ഒരുപാട് കാര്യങ്ങള്‍ ബാക്കിവെച്ച് എന്‍റെ അനുജന്‍ പോയി! വിങ്ങിപ്പൊട്ടി മുകേഷിന്‍റെ വാക്കുകള്‍
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിക്ക് ആദരാഞ്ജലി നേര്‍ന്ന് താരങ്ങളും പ്രേക്ഷകരുമെല്ലാം എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് പോസ്റ്റുകള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സച്ചിയുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് മുകേഷ് ഇപ്പോള്‍. അദ്ദേഹത്തിന്റെ പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.
ഒരു പുഞ്ചിരിയിൽ ഒരു ജന്മത്തിന്റെ ഊർജം പകർന്നു തന്നവൻ. സച്ചീ, ആദരാഞ്ജലികൾ എന്ന് പറഞ്ഞായിരുന്നു മുകേഷിന്‍റെ കുറിപ്പ് തുടങ്ങുന്നത്. നീ വിജയകരമായ ഒരു കരിയറിന്‍റെ ചവിട്ടുപടികൾ കയറുകയായിരുന്നു. സംവിധാനത്തിലും തിരക്കഥയിലും ഒരുപോലെ കഴിവു തെളിയിച്ച പ്രതിഭ. ഡ്രൈവിംഗ് ലൈസന്‍സ്, അയ്യപ്പനും കോശിയും എന്നീ സിനിമകളുടെ കൊമേഷ്യല്‍ ഹിറ്റ് ഞാനും സന്തോഷത്തോടെയും അഭിമാനത്തോടെയും നോക്കി കാണുകയായിരുന്നു.
ഈ രണ്ടു സിനിമകളടേയും പകർപ്പവകാശം എല്ലാ ഭാഷകളിലേക്കും വിറ്റുപോയി. എല്ലാ ഭാഷകളിലെയും നായക നടന്മാർ നിന്റെ കഥാപാത്രങ്ങളാകാൻ കൊതിയോടെ നിന്നെ തേടിവന്നുകൊണ്ടിരുന്ന കാലം. രാമലീലയിൽ ആണ് നമ്മൾ ഒന്നിച്ചത്. സംവിധായകനായ അരുൺ ഗോപി എന്നോട് രാമലീലയുടെ കഥവിശദമായി പറഞ്ഞു തന്നു. കഥാപരമായി എനിക്ക് ചില സംശയങ്ങൾ ഉണ്ടായത് എന്റെ മുഖ ഭാവത്തിലൂടെ അരുൺ മനസ്സിലാക്കി. അങ്ങോട്ടും ഇങ്ങോട്ടും ഒരു ചോദ്യങ്ങളും ചോദിക്കാതെ ഞങ്ങൾ അന്ന് പിരിഞ്ഞു.

Recommended Video
പിറ്റേന്ന് രാവിലെ സച്ചി വന്നു, രാമലീലയുടെ തിരക്കഥാകൃത്ത്. ആ മുഖത്ത് നിറഞ്ഞു നിന്ന ആത്മവിശ്വാസത്തിന്റെ സരളതയും പുഞ്ചിരിയും ഞാൻ കണ്ടു. രാമലീലയുടെ തിരക്കഥയുടെ ഷോട്ട് ബൈ ഷോട്ട് വിത്ത് തിരക്കഥ അവൻ എനിക്ക് വിവരിച്ചു തന്നു .. ആ പ്രതിഭയുടെയുള്ളിലുള്ള നാടകക്കാരനും നടനും സിനിമാക്കാരനും എഴുത്തുകാരനും സംവിധായകനും എല്ലാം ഒരുമിച്ച് തിളങ്ങിയ നിമഷങ്ങളായിരുന്നു അത്.
വായിച്ചു കഴിഞ്ഞ് സ്വതസിദ്ധമായ പുഞ്ചിരിയോടെ അവൻ പറഞ്ഞു "ഇനി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ആ സംശയം എനിക്കുണ്ട് ചേട്ടാ "
എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ രണ്ടു പേരും പൊട്ടിച്ചിരിച്ച് കൈ കൊടുത്തു. രാമലീലയുടെ വിജയം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. ഒരുപാട് ചിരിയും ചിന്തയും ബാക്കിവെച്ച് എന്റെ അനുജൻ പോയി. വിങ്ങുന്ന മനസ്സിൽ നിന്ന് ഈ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ, ഇതായിരുന്നു മുകേഷിന്‍റെ കുറിപ്പ്.


Click it and Unblock the Notifications