വിശ്വശാന്തിക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് പിറന്നാള്‍ ദിനം ലാലേട്ടന്റെ ബ്ലോഗ്! കാണൂ

By Midhun

മലയാളത്തിന്റെ താരചക്രവര്‍ത്തി മോഹന്‍ലാല്‍ ഇന്ന് 58ന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ്. പിറന്നാള്‍ ദിനം ലാലേട്ടന് സമൂഹമാധ്യമങ്ങളില്‍ മറ്റും നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ലാലേട്ടന് പിറന്നാള്‍ സമ്മാനമായി ആരാധകര്‍ നേരത്തെ ഒരുക്കിയ ട്രിബ്യൂട്ട് സോംഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

പതിവ് പോലെ ഇത്തവണയും ഷൂട്ടിംഗ് ലൊക്കേഷനിലാണ് അദ്ദേഹത്തിന്റെ പിറന്നാളാഘോഷം നടക്കുക. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കുകളുമായി ലണ്ടനിലാണ് താരമുളളത്. ഷൂട്ടിംഗിനിങ്ങിടെ പതിവു പോലെ പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ പുതിയ ബ്ലോഗ് വന്നിരിക്കുകയാണ്. 'വിശ്വശാന്തി എന്ന പാര്‍ത്ഥന' എന്നു തുടങ്ങുന്ന തലക്കെട്ടിലാണ് താരത്തിന്റെ ഇത്തവണത്തെ ബ്ലോഗ് തുടങ്ങുന്നത്.

വിശ്വശാന്തി എന്ന പ്രാര്‍ത്ഥന

വിശ്വശാന്തി എന്ന പ്രാര്‍ത്ഥന

ലണ്ടന്‍ നഗരത്തില്‍ ഇരുന്നാണ് ഇത് എഴുതുന്നത്. എന്റെ മുറിയ്ക്ക് പുറത്ത് മഹാനഗരം അതിന്റെ പല പല വേഗങ്ങളില്‍ താളങ്ങളില്‍ എങ്ങോട്ടൊക്കെയോ പ്രവഹിക്കുന്നു. ദൂരെ എവിടെയോ തെംസ് നദി ഒഴുകുന്നു. ലണ്ടന്‍ ബ്രിഡ്ജിലൂടെ രാപ്പകലില്ലാതെ ജീവിതം ഇരമ്പുന്നു. മെയ് 21... എന്റെ ജന്മദിനമാണ്. എല്ലാ തവണത്തെയും പോലെ ഇത്തവണയും അത് ഷൂട്ടിംഗ് ലൊക്കേഷനില്‍ തന്നെ...അതാണല്ലോ എന്റെ ജീവിതത്തിലെ അരങ്ങ്. ജന്മദിനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും എന്നെക്കുറിച്ച് ചിന്തിക്കാറില്ല. ഞാന്‍ ആലോചിക്കുന്നത് എന്റെ മാതാപിതാക്കളെക്കുറിച്ചാണ്.

അമ്മയും അച്ഛനും

അമ്മയും അച്ഛനും

അച്ഛന്‍ വിശ്വനാഥന്‍ നായരും അമ്മ ശാന്തകുമാരിയും. അവരിലൂടെയാണ് ഞാന്‍ ഈ ഭൂമിയുടെ യാഥാര്‍ത്ഥ്യത്തിലേക്കും വൈവിധ്യത്തിലേക്കും കണ്‍തുറന്നത്. അവരാണ് എന്നെ എന്റെ എല്ലാ സ്വാതന്ത്ര്യങ്ങളിലേക്കും പറത്തിവിട്ടത്. അവരാണ് ഞാന്‍ അലഞ്ഞലഞ്ഞ് തിരിച്ചുവരുമ്പോള്‍ കാത്തിരുന്ന് എന്നെ ചേര്‍ത്ത് പിടിച്ചത്. എന്റെ ജീവിതത്തെ സാര്‍ത്ഥകമാക്കിയത്. അച്ഛന്‍ ഇന്ന് എനിക്കൊപ്പമില്ല. അമ്മയുണ്ട് സ്‌നേഹത്തിന്റെ കടലായി എന്നും എവിടെയിരുന്നാലും മനസുകൊണ്ട് നമസ്‌കരിക്കാറുണ്ട്. ഈ ജന്മദിനത്തിലും തസ്‌മൈ ജനനൈ്യ നമ:. എന്താണ് മക്കള്‍ക്ക് മാതാപിതാക്കള്‍ക്കായി ചെയ്യാന്‍ സാധിക്കുന്ന എറ്റവും മഹത്തായ സത്കര്‍മ്മം? എപ്പോഴും ഞാനിത് സ്വയം ചോദിക്കാറുണ്ട്. അത് ഒരിക്കലും ധന സമ്പാദനമല്ല. പദവികളില്‍ നിന്നും പദവികളിലേക്കുളള പരക്കം പാച്ചിലുകളല്ല.പ്രശസ്തിയുടെ പകിട്ടുകളല്ല. മറിച്ച് അവരുടെ പേരിനെ ഓര്‍മ്മയെ സമൂഹത്തിന് സേവനമാക്കുക എന്നതാണ്. അവര്‍ നമ്മുക്ക് പകര്‍ന്ന് തന്ന പ്രകാശത്തെ പതിമടങ്ങ് തിളക്കത്തില്‍ പങ്കുവെക്കുക എന്നതാണ്.

ചുറ്റുമുളള സമുഹത്തിലേക്ക് കണ്‍തുറക്കുക

ചുറ്റുമുളള സമുഹത്തിലേക്ക് കണ്‍തുറക്കുക

ഇതിന് സാധിക്കണമെങ്കില്‍ ചുറ്റുമുളള സമൂഹത്തിലേക്ക് നാം കണ്‍തുറന്ന് നോക്കണം. ഇല്ലായ്മകളുടെ ഇരുട്ടുകള്‍ കാണണം. അവിടേക്ക് ചെല്ലണം ഈയൊരു ഉദ്ദേശത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ആരംഭിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷന്‍. അച്ഛന്റെയും അമ്മയുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് വിശ്വശാന്തി എന്ന പേരുണ്ടാക്കിയത്. നന്നായി, നിശബ്ദമായി പ്രവര്‍ത്തിച്ചു വരുന്ന ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം മുതല്‍ കൂടുതല്‍ ശക്തമാക്കണം എന്നതാണ് ജന്മദിനത്തിലെ എന്റെ പ്രാര്‍ത്ഥന. അത് നിങ്ങളോട് ഞാന്‍ പങ്കുവെയ്ക്കുന്നു. പിഇബി മേനോന്‍, ഡോ.ദാമോദരന്‍ വാസുദേവന്‍, ഡോ.വി നാരായണന്‍, മേജര്‍ രവി, പിജി ജയകുമാര്‍, ടിഎസ് ജഗദീശന്‍, വിനു കൃഷ്ണന്‍, ഡോ അയ്യപ്പന്‍ നായര്‍, ശങ്കര്‍ റാം നാരായണന്‍, ഷിനോദ് കൃഷ്ണകുമാര്‍, സജീവ് സോമന്‍, അഡ്വ.സ്മിതാ നായര്‍, തുടങ്ങിയവര്‍ വിശ്വശാന്തി ഫൗണ്ടേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്. എല്ലാ സഹായ സഹകരണവുമായി ഡോ. ജഗ്ഗുസ്വാമിയും ഒപ്പമുണ്ട്. ഈ ഫൗണ്ടേഷന്റെ എല്ലാ സേവന പ്രവര്‍ത്തനങ്ങളും സാര്‍ത്ഥകമാക്കാന്‍ ഇവര്‍ എന്നെ സഹായിക്കുന്നു.

വിശ്വശാന്തി ഫൗണ്ടേഷന്‍

വിശ്വശാന്തി ഫൗണ്ടേഷന്‍

വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതും പ്രവര്‍ത്തിക്കുന്നതും. സാര്‍വ്വത്രികമാണ് വിദ്യാഭ്യാസം എന്നു പറയുമെങ്കിലും നല്ല അന്തരീക്ഷത്തിലിരുന്ന് മാറുന്ന കാലത്തിനനുസരിച്ചുളള വിദ്യാഭ്യാസം നേടാന്‍ എത്ര പേര്‍ക്ക് കഴിയുന്നുണ്ട്. പ്രത്യേകിച്ച് നമ്മുടെ വനവാസികള്‍ക്കിടയില്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ എത്രമാത്രം ആധുനീകരണം കൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ വഴിയിലൂടെ സഞ്ചരിച്ചപ്പോള്‍ ഇക്കാലയളവില്‍ ഞങ്ങള്‍ക്ക് കുറയൊക്കെ ചെയ്യാന്‍ സാധിച്ചു. വയനാട്ടിലെയും തിരുവനന്തപുരത്തെയും പിന്നോക്ക ജനവിഭാഗങ്ങള്‍ പഠിക്കുന്ന സ്‌കുളുകളുടെ പഠന നിലവാരം ഉയര്‍ത്താനായി ഹൈടെക്ക് ക്ലാസ് റൂമുകള്‍ ഉണ്ടാക്കാനായി. ധനസഹായവും ഉപകരണങ്ങളും നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ആരാഗ്യ മേഖലയിലെ എല്ലാ കാര്യങ്ങളും ഇന്ത്യയെപ്പോലുളള രാജ്യത്ത് സര്‍ക്കാറിനെ കൊണ്ട് മാത്രം ചെയ്യാന്‍ സാധിക്കില്ല. ആരോഗ്യ മേഖല സാധാരണക്കാരന് അപ്രാപ്യമായ തരത്തില്‍ വിലപിടിച്ചതായപ്പോള്‍ വലിയൊരു വിഭാഗം ഈ മേഖലയുടെ സാന്ത്വന പരിധിക്കപ്പുറത്തായി. 1,5 കോടി രൂപയിലധികമുളള സേവന പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ വിശ്വശാന്തി ചെയ്തു കഴിഞ്ഞു.

മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍

മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍

മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. എറ്റവും അവസാനത്തെ മനുഷ്യനും പ്രാപ്യമാവുമ്പോള്‍ മാത്രമേ ഏത് വികസനവും സാര്‍ത്ഥകമാവൂ എന്ന്. എന്നാല്‍ വരിയില്‍ എറ്റവും അവസാനം നില്‍ക്കുന്നവനെ നാം കാണുക പോലും ചെയ്യാറില്ല. നിരാശനായി അയാള്‍ എപ്പോഴും മടങ്ങിപ്പോകുന്നു. ഒന്നും മിണ്ടാതെ. അതുകൊണ്ട് വിശ്വശാന്തി എപ്പോഴും നോക്കുന്നത് എറ്റവും പിറകില്‍ നില്‍ക്കുന്നവരെയാണ്. വേദനയോടെ, നിസ്സഹായരായി മറഞ്ഞിരിക്കുന്ന വരെയാണ്. ഇല്ലായ്മയില്‍ നീറുന്നവരെയാണ്. ഈ വിശ്വത്തില്‍ ഉളളവരെല്ലാം ശാന്തിയോടെയും സംതൃപ്തമായും ജീവിക്കണമെന്നതാണ് വിശ്വശാന്തി ഫൗണ്ടേഷന്റെ ആഗ്രഹവും സ്വപ്‌നവും. വേദനകളുടെയും അപര്യാപ്തകളുടെയും ഒരു വലിയ സമുദ്രത്തിലേക്കാണ് ഇറങ്ങുന്നത് എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

 നിങ്ങള്‍ക്കും ഒപ്പം ചേരാം

നിങ്ങള്‍ക്കും ഒപ്പം ചേരാം

ഇതുവരെ ചെയ്തത് കൊണ്ട് മാത്രം മതിയാവില്ലെന്നും അറിയാം. എങ്കിലും ഇരുട്ടിനെ പഴിക്കുന്നതിനെക്കാള്‍ ഒരു ചെറുതിരിയെങ്കിലും കൊളുത്തുന്നതാണ് നല്ലത് എന്നത് ഞങ്ങള്‍ വിശ്വസിക്കുന്നു. അതാണ് ചെയ്യുന്നത്. ഞങ്ങള്‍ കൊളുത്തിയ സേവനത്തിന്റെ ഈ വെളിച്ചത്തെ കൂടുതല്‍ പ്രകാശപൂര്‍ണമാക്കാന്‍ നിങ്ങള്‍ക്കും
ഒപ്പം ചേരാം. നമ്മുക്ക് ഒന്നിച്ച് മുന്നോട്ടു നീങ്ങാം. മനുഷ്യ സേവനത്തിന്റെ ഈ പാതയില്‍ നിങ്ങളും ഒപ്പമുണ്ടെങ്കില്‍ അതായിരിക്കും എനിക്ക് ലഭിക്കുന്ന എറ്റവും വലിയ പിറന്നാള്‍ സമ്മാനം. ലാലേട്ടന്‍ തന്റെ ബ്ലോഗില്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X