പുതിയ പാട്ടുകളെ വിമര്‍ശിച്ച് സമയംപാഴാക്കരുത്

ഗാനവിമര്‍ശനം തൊഴിലാക്കിയ ടിപി ശാസ്തമംഗലവും വാക്കും കുത്തും കോമയും മൂളലുമൊക്കെ നിരത്തി വെച്ച് പാട്ടുകളെ കീറിമുറിച്ചു കൊണ്ടിരിക്കുന്നു. സിനിമയില്‍ പാട്ടുതന്നെ വേണ്ട എന്ന നിലപാടുള്ളവരും ഏറെയുണ്ട്. എട്ടും പത്തും പാട്ടുകളുള്ള സിനിമകളും അച്ചടിച്ച പാട്ടുപുസ്തകം വില്ക്കുന്ന ടാക്കീസുകളുമൊക്കെയുള്ള ഭൂതകാലം സിനിമയ്ക്കുണ്ടയിരുന്നു. അന്നത്തെ സിനിമകളിലെ പാട്ടുകള്‍ ഇന്നും തുടച്ചുമിനുക്കി ഹൃദയത്തില്‍ കൊണ്ടു നടക്കുന്നവര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. പുതിയ തലമുറയിലെ കുട്ടികളും പഴയ പാട്ടുകളെ ഇഷ്ടപ്പെടുന്നുണ്ട്.
ആനക്കള്ളന്‍, കല്ലുമ്മക്ക പോലുള്ള പുതിയ ട്രെന്‍ഡുകള്‍ ക്യാമ്പസുകളെ പ്രകമ്പനം കൊള്ളിക്കാന്‍ സൃഷ്ടിച്ചെടുക്കുന്നവയാണ്. തിയറ്ററില്‍ ഈ പാട്ടുകള്‍ അവരെ ഹരം കൊള്ളിക്കുന്നുമുണ്ട്. വായില്‍ തോന്നുന്നത് കോതയ്ക്കുപാട്ട് എന്ന പോലുള്ള പാട്ടുകളെ കൊണ്ടാടുമ്പോഴും ശലഭജന്മം പോലെ കുറഞ്ഞ ആയുസ്സേ ഇവയ്ക്കുള്ളൂ എന്നും മനസ്സിലാക്കണം.
കൊലവറിയുടെ വെടിതീര്‍ന്നു. പാട്ടിനപ്പുറം സിനിമ ഒന്നുമായതുമില്ല. പുതിയ സിനിമകളില്‍ യൂത്തിനെ ഫോക്കസ് ചെയ്തുകൊണ്ട് പല പൊടികൈകളും പ്രയോഗിക്കുന്നുണ്ട്. അതില്‍ ഒരു പ്രധാന ഐറ്റമാണ് ഇത്തരം പാട്ടുകളും. ഇത് ഒരു നിലനില്‍ക്കുന്ന ട്രെന്റ് ഒന്നുമല്ല, അതു കൊണ്ട് തന്നെ വലിയ വിമര്‍ശനം അര്‍ഹിക്കുന്നുമില്ല.
സംഗീതസംവിധായകരായ എം ജയചന്ദ്രനും ശരത്തുമൊക്കെ ഈ പാട്ടുകളെ നന്നായി വിമര്‍ശിക്കുന്നുണ്ട്.നിലവില്‍ പുറത്തിറങ്ങുന്ന സിനിമയുടെ ഭാഗമായി മാത്രം കാണേണ്ട അല്‍പ്പായുസ്സുള്ള പാട്ടുകള്‍ക്ക് കേള്‍വിക്കാരും അത്രയേ പ്രാധാന്യം കല്‍പ്പിച്ചിട്ടുള്ളൂ. പാട്ട് സിനിമയെ രക്ഷിക്കുന്ന അവസ്ഥ വളരെ കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ശ്രദ്ധിക്കപ്പെടുന്ന പാട്ടുകളും വളരെ കുറവാണ്.
കാവ്യഗുണമുള്ള പാട്ടെഴുത്തുകാരായ റഫീഖ് അഹമ്മദും സന്തോഷ് വര്‍മ്മയുമൊക്കെയാണ് ഇപ്പോള്‍ കൂടുതലും അടിപൊളി പാട്ടുകള്‍ എഴുതി വിടുന്നത് ഗാനരചനയിലെ നിലനില്പിന്റെ ഭാഗമായാണ്. നല്ല ഗാനങ്ങള്‍ എന്നും നിലനില്‍ക്കും. കാലത്തെ അതിജീവിക്കുന്ന പഴയ പാട്ടുകള്‍ ഏറെ ഹോംവര്‍ക്കുകളിലൂടെ ചിട്ടപ്പെടുത്തി ഒരുക്കിയതായിരുന്നു. ഇന്ന് ഹോട്ടല്‍ മുറിയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ജനിച്ചു വീഴുന്ന ഇന്‍സ്‌റ്റെന്റ് പാട്ടുകള്‍ക്ക് ആയുസ്സും ആരോഗ്യവും ഒക്കെ കുറവായിരിക്കും. അത് അറിയുന്നവര്‍ തന്നെ വിമര്‍ശനത്തിന്റെ വാള്‍ വീശിനടക്കരുത്.


Click it and Unblock the Notifications