അതിൽ കവിഞ്ഞൊരു മോഹൻലാലില്ല! എമ്പുരാനിലെ വിവാദരംഗങ്ങള്‍ മാറ്റും, തീരുമാനിച്ച് കഴിഞ്ഞെന്ന് മോഹൻലാൽ
ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടെത്തിയ എമ്പുരാനെ സംബന്ധിച്ച് വലിയ വിവാദങ്ങളാണ് ഉയര്‍ന്ന് വന്നത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സിനിമ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി രംഗത്ത് വരികയും ചെയ്തു. ഇതോടെ സിനിമയിലെ ചില പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി നടന്‍ മോഹന്‍ലാല്‍ രംഗത്ത് വന്നിരിക്കുകയാണ്.
സിനിമയുമായി ബന്ധപ്പെട്ട് തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ ക്ഷമ ചോദിക്കുന്നു. മാത്രമല്ല രാഷ്ട്രീയ-മതവിഭാഗങ്ങളോട് വിദ്വേഷ്ം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ എമ്പുരാനില്‍ മാറ്റങ്ങള്‍ വരുത്താന്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.

മോഹൻലാലിൻ്റെ കുറിപ്പിൻ്റെ പൂർണരൂപമിങ്ങനെയാണ്...
'ലൂസിഫര്‍' ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ 'എമ്പുരാന്‍' സിനിമയുടെ ആവിഷ്‌കാരത്തില്‍ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങള്‍ എന്നെ സ്‌നേഹിക്കുന്നവരില്‍ കുറേ പേര്‍ക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരന്‍ എന്ന നിലയില്‍ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്റെ കടമയാണ്.
അതുകൊണ്ടു തന്നെ എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ എനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഞങ്ങള്‍ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാന്‍ എന്റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്‌നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതില്‍ കവിഞ്ഞൊരു മോഹന്‍ലാല്‍ ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു... സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍...' എന്നും പറഞ്ഞാണ് താരം എഴുത്ത് അവസാനിപ്പിക്കുന്നത്.
അതേ സമയം എമ്പുരാന്റെ പേരിലുയര്‍ന്ന വിവാദങ്ങളില്‍ പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമൊക്കെ രംഗത്ത് വന്നിരുന്നു. എമ്പുരാന്‍ കണ്ടതിന് ശേഷം സിനിമയ്ക്ക് പിന്തുണ നേരുകയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിലൂടെ ഒരു എഴുത്ത് പങ്കുവെച്ചിരുന്നു.
'മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാന്‍ എന്ന ചിത്രം കാണുകയുണ്ടായി. സിനിമക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ വര്‍ഗീയത അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടത്. രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികള്‍ മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ്.

ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് സിനിമയുടെ റീസെന്‍സറിംഗിനും വെട്ടിത്തിരുത്തലുകള്‍ക്കും നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ പുറത്തു വന്നിരിക്കുന്നു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല.
ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ് കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം.' എന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.
പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്ത് വന്നു. 'എമ്പുരാന്‍ കാണില്ല, കാണരുത്, ബഹിഷ്‌കരിക്കണം, എടുത്ത ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യണം. അങ്ങനെ സംഘ്പരിവാര്‍ അഹ്വാനമാണ് എങ്ങും. ഇന്നലെ സിനിമ കാണുമെന്ന് പറഞ്ഞ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് സിനിമ കാണില്ലെന്ന് പറയുന്നു. ചിലര്‍ക്ക് ഉച്ച ആയാലും നേരം വെളുക്കില്ല. അങ്ങനെയെങ്കില്‍ എമ്പുരാന്‍ കാണും,' എന്നുമാണ് സതീശന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.


Click it and Unblock the Notifications