മഞ്ജു വാര്യരും ഐശ്വര്യ ലക്ഷ്മിയുമല്ല! മികച്ച നടിയായി നിമിഷ സജയൻ! ഇത്തവണ അവാർഡ് പൊളിച്ചു!
Recommended Video

49-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രകടനത്തില്‍ മികച്ച നടനും നടിയും ആരായിരിക്കുമെന്ന് അറിയാനായിരുന്നു എല്ലാവരുടെയും കാത്തിരിപ്പ്. സാംസ്‌കാരിക മന്ത്രി എകെ ബാലനായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കവേ നടി മഞ്ജു വാര്യര്‍ മത്സരത്തിനില്ലെന്നുള്ള സൂചനകള്‍ പുറത്ത് വന്നിരുന്നു.

ഒടുവില്‍ ആരാധകരുടെ പ്രതീക്ഷകള്‍ ശരിയാണെന്ന് വരുത്തി നടി നിമിഷ സജയൻ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ്. ചോല എന്ന സിനിമയിലെ പ്രകടത്തിലൂടെയായിരുന്നു നിമിഷയെ തേടി ഈ അംഗീകാരം ലഭിച്ചത്.

നിമിഷ മികച്ച നടി
2018 ലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നടി നിമിഷ സജയനായിരുന്നു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷ സജയന് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. സ്ത്രീ കേന്ദ്രീകൃതമാല്ലെങ്കിലും ലിംഗ രാഷ്ട്രീയം പറഞ്ഞൊരു ചിത്രമായിരുന്നു ചോല. ഇതൊരു റോഡ് മൂവിയായിരുന്നു.

തൊണ്ടിമുതലിലൂടെ
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയായിരുന്നു നിമിഷ സജയന്‍ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയത്. ആദ്യ സിനിമയിലെ നിമിഷയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ നടിയെ തേടി നിരവധി അവസരങ്ങളായിരുന്നു വന്നത്. ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാള്‍ നിമിഷയാണ്.

നിമിഷയുടെ സിനിമകള്‍
തൊണ്ടിമുതലിന് ശേഷം ഈട എന്ന ചിത്രത്തില്‍ ഷെയിന്‍ നീഗത്തിന്റെ നായികയായിട്ടാണ് നിമിഷ ശ്രദ്ധിക്കപ്പെട്ടത്. ഈടയിലെ അഭിനയം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു. ശേഷം കുഞ്ചാക്കോ ബോബന്റെ നായികയായി മാംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളായിരുന്നു നിമിഷയുടേതായി റിലീസിനെത്തിയത്.

ഒരുപാട് സന്തോഷമുണ്ട്
മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് നിമിഷ സജയന്‍ പറഞ്ഞിരിക്കുന്നത്. ഇതുവരെ ചെയ്ത ജോലി അംഗീകരിക്കപ്പെട്ടത്തില്‍ സന്തോഷമുണ്ട്. ചോലയില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷമായിരുന്നു. ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത് ചോലയിലെ വേഷമാണ്. ഇനിയും കഠിനാധ്വനം തുടരും. തരുന്ന ജോലി വൃത്തിയായി ചെയ്യുക മാത്രമാണ് ലക്ഷ്യം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നുണ്ടെന്നും നിമിഷ പറയുന്നു.

നോമിനേഷന്‍സ്
ഐശ്വര്യ ലക്ഷ്മി (വരത്തന്‍), ഉര്‍വ്വശി (അരവിന്ദന്റെ അതിഥികള്‍, എന്റെ ഉമ്മാന്റെ പേര്), നിമിഷ സജയന്‍ ചേല, മഞ്ജു വാര്യര്‍ (ഒടിയന്‍, ആമി), അനു സിത്താര (ക്യാപ്റ്റന്‍, കുപ്രസിദ്ധ പയ്യന്‍), എസ്തര്‍ അനില്‍ (ഓള്) എന്നിവരായിരുന്നു നോമിനേഷനില്‍ ഉണ്ടായിരുന്നത്. അവസാന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു മഞജു വാര്യര്‍ മത്സരത്തിനില്ലെന്നുള്ള സൂചനകള്‍ പുറത്ത് വന്നത്. നിമിഷ സജയന് പുറമേ ഐശ്വര്യ ലക്ഷ്മിയ്ക്കായിരുന്നു പുരസ്കാര സാധ്യത കൽപ്പിച്ചിരുന്ന മറ്റൊരു നടി.

ജൂറി അംഗങ്ങൾ
പ്രശ്‌സത സംവിധായകന്‍ കുമാര്‍ സാഹ്‌നിയാണ് ജൂറിയുടെ അധ്യക്ഷന്‍. ഡോ.പികെ പോക്കറാണ് രചനാ വിഭാഗം ജൂറി അധ്യക്ഷന്‍. സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ക്യാമറമാന്‍ കെജി ജയന്‍, സൗണ്ട് എന്‍ജീനിയര്‍ മോഹന്‍ദാസ്, നിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പിജെ ഇഗ്നേഷ്യസ്, നവ്യ നായര്‍, എന്നിവരാണ് സിനിമാ വിഭാഗം ജൂറിയുടെ മറ്റ് അംഗങ്ങള്‍.


Click it and Unblock the Notifications