ചോദിക്കുന്നത് ലക്ഷങ്ങൾ!! മോഹൻലാൽ ചിത്രത്തിലെ ആ മനോഹര രംഗം വെട്ടിമാറ്റിയതിനെ കുറിച്ച് സംവിധായകൻ
മോഹൻലാൽ രഞ്ജിത്ത് കൂട്ട്കെട്ടിൽ പിറന്ന ചിത്രമാണ് ഡ്രാമ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഡ്രാമ. ഇപ്പോഴിത ചിത്രം പുറത്തിറക്കാൻ വേണ്ടി സഹിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് സംവിധായകൻ രഞ്ജിത്ത്. ഗുഡ്നൈറ്റ് മോഹന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ചായിരുന്നു രഞ്ജിത്ത് ഇക്കാര്യം തുറന്ന് പറഞ്ഞത്. സിനിമ പുറത്തിറക്കണമെങ്കിൽ മൃഗ സംരക്ഷണ വകുപ്പിന് കൈക്കൂലി കൊടുക്കേണ്ട അവസ്ഥയായിരുന്നെന്നും രഞ്ജിത്ത് പറഞ്ഞു.

ലണ്ടനിലാണ് ഡ്രാമ ചിത്രീകരിച്ചത്. ഫരീദാബാദിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫീസിന് എതിരെയാണ് രഞ്ജിത്തിന്റെ ആരോപണം. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓഫീസിനെതിരെ രഞ്ജിത്ത് തുറന്നടിച്ചത്. സംഭവത്തെ കുറിച്ച് സംവിധായകൻ പറഞ്ഞത് ഇങ്ങനെ.

അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ്
വലിയ സിനിമാ നിര്‍മ്മാതാക്കളൊക്കെ ഇവിടെ സന്നിഹിതരാണ്. ഇവിടെ ഇത് പറയാന്‍ കാരണം, ശ്രീധരന്‍പിള്ള ചേട്ടനുണ്ട്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗമായ ഒരാള്‍. ഫരീദാബാദില്‍ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് എന്നൊരു ഓഫീസ് ഉണ്ട്. മുമ്പ് അത് ചെന്നൈയില്‍ ആയിരുന്നു. സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിച്ച് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ട ഓഫീസ് ആണ് ഇത്.

കൈക്കൂലി കൊടുക്കണം
ഫരീദാബാദില്‍ ഇപ്പോള്‍ നടക്കുന്നത് പിടിച്ചുപറി അല്ലെങ്കില്‍ പകല്‍ക്കൊള്ളയാണ്. നിങ്ങള്‍ എന്തുതരം പേപ്പറുകളുമായി പോയാലും അഞ്ചു ലക്ഷം മുതലാണ് കൈക്കൂലി. അത് വാങ്ങിയിട്ടേ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂ.

കുതിരയെ ഉപയോഗിച്ചുള്ള സീൻ
മോഹന്‍ലാലിനെ നായകനാക്കി ഞാന്‍ ഒരുക്കിയ ‘ഡ്രാമ'യില്‍ ഒരു ക്രിസ്ത്യന്‍ മരണവിലാപയാത്രയുടെ ഭാഗമായി കുതിരകളെ പൂട്ടിയ വണ്ടിയുണ്ടായിരുന്നു. ആ കുതിരകള്‍ക്ക് ആപത്ത് സംഭവിച്ചിട്ടില്ല എന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡുകാര്‍ പറഞ്ഞു. ഉടമസ്ഥയായ സ്ത്രീ തന്നെയാണ് കുതിര വണ്ടി ഓടിച്ചിരുന്നത്. അവര്‍ മൃഗഡോക്ടറേ കൊണ്ട് എഴുതിച്ച് നല്‍കിയ സാക്ഷ്യപത്രം തിരുവനന്തപുരത്ത് സെന്‍സര്‍ ബോര്‍ഡിനെ കാണിച്ചിട്ടും ഫലമുണ്ടായില്ല.

ആ രംഗം ഒഴിവാക്കി
ഫരീദാബാദിലെ അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിൽ പോകണമെന്ന് പറഞ്ഞു. അതിനര്‍ത്ഥം അഞ്ച് ലക്ഷം മുതല്‍ അതിന് മുകളിലേക്കുള്ള തുക കൈക്കൂലി കൊടുക്കുക എന്ന് തന്നെയാണ്. അല്ലാതെ ലണ്ടനിലെ രണ്ട് കുതിരകളുടെ ആരോഗ്യത്തിലുള്ള അതീവ ഉത്കണ്ഠ കൊണ്ടല്ല ഇത്. ഫരീദാബാദില്‍ ചെന്നപ്പോള്‍ ആദ്യത്തെ രണ്ട്മൂന്ന് ദിവസം ഓഫീസില്‍ സ്റ്റാഫില്ല എന്ന് പറഞ്ഞു. റിലീസ് തീരുമാനിച്ച സിനിമയാണ്. വളരെ വേദനാപൂര്‍വം കുതിരകള്‍ വരുന്ന ആ ഷോട്ട് വെട്ടിക്കളയേണ്ടി വന്നു.' രഞ്ജിത്ത് പറഞ്ഞു.


Click it and Unblock the Notifications











