ഒരാളെ എങ്ങനെ ഒമ്പത് തവണയൊക്കെ പീഡിപ്പിക്കാൻ പറ്റും?, റൂമിൽ കയറ്റുന്നത് കുർബാന ചൊല്ലാനല്ലല്ലോ; മായ വിശ്വനാഥ്
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശിയായ ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവം വലിയ രീതിയിൽ വിവാദമായതും ചർച്ചയായതുമായ ഒന്നായിരുന്നു. ഈ സംഭവത്തിലെ പ്രതിയായ ഷിംജിത മുസ്തഫയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ദീപക്കിന്റെ മരണശേഷം പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യം ശക്തമായി.
ഇപ്പോഴിതാ ട്വന്റി ഫോർ ന്യൂസിലെ തമ്മിൽ തമ്മിൽ എന്ന പരിപാടിയിൽ പങ്കെടുത്ത് വേണോ പുരുഷ കമ്മീഷൻ എന്ന വിഷയത്തിൽ നടി മായ വിശ്വനാഥ് നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. വർഷങ്ങൾക്ക് മുമ്പ് അവസാനിപ്പിച്ച ബന്ധത്തിന്റെ പേരിൽ പുരുഷന്മാർക്ക് എതിരെ പരാതി കൊടുക്കുന്നത് കേരളത്തിൽ ഒരു ഫാഷനായി മാറിയിരിക്കുന്നതായി മായ വിശ്വനാഥ് പറയുന്നു.

പുരുഷന്മാർക്കും ഇമോഷൻസുണ്ടെന്ന് സമൂഹം മനസിലാക്കണമെന്നും താരം പറയുന്നു. സ്ത്രീ-പുരുഷൻ എന്ന് നോക്കാതെ വ്യക്തികളായി കാണാൻ കഴിയണം. കാരണം സ്ത്രീയായത് സ്ത്രീയുടെ കുഴപ്പമോ വലിയ അഭിമാനമോ അല്ല. പുരുഷനായാലും അങ്ങനെ തന്നെയാണ്. പരസ്പരം ബഹുമാനമാണ് വേണ്ടത്. പുരുഷന്മാരെ കുറ്റം പറയുന്ന സ്ത്രീകളുടെ വീട്ടിലും പുരുഷന്മാരുണ്ട്.
അവരുടെ അച്ഛനോ അവരുടെ സഹോദരനോ ഭർത്താവിനോ സുഹൃത്തിനോ എതിരെ വ്യാജ പരാതി വരികയാണെങ്കിൽ ഇവർ എന്ത് ചെയ്യും?. അപ്പുറത്ത് നിൽക്കുന്ന സ്ത്രീകളെ സപ്പോർട്ട് ചെയ്യുമോ?. അതാണ് നോക്കേണ്ടത്. പണ്ട് ഏതോ ഒരു കവി എഴുതിയിരുന്നു... സ്ത്രീ ദുർബലയാണ്, സ്ത്രീക്ക് മാത്രമെ കരയാൻ പറ്റുകയുള്ളുവെന്ന്. പക്ഷെ അങ്ങനെയല്ല. സ്ത്രീക്കാണ് ഏറ്റവും കൂടുതൽ വിൽ പവറുള്ളത്.
ജഡ്ജ്മെന്റ് എടുക്കാൻ കഴിവുള്ളതും സ്ത്രീക്ക് തന്നെയാണ്. പുരുഷന്മാർക്കും ഇമോഷൻസുണ്ട്. അതേസമയം ഈഗോയെന്ന് പറയുന്ന ഒരു സാധനവുമുണ്ട്. അവർ കരഞ്ഞ് കഴിഞ്ഞാൽ ഈ സൊസൈറ്റി അവരെ പെൺകോന്തനാക്കുമെന്ന വ്യാജ പ്രചാരണം വെച്ചിട്ടുണ്ട്. ഒരാളെ എങ്ങനെ ഒമ്പത് പ്രാവശ്യമൊക്കെ പീഡിപ്പിക്കാൻ പറ്റും. ഒന്ന് ആലോചിച്ച് നോക്കൂ.
ഇത് ഒരു ഫാഷനാണിപ്പോൾ. ഒരു പുരുഷൻ ഒരു സ്ത്രീയെ റൂമിൽ കയറ്റുകയാണെങ്കിൽ മസാലദോശയും കുർബാനയും ചൊല്ലാൻ വേണ്ടിയല്ലല്ലോ. കൊച്ചുകുട്ടികൾക്ക് വരെ ഇത് അറിയാം. ഇതൊക്കെ അറിഞ്ഞിട്ടും പിന്നെയും അതേ വ്യക്തിയുടെ കൂടെ തന്നെ പോയിട്ട് എന്നെ പീഡിപ്പിച്ചുവെന്ന് പറയുന്നത് എന്തിനാണ്. രണ്ടുപേരും അതിന്റേതായ സുഖവും സന്തോഷവും അനുഭവിച്ച് ഗിഫ്റ്റുകൾ എല്ലാം വാങ്ങിയിട്ട് പീഡിപ്പിച്ചുവെന്ന് പറയുന്നത് എന്തിനാണ്.

ഒരു സാധാരണക്കാരൻ പ്രണയിക്കുന്നു. പല കാരണങ്ങൾകൊണ്ട് ആ ബന്ധം തകർന്നു. വർഷങ്ങൾക്കുശേഷം അയാൾ സൊസൈറ്റിയിൽ പ്രശസ്തനാകുന്നു. ആ സമയത്ത് പത്ത്, ഇരുപത് വർഷം മുമ്പുണ്ടായിരുന്ന ബന്ധത്തിന്റെ പേരിൽ എന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് വരും. അങ്ങനൊരു ഫാഷൻ ഇന്നത്തെ കാലഘട്ടത്തിലുണ്ട്. ന്യായം എവിടെയുണ്ട്.
അന്തസുള്ള സ്ത്രീകൾക്കും സെൽഫ് റെസ്പെക്ടുള്ള സ്ത്രീകൾക്കും നിയമപ്രകാരമുള്ള നീതി കിട്ടുന്നില്ലെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളതെന്ന് മായ പറഞ്ഞു. നടിയുടെ വാക്കുകൾ വൈറലായതോടെ താരത്തിന്റെ കാഴ്ചപ്പാടിനെ അനുകൂലിച്ചാണ് കമന്റുകൾ. വനിത കമ്മീഷൻ വന്നപ്പോൾ ഒരു പുരുഷനും എതിർത്തില്ല അപ്പോൾ ഒരു പുരുഷ കമ്മീഷൻ വരുന്നത് എന്തിനാണ് എതിർക്കുന്നത്?. അതിൽ നിന്നും തന്നെ എല്ലാം വ്യക്തമണ് എന്നാണ് ചിലർ കുറിച്ചത്.
പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യവുമായി ആദ്യം രംഗത്ത് എത്തിയവരിൽ ഒരാൾ രാഹുൽ ഈശ്വറാണ്. വിമര്‍ശനങ്ങളെ ഭയന്ന് ചിലര്‍ നിയമത്തെ ആയുധവല്‍ക്കരിക്കുകയാണെന്നും അതിനാൽ പുരുഷ കമ്മീഷന്‍ വേണമെന്നുമുള്ളതാണ് രാഹുലിന്റെ ആവശ്യം.


Click it and Unblock the Notifications











