'ജീവനിൽ കൊതിയുള്ളവർ പോകില്ല, മമ്മൂട്ടിയുടേയും തിലകന്റേയും കാറിൽ കയറാൻ ഭയമാണ്'; മുകേഷ് പറയുന്നു!
ആഡംബരക്കാറുകൾ എന്നും സിനിമ താരങ്ങൾക്ക് ഹരമാണ്. ദക്ഷിണേന്ത്യൻ താര രാജാക്കൻമാർക്കൊക്കെ ഹോളിവുഡിനോട് കിടപിടിക്കുന്ന കിടിലൻ വാഹനങ്ങൾ സ്വന്തമായുണ്ട്. കോടികൾ വില മതിക്കുന്ന കാറുകൾ സ്വന്തം പോർച്ചിലെത്തിക്കുന്നത് പലർക്കും ഹോബിയുമാണ്. മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് കാറുകളോടുള്ള കമ്പം മലയാളിക്ക് ഏറെ സുപരിചിതമാണ്. മകൻ ദുൽഖറും ഇക്കാര്യത്തിൽ മോശക്കാരനല്ല. ഇന്ത്യയിൽ പുറത്തിറങ്ങിയിട്ടുള്ള കരുത്തൻ കാറുകളിൽ ഒട്ടുമിക്കവയും ഇവരുടെ ഗരാജിൽ തലയുയർത്തി നിൽപ്പുണ്ട്. ഔഡി കാർ വാങ്ങിയ ആദ്യ സൗത്ത് ഇന്ത്യൻ താരം മമ്മൂട്ടിയാണ്.
കാറുകൾ സൂക്ഷിക്കാൻ മാത്രമായി പ്രത്യേക ഗാരേജ് വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അവിടെ ചെന്നാൽ എല്ലാ വാഹനങ്ങൾക്കും ഒരു പ്രത്യേകത കാണാം. 369 എന്ന നമ്പർ. മേഴ്‌സിഡസിന്റെ വിവിധ മോഡലുകൾ, ജാഗ്വാർ, മിനികൂപ്പർ, പോർഷെ, ഫെരാരി, ബി.എം.ഡബ്ല്യു, ലാൻഡ് ക്രൂയിസർ, വോക്‌സ്‌വാഗൺ തുടങ്ങി മിക്ക ആഡംബര കാറുകളും മമ്മൂട്ടിക്കുണ്ട്. വാഹനം സ്വന്തമായി ഓടിക്കണമെന്ന് കൂടി താരത്തിന് നിർബന്ധമാണ്. മോഡിഫൈ ചെയ്ത എയ്ഷറിന്റെ കാരവനും മമ്മൂട്ടിയുടെ ശേഖരത്തിലുണ്ട്. മമ്മൂട്ടിയുടെ വാഹാന കമ്പത്തെ കുറിച്ചും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തപ്പോഴുള്ള അനുഭവവും തുറന്ന് പറഞ്ഞിരിക്കുകയാണ് മുകേഷ്.

മുകേഷ് സ്പീക്കിങ് എന്ന താരത്തിന്റെ തന്നെ യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിലാണ് മമ്മൂക്കയ്ക്കും നടൻ തിലകനുമുള്ള കാർ കമ്പത്തെ കുറിച്ച് മുകേഷ് തുറന്ന് പറഞ്ഞത്. 'എല്ലാവർക്കും അറിയും പോലെ വാഹനങ്ങൾ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹം ഓവർ സ്പീഡിന്റെ കാര്യത്തിലും മറ്റുള്ള താരങ്ങളെ കടത്തിവെട്ടും. അദ്ദേഹത്തിന് ഇതുവരേയും കാർ ഓടിച്ച് കമ്പം തീർന്നിട്ടില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ഡ്രൈവർക്ക് സുഖമാണ്. വാഹനം എപ്പോഴും ഓടിക്കുന്ത് മമ്മൂക്കയാണ്. ഒരിക്കൽ ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോൾ മമ്മൂക്ക കാറിൽ കയറാൻ വിളിച്ചു. അദ്ദേഹത്തോടൊപ്പം ഞാൻ യാത്ര ചെയ്യണം എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂക്കയുടെ ഓവർ സ്പീഡിനെ കുറിച്ച് അറിയാവുന്ന കൊണ്ട് പരമാവധി ഒഴിയാൻ നോക്കി. പക്ഷെ അദ്ദേഹം വിട്ടില്ല. അവസാനം ഞാൻ കാറിനടുത്തേക്ക് നടന്നു.'

'അവിടെ ചെന്നപ്പോൾ മമ്മൂക്കയുടെ വൈഫും കാറിൽ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ഒരുമിച്ച് യാത്ര തുടങ്ങി. തുടക്കം മുതൽ ഭയങ്കര സ്പീഡാണ്. ഭയന്നിട്ട് ഞാൻ അദ്ദേഹത്തോട് സ്പീഡ് കുറയ്ക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞത് ഒരു കഥയാണ്. ഒരിക്കൽ സ്പീഡിൽ പോകുമ്പോൾ സൈക്കിളിൽ ഇടിച്ചു. വലിയ കുഴപ്പമില്ല. ഉടൻ തന്നെ പുറത്തിറങ്ങി. ആളുകൾ കൂടി സൈക്കിളിന്റെ വശങ്ങൾ ചളുങ്ങിയിരുന്നു. അവസാനം നഷ്ടപരിഹാരമായി അവർ അഞ്ഞൂറ് രൂപ ചോദിച്ചപ്പോൾ ഞാൻ ആയിരം രൂപ കൊടുത്തു. അവർ എന്നെ നിറഞ്ഞ കൈയ്യടികളോടെയാണ് പറഞ്ഞയച്ചത്. ഇങ്ങനെ വണ്ടി ഓടിച്ച് കൈയ്യടി വാങ്ങുന്ന ആരെയെങ്കിലും നീ കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ ചിരി അടക്കാനായില്ല എനിക്ക്. നമ്മൾ നാല് മണിക്കൂർ കൊണ്ട് ചെല്ലുന്നിടത്ത് മമ്മൂക്ക് രണ്ട് മണിക്കൂർ കൊണ്ടൊക്കെ ചെന്ന് കളയും. അതുകൊണ്ട് ഞാൻ കാറിൽ കയറാൻ എപ്പോഴും മടി കാണിക്കും.'
Recommended Video

'മമ്മൂക്കയെപ്പോലെ തന്നെ കാർ കമ്പവും സ്പീഡും ഇഷ്ടമുള്ള വ്യക്തിയാണ് തിലകൻ ചേട്ടൻ. അദ്ദേഹത്തിന്റെ കാറിലും ആരും കയറാറില്ല. അദ്ദേഹം ഷൂട്ടിങിന് പോകാൻ ഇറങ്ങുമ്പോഴേക്കും എല്ലാവരും ഓടി ഒളിക്കും. ഒരിക്കൽ ഞാൻ അബദ്ധത്തിൽ കാറിൽ കയറി. അദ്ദേഹം മുന്നോട്ട് എടുത്ത ശേഷം പിറകോട്ട് റിവേഴ്സ് എടുക്കില്ല. നേരിട്ട് റിവേഴ്സ് എടുക്കാനാണിഷ്ടം. അങ്ങനെ ഷൂട്ടിങിന് പോയപ്പോൾ ഓലഷെഡ്ഡിൽ നിർത്തിയിട്ട കാർ അദ്ദേഹം നേരിട്ട് റിവേഴ്സ് എടുത്തപ്പോൾ ഇടിച്ച് തകർന്നിരുന്നു. അന്ന് ഞാനും അദ്ദേഹത്തോടൊപ്പം കാറിൽ ഉണ്ടായിരുന്നു. നിമിഷനേരം കൊണ്ട് ട്രാഫിക് ഉള്ള സ്ഥലത്തുകൂടി പോലും തിലകൻ ചേട്ടൻ കാർ ഓടിച്ച് പോകും. അതേസമയം അദ്ദേഹത്തെടാപ്പം നീണ്ട യാത്രകൾ ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. കാറിലിരുന്ന് അദ്ദേഹത്തിന് കമ്പനി കൊടുത്താൻ മതി ബാക്കി ചെലവ് അദ്ദേഹം നോക്കിക്കോളും' മുകേഷ് പറയുന്നു.


Click it and Unblock the Notifications