ജൂഡിനോട് പറഞ്ഞത് ആവര്‍ത്തിക്കില്ല; ഒടുവില്‍ ഖേദം രേഖപ്പെടുത്തി മെഗാസ്റ്റാര്‍, മമ്മൂക്ക വീണ്ടും റിയല്‍ ഹീറോയായി
ഒരു ഫോട്ടോ ഇട്ടാല്‍ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്ന പതിവാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കുള്ളത്. ഈ കാലഘട്ടത്തിലും മാക്‌സിമം വിവാദങ്ങളില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ് താരരാജാവ് ചെയ്തിട്ടുള്ളതും. എന്നാല്‍ നടനും സംവിധായകനുമായ ജൂഡ് ആന്റണിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറിയിരുന്നു.
കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവേ ജൂഡിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മുടിയെ കുറിച്ച് മമ്മൂട്ടി അഭിപ്രായം രേഖപ്പെടുത്തിയത്. അത് തികച്ചും ബോഡി ഷെയിമിങ്ങായി പോയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നതോടെ വിഷയത്തില്‍ മാപ്പ് പറഞ്ഞിരിക്കുകയാണ് താരരാജാവ്.

'പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ 'ജൂഡ് ആന്റണി'യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം,
ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നു. ഓര്‍മ്മിപ്പിച്ച എല്ലാവര്‍ക്കും നന്ദി', എന്നും പറഞ്ഞാണ് മമ്മൂട്ടി പുതിയ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പൊതുവേ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത് കുറവാണെങ്കിലും ആദ്യമായിട്ടാണ് മാപ്പ് പറഞ്ഞ് മമ്മൂട്ടി എത്തുന്നത്. ആരാധകര്‍ക്ക് പോലും ഇത്തരമൊരു മാപ്പ് പറച്ചില്‍ അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഇതിന് താഴെ വരുന്ന കമന്റുകളില്‍ നിന്നും വ്യക്തമാവുന്നത്.
അതേ സമയം മമ്മൂട്ടിയുടെ മാപ്പ് പറച്ചിലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 'അതൊന്നും സാരിമില്ല. മനുഷ്യരല്ലേ. തെറ്റ് പറ്റാത്ത ആരുണ്ട്. അത് തിരുത്തുക എന്നതല്ലേ വലിയ കാര്യം. ആ പരാമര്‍ശത്തെ വലിയ വിവാദം ആക്കാന്‍ ശ്രമിച്ചവര്‍ക്കും, ഇനി ശ്രമിക്കാന്‍ ഇരിക്കുന്നവര്‍ക്കും എന്തെങ്കിലും പറയാനുണ്ടോ? വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ അതില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ച മമ്മൂക്കയാണ് റിയല്‍ ഹീറോ.

'എനിക്കാ വാക്കുകൾ അഭിനന്ദനമായാണ് തോന്നിയത് മമ്മൂക്ക. ❤️❤️എന്റെ സുന്ദരമായ തല കാരണം മമ്മൂക്ക ഖേദം പ്രകടിപ്പിക്കേണ്ടി വന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. എന്ന് പറഞ്ഞ് ജൂഡ് ആൻ്റണിയും കമൻ്റുമായി എത്തിയിരുന്നു.
സംസ്‌കാരം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഇതുവരെ പറഞ്ഞത് തെറ്റാണെന്ന് തോന്നിയില്ല. താങ്കള്‍ക്ക് തോന്നി. അതാണ് താങ്കളുടെ മഹത്വം. ( ഒപ്പം, ഇതൊന്നും കാര്യമാക്കുന്നില്ല എന്ന് പറഞ്ഞ ഇന്ദ്രന്‍സിന്റെയും ജൂഡിന്റെയും മഹത്വം), ചെറിയ പിഴവ് പോലും വലിയ ഏറ്റുപറച്ചില്‍ കൊണ്ട് തീര്‍ക്കുന്ന താങ്കള്‍ വലിയ പിഴവുകളെ ന്യായീകരിച്ച് വെളുപ്പിക്കുന്നവരുടെ കണ്ണു തുറപ്പിക്കാന്‍ കാരണമാകട്ടെ.
പ്രിയപ്പെട്ട മമ്മുക്കാ, സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചില വിലകുറഞ്ഞ ചര്‍ച്ചകള്‍ക്കൊന്നും ഇങ്ങനെ പ്രതികരിക്കണ്ട ആവശ്യമേയില്ല. അങ്ങനെ മറുപടി കൊടുക്കാന്‍ തുടങ്ങിയാല്‍ അതിന് മാത്രമേ നേരം കാണു. താങ്കള്‍ അതിനൊന്നും ചെവി കെടുകാതെ 'നന്‍പകല്‍ നേരത്ത് മയക്കം' പോലെയുള്ള നല്ല സിനിമകള്‍ക്ക് വേണ്ടി മാത്രം സമയം ചിലവഴിക്കൂ'.. എന്ന് തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് മമ്മൂട്ടിയ്ക്ക് പിന്തുണ നല്‍കി കൊണ്ട് വരുന്നത്.

അതേ സമയം ഈ വിഷയത്തില്‍ ആരും മമ്മൂക്കയെ പരിഹസിക്കേണ്ടതില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്റണി പറഞ്ഞിരുന്നു. 'മമ്മൂക്ക എന്റെ മുടിയെ കുറിച്ച് പറഞ്ഞത് ബോഡി ഷെമിങ് ആണെന്ന് പൊക്കിപ്പിടിച്ചു കൊണ്ട് വരുന്നവരോട്, എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല.
ഇനി അത്രേം ഉത്കണ്ഠ ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നിക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന്‍ വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന്‍ ഏറ്റവും സ്‌നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്.
എന്ന്
മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്‍'.. എന്നുമാണ് ജൂഡ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.


Click it and Unblock the Notifications