'വഴക്കിന് നില്‍ക്കണ്ടാ, പുളളി വലിയ റെസ്ലര്‍ ആണ്'! അന്നത്തെ മോഹന്‍ലാലിനക്കുറിച്ച് എംജി ശ്രീകുമാര്‍
കരിയറിന്റെ തുടക്കം മുതല്‍ ഒരുപാട് സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന താരമാണ് മോഹന്‍ലാല്‍. സിനിമയിലെ തന്റെ വളര്‍ച്ചയ്ക്ക് കൂട്ടുകാരും കാരണമായിട്ടുണ്ടെന്ന് നടന്‍ മുന്‍പ് തുറന്നുപറഞ്ഞിരുന്നു. പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, മണിയന്‍പിളള രാജു, മുകേഷ്, എംജി ശ്രീകുമാര്‍ തുടങ്ങിയവരുമായെല്ലാം വര്‍ഷങ്ങള്‍ നീണ്ട സൗഹൃദമാണ് നടനുളളത്.
കൂടുതല്‍ സിനിമകളില്‍ മോഹന്‍ലാലിന് വേണ്ടി പാടിക്കൊണ്ടാണ് എംജി ശ്രീകുമാര്‍ നടന്റെ സൗഹൃദ വലയത്തില്‍ ഉള്‍പ്പെട്ടത്. മോഹന്‍ലാല്‍-എംജി ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാട്ടുകളെല്ലാം തന്നെയും സൂപ്പര്‍ ഹിറ്റുകളായിരുന്നു. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും അവരുടെ ഗാനങ്ങള്‍ മലയാളി മനസുകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് വേണ്ടിയാണ് എംജി ശ്രീകുമാര്‍ ആദ്യമായി പാടിയത്. ചിത്രത്തിലെ പാട്ട് തന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയെന്ന് എംജി ശ്രീകുമാര്‍ തുറന്നുപറഞ്ഞിരുന്നു. ഒപ്പം ലാലേട്ടനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും എംജി ശ്രീകുമാര്‍ സംസാരിച്ചു. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ഈ വീഡിയോ വീണ്ടും വൈറലായിരിക്കുകയാണ്.

കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയപ്പെട്ട ലാലുവിനെ ആദ്യമായി പരിചയപ്പെട്ടതിനെക്കുറിച്ച് എംജി ശ്രീകുമാര്‍ മനസുതുറന്നത്. മോഹന്‍ലാലിനെ പോലെ തന്നെ തിരുവനന്തപുരം സ്വദേശിയാണ് എംജി ശ്രീകുമാറും. കോളേജില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ലാലിനെ കണ്ടതെന്ന് എംജി ശ്രീകുമാര്‍ പറയുന്നു.

ഒരു വഴക്കിലൂടെയാണ് ഞങ്ങള്‍ കാണുന്നത്. ലാല്‍ എംജി കോളേജിലും ഞാന്‍ ആര്‍ട്‌സ് കോളേജിലുമായിരുന്നു. ഞങ്ങള്‍ സ്‌കൂള്‍ കാലത്തും വേവ്വേറെ സ്ഥലങ്ങളിലായിരുന്നു. തിരുവനന്തപുരത്ത് റോസ് ഡേ എന്നൊരു ഫങ്ങ്ഷനുണ്ട്. റോസ് ഡേയ്ക്ക് ഞങ്ങളെല്ലാം പോവുമായിരുന്നു. അന്ന് അവിടെ വരുന്ന പെണ്‍കുട്ടികളെ വായിനോക്കലായിരുന്നു പ്രധാന പണി.

ലാലിന്റെ കോളേജില്‍നിന്നും ഒരു ബാച്ച് റോസ് ഡേയ്ക്ക് എത്തിയിരുന്നു. അവിടെ നടന്ന ഒരു മല്‍സരം അടിയുടെ വക്ക് വരെയെത്തിനിന്ന പോയിന്റിലാണ് ഞാന്‍ ലാലുവിനെ പരിചയപ്പെടുന്നത്. പരിചയപ്പെടുന്നതല്ല, കാണുന്നതും സംസാരിക്കുന്നതും. അപ്പോ ആരോ എന്റെയടുത്ത് വന്ന് പറഞ്ഞു, വഴക്കിനും വയ്യാവേലിക്കുമൊന്നും പോവണ്ട. കാരണം അദ്ദേഹം വലിയ ഒരു റെസ്ലര്‍ ആണെന്ന്.

അപ്പോ അന്ന് ഞാന്‍ ഒരു കൊഞ്ചുപോലുളള ഒരു പയ്യനായിരുന്നു. മുകളില്‍ കൂടി വെറുതെ വീണാ പോലും ചതഞ്ഞുപോകും. അതുകൊണ്ട് തടികേടാക്കാതെ നീ വീട്ടീല്‍ പോ എന്ന് പറഞ്ഞു. പക്ഷേ അന്ന് ഞങ്ങള്‍ പരിചയപ്പെട്ടെങ്കിലും ആ ഒരു സുഹൃദ്ബന്ധം അല്ലെങ്കില്‍ ആ ഒരു ബന്ധം. സ്വന്തം ജ്യേഷ്ഠനേക്കാള്‍ ഉപരി, സ്വന്തം സുഹൃത്തിനേക്കാള്‍ ഉപരി നിങ്ങള്‍ക്ക് എന്ത് നാമകരണം ചെയ്യാമോ അതെല്ലാം ചെയ്യാം.

അത്രത്തോളം അടുപ്പത്തിലാവുമെന്ന് ആരും വിശ്വസിച്ചിരുന്നില്ല. ഞാനും വിശ്വസിച്ചിരുന്നില്ല. ലാലുവിന് വേണ്ടി ഞാന്‍ ആദ്യം പാടുന്നത് ചിത്രത്തിലാണ്. അതിലെ ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക എന്ന പാട്ടാണ് എന്റെ കരിയറില്‍ വഴിത്തിരിവായത്. തുടര്‍ന്ന് നിങ്ങള്‍ക്കിടയില്‍ ആ വലിയ മനുഷ്യന്റെ ഗായകനായി മുദ്രകുത്തപ്പെട്ടത് എന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളില്‍ ഒന്നാണ്. എംജി ശ്രീകുമാര്‍ പറഞ്ഞു.


Click it and Unblock the Notifications