'അവാർഡ് വാങ്ങാൻ നിൽക്കാതെ അവൻ പോയി, അയ്യപ്പനും കോശിയും സച്ചിയുടെ അധ്വാനം'; രഞ്ജിത്ത്
68ാമത് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മലയാള സിനിമയ്ക്ക് അഭിമാനം നേട്ടം. മികച്ച സംവിധായകൻ, സഹനടൻ, പിന്നണി ഗായിക തുടങ്ങി പതിനൊന്നോളം പുരസ്കാരങ്ങളാണ് മലയാളം നേടിയത്. മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് അന്തരിച്ച സച്ചിയാണ്. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. ഇതിനു പുറമെ മികച്ച സഹനടനായി ബിജു മേനോനെ തെരഞ്ഞെടുത്തത് അയ്യപ്പനും കോശിയിലെയും അഭിനയത്തിനാണ്. അയ്യപ്പനും കോശിയിലെയും ഗാനത്തിനാണ് മികച്ച പിന്നണി ഗായികയായി നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചത് .
അവാർഡ് വാങ്ങാൻ കഴിയാതെ സച്ചി ലോകത്തോട് വിടപറഞ്ഞത് വേദനാജനകമാണെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. സച്ചിയുടെ അടുത്ത സുഹൃത്തും അയ്യപ്പനും കോശിയുടെയും സഹനിർമാതാവുമാണ് ഇദ്ദേഹം. ഈ സിനിമയിൽ ഒരു പ്രധാന വേഷവും ഇദ്ദേഹം ചെയ്തിരുന്നു. അയ്യപ്പനും കോശിയുടെയും തിരക്കഥാ രചന മുതൽ സച്ചി സിനിമയ്ക്ക് വേണ്ട ഓരോ കാര്യങ്ങളുടെയും പിറകെയായിരുന്നെന്നും ആ അധ്വാനത്തിന് ലഭിച്ച പ്രതിഫലമാണിതെന്നും രഞ്ജിത്ത് പറഞ്ഞു.

'ഏറെ സന്തോഷമുണ്ട്. അതിലേറെ ദുഃഖവുമുണ്ട്. അവാർഡ് സ്വീകരിക്കാൻ നിൽക്കാതെ അവൻ പൊയ്ക്കളഞ്ഞു എന്നതിൽ വലിയ വേദനയുണ്ട്. അതെല്ലാം മറക്കാം. നമ്മുടെ കൈയിലല്ലല്ലോ മരണം. ബിജുവിന് (ബിജു മേനോന്) കിട്ടിയത് വലിയ സന്തോഷമുള്ള കാര്യമാണ്. അട്ടപ്പാടിയിൽ സച്ചി സ്ക്രിപ്റ്റ് എഴുതാനിരിക്കുന്ന ദിവസങ്ങളിൽ സച്ചി അവിടെ അലഞ്ഞ് നടന്ന് കണ്ടെത്തിയതാണ് നഞ്ചിയമ്മയെ'
'ഉൾക്കാട്ടിലെവിടെയോ പഴുത്ത ഒരു ഫലത്തിനെ സച്ചി പറിച്ചെടുത്ത് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു. അവരിപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന സ്ത്രീയായി. എല്ലാം കൊണ്ടും അയ്യപ്പനും കോശിയുടെ സഹനിർമാതാവെന്ന നിലയിൽ ഏറെ സന്തോഷമുള്ള ദിവസമാണ്,' രഞ്ജിത്ത് പറഞ്ഞു.

'അയ്യപ്പനും കോശിയുടെയും തിരക്കഥ തയ്യാറാക്കുമ്പോൾ , തന്നെ ഇതിന്റെ കംപോസിഷൻ, സ്വഭാവം തുടങ്ങിയവ എങ്ങനെ ആയിരിക്കണം എന്നതിൽ സച്ചിയുടെ മനസ്സിൽ വ്യക്തമായ ബോധം ഉണ്ടായിരുന്നു. എനിക്ക് തോന്നുന്നത് മിക്ക ഷോട്ടുകളും സച്ചി കുറിച്ചിട്ടിരുന്നു. ആ സിനിമയുടെ തുടക്കം മുതൽ സച്ചി ഓരോ കാര്യങ്ങളുടെയും പിറകെ സഞ്ചരിച്ചതിന്റെ പ്രതിഫലമാണ് സച്ചിയെ തേടി വന്നത്. പക്ഷെ അത് വാങ്ങാൻ നിൽക്കാതെ അവൻ പോയ്ക്കളഞ്ഞു എന്നുള്ളതാണ് ഞങ്ങളുടെ വേദന,' രഞ്ജിത്ത് പറഞ്ഞു.
തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയാണ് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയത്. വലിയ സിനിമകൾക്കിടയിൽ ഇത്തരമൊരു കൊച്ചു ചിത്രം വിജയിച്ചതിൽ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിമാനിക്കാമെന്നും രഞ്ജിത്ത് പറഞ്ഞു.

Recommended Video
'ബോളിവുഡ് കോലാഹലങ്ങളുടെയും ബിഗ് ബജറ്റ് സിനിമകളുടെയും ഇടയിൽ നിന്ന് ഈ കുഞ്ഞ് സിനിമ അതിന്റെ കണ്ടന്റിന്റെ ഒരു വലിപ്പം കൊണ്ടും ജീവിത ബന്ധങ്ങളുടെ ഒരു യാഥാർത്ഥ്യം കൃത്യമായി സ്ക്രീനിലേക്ക് ട്രാൻസലേറ്റ് ചെയ്യാനും പറ്റിയതിൽ അതിന്റെ പിറകിൽ പ്രവർത്തിച്ച ഓരോരുത്തരും അഭിമാനിക്കേണ്ടതാണ്. അതിനർഹിക്കുന്ന പുരസ്കാരം കിട്ടിയതിലും സന്തോഷമുണ്ട്', രഞ്ജിത്ത് പറഞ്ഞു.


Click it and Unblock the Notifications











