'കേശു സുരാജിന് വേണ്ടി എഴുതിയത്... ദിലീപ് ചെയ്യാനുള്ള കാരണം ഇതാണ്'; നാദിർഷ പറയുന്നു
മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തി സംവിധാനത്തിൽ അടക്കം കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് നാദിർഷ. നാദിർഷയുടെ സംവിധാനത്തിൽ ഇതുവരെ ഇറങ്ങിയ സിനിമകളെല്ലാം പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. തന്റെ സംവിധാനത്തിൽ നാലാമത്തെ സിനിമ റിലീസ് ചെയ്യാനൊരുങ്ങുകയാണ് നാദിർഷ. കേശു ഈ വീടിന്റെ നാഥനെന്ന നാദിർഷ സിനിമയിൽ ഉറ്റ സുഹൃത്ത് ദിലീപ് തന്നെയാണ് നായകൻ. ഒപ്പം മലയാളത്തിന്റെ സ്വന്തം ഉർവശിയും കേശു ഈ വീടിന്റെ നാഥന്റെ ഭാഗമായിട്ടുണ്ട്.
ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, കോട്ടയം നസീർ, നെസ്ലിൻ, സ്വാസിക തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദിലീപിന്റെ ഇതുവരെ കാണാത്ത ഗെറ്റപ്പ് ചേഞ്ച് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥയെഴുതിയത് സുരാജ് വെഞ്ഞാറമൂടിനെ മനസിൽ കണ്ടുകൊണ്ടാണെന്ന് ഫിൽമിബീറ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നാദിർഷ.

ദിലീപ് ചെയ്യുന്നതിനോട് താൽപര്യമുണ്ടായിരുന്നിലെന്നും പിന്നീട് കേശുവിന്റെ ഗെറ്റപ്പിലേക്ക് മാറി തുടങ്ങിയപ്പോൾ നായകനായി ഉറപ്പിക്കുകയായിരുന്നുവെന്നും നാദിർഷ പറയുന്നു. 'സുരാജിന് വേണ്ടിയാണ് കേശു ഈ വീടിന്റെ നാഥൻ എഴുതിയത്. സുരാജിനോട് പറഞ്ഞപ്പോൾ ഇഷ്ടമാവുകയും ചെയ്തു. പിന്നീട് ദിലീപിനോട് സംസാരിക്കവെ കഥ കേട്ട് ഇഷ്ടപ്പെട്ട് അവന് കുറച്ച് സമയം വേണമെന്ന് പറഞ്ഞു. അങ്ങനെ മുടിയൊക്കെ വടിച്ച് അവൻ കേശുവായി കാണിച്ചപ്പോൾ ഓക്കെയായി തോന്നി. ഉർവ്വശി ചേച്ചിക്ക് മാച്ചാകണം എന്ന് മാത്രമാണ് എപ്പോഴും ചിന്തിച്ചിരുന്നത്' നാദിർഷ പറഞ്ഞു.

കേശുവെന്ന കഥാപാത്രം നന്നായിട്ടുണ്ടെങ്കിൽ അതിന്റെ എല്ലാ ക്രെഡിറ്റും ഉർവശി അവതരിപ്പിക്കുന്ന രത്നമ്മ എന്ന കഥാപാത്രത്തിനാണെന്നും നാദിർഷ പറയുന്നു. 'ഉർവ്വശി ചേച്ചി നായികയാകണമെന്നത് നേരത്തെ തീരുമാനിച്ചിരുന്നു. അതിന് മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല. ഉർവശി ചേച്ചിക്കൊപ്പം നിൽക്കുന്ന പ്രകടനം ചെയ്യാൻ ദിലീപ് പരമാവധി ശ്രമിച്ചിട്ടുണ്ട്. അവരുടെ മത്സരമായിരുന്നു. അതുകൊണ്ട് കേശു നന്നായാൽ ക്രെഡിറ്റ് ഉർവശി ചേച്ചിക്കാണ്' ദിലീപ് സിനിമയിൽ പാടാനുണ്ടായ സാഹചര്യവും നാദിർഷ പറഞ്ഞു.

'പാട്ടിന് വലിയ പ്രാധാന്യമുള്ള സിനിമയല്ല. ആളുകളുടെ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ഞാൻ എഴുതിയ പാട്ടാണ് എല്ലാവർക്കും പാടി നടക്കാൻ പറ്റുന്ന പാട്ടാണ് അതുകൊണ്ടാണ് ദിലീപ് പാടിയത്. അവനെ കൊണ്ട് പാട്ട് പാടിക്കുന്നത് തുമ്പിയെ കൊണ്ട് കരിങ്കല്ല് എടുപ്പിക്കുന്നതിന് തുല്യമാണ്. കേശു ഒരുപാട് നർമം നിറഞ്ഞ സിനിമയാണ്. എന്നാൽ ഈശോ ഒരിക്കലും അങ്ങനെയൊന്നല്ല. അതിൽ കോമഡിയെ ഇല്ല. അതൊരു സീരിയസ് സിനിമയാണ്' നാദിർഷ പറയുന്നു. ഈശോ സിനിമാ വിവാദങ്ങളെ കുറിച്ചും സെൻസറിങിന് ചെന്നപ്പോഴുള്ള അനുഭവത്തെ കുറിച്ചും നാദിർഷ മനസ് തുറന്നു.
Recommended Video

'കേശുവിന്റെ സെൻസറിങ്ങിന് ചെന്നപ്പോൾ അവിടുന്ന് അവര് പറഞ്ഞു ഇശോയുടെ പേരിൽ ഒരുപാട് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന്. സ്ക്രിപ്റ്റ് മുഴുവൻ വായിക്കാതെ സെൻസർ ചെയ്ത് തരില്ലെന്ന്. ഒടുവിൽ സ്ക്രിപ്റ്റ് കൊണ്ടുകൊടുത്തു അവർ മുഴുവൻ വായിച്ചു. സീൻ ബൈ സീൻ അവർ സിനിമകൾ പോസ് ചെയ്ത് കണ്ടു. ലാസ്റ്റ് ചെന്നപ്പോൾ അവർ തന്നെ ചോദിച്ചു... മോശമായി ഒന്നും കണ്ടില്ലല്ലോ പിന്നെ എന്താണ് ഇത്രത്തോളം പരാതികൾ സിനിമയ്ക്ക് ലഭിക്കാൻ കാരണമെന്ന്... ഈശോ സിനിമ കണ്ടുകഴിയുമ്പോൾ പ്രതിഷേധിച്ചവർ തന്നെ മാറ്റിപറയുമെന്നും അവർ പറഞ്ഞു. പോരാത്തതിന് ഒരിക്കലും ഒടിടിയിൽ റിലീസ് ചെയ്യരുത് പരമാവധി തിയേറ്റർ റിലീസിന് ശ്രമിക്കണമെന്നും അവർ പറഞ്ഞു' നാദിർഷ പറയുന്നു.


Click it and Unblock the Notifications