ചെറിയ പ്രശ്നമുണ്ടായിരുന്നു, മമ്മൂട്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് മോഹൻലാൽ; 'രസീത് ആരോ ലീക്ക് ചെയ്തതാണ്'
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ മോഹൻലാൽ ഉഷപൂജ നടത്തിയത്. ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു ഈ വാർത്ത. സഹോദര തുല്യമായ ഇവരുടെ ബന്ധത്തെ ഏവരും പ്രശംസിച്ചു. മമ്മൂട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കവെയാണ് മോഹൻലാൽ വഴിപാട് നടത്തിയതെന്നതും എടുത്ത് പറയേണ്ടതാണ്. എന്നാൽ ഇതേക്കുറിച്ച് മമ്മൂട്ടിയോ മോഹൻലാലോ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വഴിപാടിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. വഴിപാട് നടത്തിയ വിവരം പുറത്ത് വന്നത് അവിചാരിതമായാണെന്ന് മോഹൻലാൽ പറയുന്നു.
ശബരിമലയിൽ പോയി അദ്ദേഹത്തിന് വേണ്ടി പൂജ നടത്തി. ദേവസ്വം ബോർഡിലെ ആരോ രസീത് ലീക്ക് ചെയ്തതാണ്. അതേക്കുറിച്ച് എന്തിനാണ് സംസാരിക്കുന്നത്. അതെല്ലാം വളരെ വ്യക്തിപരമാണ്. ഒരാൾ ഒരാൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് പറയുന്നത് എന്തിനാണ്. ഒരുപാട് പേർ നിങ്ങൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും എന്ന് പറഞ്ഞിട്ട് വേറെന്തെങ്കിലും സംസാരിക്കും.

പ്രാർത്ഥിക്കും എന്ന് പറഞ്ഞാൽ ഉറപ്പായും നിങ്ങൾ പ്രാർത്ഥിക്കണം. തന്റെ സുഹൃത്തും സഹോദരനുമാണ് മമ്മൂട്ടിയെന്നും മോഹൻലാൽ പറയുന്നു. മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചും മോഹൻലാൽ സംസാരിച്ചു. അദ്ദേഹത്തിന് കുഴപ്പമില്ല. എന്തോ ചെറിയ പ്രോബ്ലം ഉണ്ടായിരുന്നു.
എല്ലാവർക്കും ഉണ്ടാകുന്നത് പോലെ. ആശങ്കപ്പെടാനൊന്നുമില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. മമ്മൂട്ടിക്ക് കുടലിൽ കാൻസർ ബാധിച്ചെന്നായിരുന്നു നേരത്തെ പ്രചരിച്ച വാർത്ത. എന്നാൽ നടന്റെ ടീം ഇത് നിഷേധിച്ചു. ആരോഗ്യത്തിന് കുഴപ്പമില്ലെന്നായിരുന്നു ഇവർ പറഞ്ഞത്.
റമദാൻ മാസമായതിനാൽ ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ്. ബ്രേക്ക് കഴിഞ്ഞ് മഹേഷ് നാരായണന്റെ സിനിമയുടെ സെറ്റിലേക്ക് മടങ്ങുമെന്നാണ് പുറത്ത് വന്ന പ്രതികരണം. അഭ്യൂഹങ്ങളെക്കുറിച്ച് മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. 73 കാരനാണ് നടൻ. ആരോഗ്യ കാര്യങ്ങളിൽ വലിയ ശ്രദ്ധ കൊടുക്കുന്ന താരം. സിനിമകളുടെ തിരക്കിലാണ് മമ്മൂട്ടി.ബസൂക്കയാണ് റിലീസ് ചെയ്യാനുള്ള അടുത്ത സിനിമ. മോഹൻലാൽ എമ്പുരാന്റെ പ്രൊമോഷൻ തിരക്കുകളിലാണ്. മാർച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വലിയ താരനിര അണിനിരക്കുന്നു. ചെന്നെെയിലെ ചടങ്ങിൽ എമ്പുരാനിലെ നായിക മഞ്ജു വാര്യർ സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഏത് നടനും നടിക്കും ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമാകുകയെന്ന് വലിയ സ്വപ്നമായിരിക്കും. എപ്പോഴും അത് നടക്കില്ല. ഒരു ഭാഗ്യം പോലെ വരുന്നതാണ്. എനിക്ക് ലൂസിഫർ പോലെ വലിയൊരു സിനിമയുടെ ഭാഗമാകാനായി.
ഇന്ന് വരെയുള്ള കരിയറിൽ ശക്തമായ കഥാപാത്രങ്ങളിലൊന്ന് ലഭിച്ചത് ഇത് പോലൊരു സിനിമയിലാണെന്നത് വലിയ ഭാഗ്യമായി കാണുന്നു. പ്രിയദർശിനി എന്ന കഥാപാത്രം ഏവരും സ്വീകരിച്ചു. ലൂസിഫർ ഇഷ്ടപ്പെട്ടത് പോലെ എമ്പുരാനും പ്രേക്ഷകർക്കിഷ്ടപ്പെടും. ഈ സിനിമയിൽ അവസരം ലഭിച്ചതിൽ പൃഥ്വിരാജിനോടും മുരളി ഗോപിയോടും നന്ദി പറയുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഈ സിനിമയുടെ സ്കെയിലാനവശ്യമായ സൗകര്യങ്ങൾ ഒരു പരിമിതിയും ഇല്ലാതെ നൽകിയ ആന്റണി പെരുമ്പാവൂർ സർ, ഗോകുലം ഗോപാലൻ സർ, ലെെക്ക എന്നിവരോടും നന്ദി പറയുന്നു. ലാലേട്ടനൊപ്പം ഞാൻ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ. ഓരോ പടത്തിലെയും കഥാപാത്രങ്ങൾ അത്രയും ശ്രദ്ധിക്കപ്പെട്ടതായിരുന്നെന്നും മഞ്ജു വാര്യർ ചൂണ്ടിക്കാട്ടി. ടൊവിനോ തോമസും ചടങ്ങിൽ പങ്കെടുത്തിരുന്നു.


Click it and Unblock the Notifications