മോനിഷ മരിച്ചതും അങ്ങനെയായിരുന്നു! അപകടത്തെ കുറിച്ച് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി പറയുന്നു...
Recommended Video

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കുടുംബത്തിന് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് കേരള സമൂഹം. അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ട് വയസുകാരിയായ മകള്‍ തേജ്വസിനി മരിച്ചിരുന്നു. ബാലഭാസ്‌കറും ഭാര്യയും ഇപ്പോഴും ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. പകരം വെക്കാന്‍ കഴിയാത്ത പലരുമാണ് ഇതുപോലൊരു ദുരന്തത്തിലൂടെ നമ്മളെ വിട്ട് പിരിയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാര്‍ അപകടത്തിലായിരുന്നു മലയാള സിനിമയുടെ പ്രിയപ്പെട്ട മോനിഷ മരണമടയുന്നത്. അന്ന് നടന്ന അപകടത്തെ കുറിച്ച് മോനിഷയുടെ അമ്മയും നടിയുമായ ശ്രീദേവി ഉണ്ണി പല ഇന്റര്‍വ്യൂകളിലും തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോള്‍ മനോരമ ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ടാണ് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത് വേദനിപ്പിക്കുന്നതായി ശ്രീദേവി ഉണ്ണി പറഞ്ഞിരിക്കുന്നത്.

മോനിഷ
ആദ്യം അഭിനയിച്ച സിനിമയിലൂടെ തന്നെ തന്റെ കഴിവ് മലയാളക്കരയില്‍ തെളിയിച്ച നടിയായിരുന്നു മോനിഷ. 1986 ലായിരുന്നു നഖക്ഷതം എന്ന സിനിമയിലൂടെ മോനിഷ വെള്ളിത്തിരയിലെത്തിയത്. ആ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടാന്‍ മോനിഷയ്ക്ക് കഴിഞ്ഞിരുന്നു. അന്ന് വെറും പതിനഞ്ച് വയസ് മാത്രം പ്രായമുണ്ടായിരുന്ന മോനിഷയുടെ വളര്‍ച്ച അതിവേഗമായിരുന്നു. 1992 ല്‍ ചെപ്പടി വിദ്യ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലച്ചേറിനുണ്ടായ പരിക്ക് മൂലം മോനിഷ സംഭവ സ്ഥലചത്ത് വെച്ച് തന്നെ മരിച്ചു.

ശ്രീദേവിയുടെ വാക്കുകളിലൂടെ..
രാവിലത്തെ ഫ്‌ളൈറ്റ് കിട്ടാന്‍ വേണ്ടി തിരുവനന്തപുരത്ത് നിന്നും പോവുകയായിരുന്നു. വരുമ്പോഴൊന്നും വലിയ പ്രശ്‌നങ്ങളില്ലായിരുന്നു. റോഡും നല്ല റോഡാ ണ്. ഇരുപത്തിയഞ്ച് വര്‍ഷം മുമ്പാണിത്. എന്നാല്‍ മുന്നില്‍ നിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് ഡ്രൈവറുടെ മുഖത്തേക്ക് അടിച്ച് കൊണ്ടിരിക്കുകയാണ്. ആ സമയത്ത് ഞാന്‍ ഉറങ്ങിയിരുന്നില്ല. അത് ശ്രദ്ധിക്കുകയും ചെയ്തു. ഡ്രൈവര്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഉറങ്ങാതെ സംസാരിച്ച് കൊണ്ടിരുന്നത്. മകള്‍ ഉറങ്ങുകയായിരുന്നു.

ഒരുപാട് യാത്രകള്‍
തമിഴ് സിനിമകള്‍ ചെയ്യുന്ന സമയത്ത് ഒരുപാട് തവണ യാത്രകള്‍ ചെയ്തിട്ടുണ്ട്. ഉറക്കം വരുന്നുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞാല്‍ കാര്‍ ഒതുക്കി വിശ്രമിച്ച ശേഷമേ യാത്ര തുടരാറുള്ളു. അന്ന് അത് സംഭവിച്ചത് ആ സ്ഥലത്തിന്റെ കൂടെ പ്രത്യേകതയാണ്. അതൊരു സ്ഥിരം അപകട മേഖലയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. അതൊരു ജംക്ഷനായിരുന്നു. അവിടെ ഇന്‍ഡിക്കേറ്ററും കാണാന്‍ സാധിക്കില്ലായിരുന്നു. അത്ര സംവിധാനം അവിടെ ഇല്ലായിരുന്നു. ഏത് ഡ്രൈവര്‍ക്കും കുറച്ചൊന്ന് സ്പീഡ് എടുക്കണമെന്ന് തോന്നുന്ന റോഡാണ് ചേര്‍ത്തലയിലെ അന്നത്തെ റോഡ്. അത് മനസിലാക്കിയാണ് ഞാന്‍ ഉറങ്ങാതെ സംസാരിച്ച് കൊണ്ടിരുന്നത്. സമയം ഏതാണ്ട് ആറ് മണി. നല്ല മഞ്ഞുണ്ടായിരുന്നു. സൈഡില്‍ നിന്നും കയറി വന്ന ബസിന്റെ ലൈറ്റ് പോലും ഞാന്‍ കാണുന്നുണ്ട്. പെട്ടെന്ന് ബസ് നേരെ പോകുന്ന ഞങ്ങളുടെ കാറിനെ ഇടിക്കുകയായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് പോലും അറിഞ്ഞില്ല..
എനിക്ക് തോന്നുന്നത് അദ്ദേഹം കുറച്ച് സമയം ഉറങ്ങി പോയിട്ടുണ്ടാകാം. എനിക്ക് അറിയില്ല. അതിന് മുന്‍പ് വരെ ഞങ്ങള്‍ സംസാരിച്ചിരിക്കുന്നുണ്ടായിരുന്നു. അയാള്‍ ഉറങ്ങിയെന്ന് എനിക്ക് തോന്നിയേ ഇല്ല. ഉണര്‍ന്നിരുന്ന ഞാന്‍ പോലും അറിയുന്നില്ല എന്താണ് സംഭവിച്ചതെന്ന്. അത്ര പെട്ടെന്നാണ് അപകടം നടക്കുന്നത്. ഡോര്‍ തുറന്ന് പുറത്തേക്ക് പോകുന്നു. കാര്‍ പിന്നോട്ട് മറിയുന്നു. അവിടെയൊരു ഇന്‍ഡിക്കേറ്റര്‍ ഇല്ലാതിരുന്നതാണ് ആ അപകടം നടക്കാന്‍ കാരണം. നമുക്കൊട്ടും പരിചയമില്ലാത്ത കവലയായിരുന്നു അത്. ആ സമയത്ത് ഓടി വന്നത് നാട്ടുകാരാണ്. ആശുപത്രിയുടെ മുമ്പിലാണ് അപകടം നടക്കുന്നത്. ഒരു ശബ്ദം മാത്രമാണ് ഞാന്‍ കേട്ടത്. പുലര്‍ച്ചെ ആയത് കൊണ്ടാണ് നാട്ടുകാരെല്ലാം ഓടിയെത്തിയത്. അവര്‍ ആ സമയത്ത് വന്നത് കൊണ്ടാണ് അപകടവിവരം എല്ലാവരെയും പെട്ടെന്ന് തന്നെ അറിയിക്കാന്‍ കഴിഞ്ഞത്.

അപകട കാരങ്ങളിങ്ങനെ
അന്ന് അംബാസിഡര്‍ കാറുകളാണ് കൂടുതലും. ഓട്ടോമാറ്റിക് അല്ല. ബ്രേക്ക് ചവിട്ടിയാല്‍ പോലും നില്‍ക്കില്ല. പുലര്‍ച്ചയാണ് കൂടുതല്‍ അപകടങ്ങളും നടക്കുന്നത്. ഒന്ന് കണ്ണു ചിമ്മിയാല്‍ പോയി. ദിവസം മുഴുവന്‍ ഡ്രൈവ് ചെയ്ത് ക്ഷീണിച്ചിരിക്കുന്ന ഡ്രൈവര്‍മാരാകും സിനിമാ സെറ്റിലൊക്കെ രാത്രി സമയത്തും വണ്ടി ഓടിക്കുക. നമുക്ക് ഇതൊന്നും അറിയില്ലായിരുന്നു. മഞ്ഞ് കാലമാണ്. പുറത്തെ തണുപ്പ്. നേരും പുലര്‍ന്ന് വരുന്നു. വാഹങ്ങളുടെ വേഗത്തിലുള്ള വരവ്. കൂടാതെ നമ്മളെ കൃത്യ സമയത്ത് എയര്‍പോര്‍ട്ടിലെത്തിക്കണം. എന്നുള്ള വിചാരങ്ങളെല്ലാം അപകടത്തിന് കാരണങ്ങളാകം.

തീരാനഷ്ടമായി മാറും
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുപോലെയുള്ള അപകടങ്ങള്‍ കൂടുന്നത് കാണുമ്പോള്‍ വല്ലാത്തൊരു വേദന തോന്നുന്നു. ഞാന്‍ ഇപ്പോള്‍ രാത്രികാലങ്ങളില്‍ സഞ്ചരിക്കാറില്ല. പുലര്‍ച്ചെയുള്ള സഞ്ചാരം ഒഴിവാക്കുക. ഒഴിവാക്കത്തതാണെങ്കില്‍ പുറപ്പെടാം. എന്നാല്‍ ലക്ഷ്യത്തിലേക്ക് പറക്കരുത്. അത് പിന്നീടൊരു തീരാനഷ്ടമായി മാറുമെന്നും ശ്രീദേവി ഉണ്ണി പറയുന്നു.


Click it and Unblock the Notifications











