ?. എനിക്ക് എന്താണ് നേട്ടം?. ഈ ഇഷ്യുവിനുശേഷം ടൊവിനോ എന്നേയും വിളിച്ചിരുന്നു. അദ്ദേഹം ഓസ്ട്രേലിയയിലാണ്. എന്നെ കൺസോൾ ചെയ്ത് സപ്പോർട്ടീവായാണ് സംസാരിച്ചത്. എല്ലാവരുമായും സൗഹൃദം നിലനിർത്തുന്നയാളാണ് ടൊവിനോ തോമസ്.

പിന്നെ ടൊവിനോയുമായുള്ള ചാറ്റ് സ്ക്രീൻഷോട്ട് സ്റ്റോറിയാക്കിയതിലൂടെ എന്താണ് സമർത്ഥിക്കാൻ ശ്രമിക്കുന്നതെന്ന് എനിക്ക് അറിയില്ല. അടുത്ത അഞ്ച് വർഷത്തേക്ക് ഉണ്ണിക്ക് ഡേറ്റില്ലെന്ന് ഞാൻ പറഞ്ഞ് നടന്നുവെന്ന് പറയുന്നത് കേട്ടു. അതുപോലെ തന്നെ ഞാൻ മനേജർ അല്ലെന്നാണ് ഉണ്ണി പറഞ്ഞത്. അങ്ങനെയുള്ള ഞാൻ പറഞ്ഞാൽ ഏതെങ്കിലും ആളുകൾ ഡേറ്റില്ലെന്ന കാര്യം വിശ്വസിക്കുമോ?.
ഞാൻ അങ്ങനെ പറഞ്ഞുവെന്നതിന്റെ പേരിൽ ആരെങ്കിലും ഉണ്ണിയെ സമീപിക്കാതെ ഇരിക്കുമോ?. അതുപോലെ ഉണ്ണിയുടെ സമ്മതം ഇല്ലാതെയോ പെർമിഷൻ ഇല്ലാതെയോ ഞാൻ ആരോടും വിവാഹ അഭ്യർത്ഥന നടത്തിയിട്ടില്ല. പുള്ളി പറഞ്ഞിട്ട് ഞാൻ ആരോടെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിലും വിവാഹം കഴിക്കേണ്ടത് അദ്ദേഹമാണ്. അദ്ദേഹത്തിന് താൽപര്യമില്ലെങ്കിൽ കല്യാണം കഴിക്കില്ല.
അതുകൊണ്ട് ഞാൻ എന്ത് നേടാനാണ്. ഫ്രണ്ട്ലി ടോക്കിൽ ഉണ്ണിയുടെ വിവാഹം ചർച്ചയായിട്ടുണ്ട്. ആരോടെങ്കിലും ചോദിച്ചിട്ടുണ്ടെങ്കിൽ അത് ഉണ്ണി പറഞ്ഞിട്ട് തന്നെയാണ്. ആറ് കൊല്ലത്തെ ഉണ്ണിയുടെ കരിയർ ഗ്രാഫ് നിങ്ങൾ നോക്കൂ. അദ്ദേഹം ചെന്ന് ചാടിയ പ്രശ്നങ്ങൾ നിരവധിയുണ്ട്. ഒരുപാട് മിസ് ബിഹേവിയർ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും വിപിൻ പറയുന്നു.


Click it and Unblock the Notifications











