ഭക്തരുടെ നിലവിളി കേട്ടാൽ പ്രത്യക്ഷപ്പെടുന്ന ദൈവം! കൊച്ചുണ്ണി ചുമ്മാ വന്നങ്ങ് അത്ഭുതപ്പെടുത്തും,
മലയാത്തില്‍ നിന്നുമൊരു ബ്രഹ്മാണ്ഡ സിനിമ വരാന്‍ പോവുകയാണ്. റിലീസിന് മുന്‍പ് തന്നെ പ്രതീക്ഷകള്‍ വാനോളമെത്തിച്ചിരിക്കുകയാണ് നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി. ഓണത്തിന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒക്ടോബര്‍ പതിനൊന്നിനാണ് സിനിമ റിലീസിനെത്തുന്നത്. കേരളത്തില്‍ ബിഗ് റിലീസായിട്ടാണ് കൊച്ചുണ്ണി എത്തുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് കായംകുളം കൊച്ചുണ്ണിയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ ഹിറ്റായിരുന്നു. സിനിമ എങ്ങനെയായിരിക്കുമെന്ന സൂചനകളായിരുന്നു ട്രെയിലറില്‍ ഉണ്ടായിരുന്നത്. വീണ്ടും ചിത്രത്തില്‍ നിന്നും പുതിയാരു ടീസര്‍ കൂടി എത്തിയിരിക്കുകയാണ്. പുറത്ത് വന്ന ടീസറും ശ്രദ്ധേയമായിരിക്കുകയാണ്.

കൊച്ചുണ്ണിയുടെ ടീസര്‍
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് കായംകുളം കൊച്ചുണ്ണി. സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്. നിവിന്‍ പോളി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. 20 സെക്കന്റുള്ള ടീസറില്‍ കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയെയാണ് കാണിച്ചിരിക്കുന്നത്. ഭക്തരുടെ നിലവിളി കേള്‍ക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ദൈവം എന്നാണ് കൊച്ചുണ്ണിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

കായംകുളം കൊച്ചുണ്ണി വരുന്നു..
പ്രളയം കാരണം റിലീസ് മാറ്റിയ ചിത്രം ഒക്ടോബറില്‍ റിലീസിനെത്തുകയാണ്. നിവിന്‍ പോളിയുടെ ജന്മദിനമായ ഒക്ടോബര്‍ പതിനൊന്നിനാണ് കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്യുന്നത്. മലയാളത്തില്‍ നിന്നും നിര്‍മ്മിച്ച ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണിത്. 45 കോടിയോളം നിര്‍മാണ ചിലവ് വന്നിരിക്കുന്ന സിനിമ ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിവിന്‍ പോളി കൊച്ചുണ്ണിയായി അഭിനയിക്കുമ്പോള്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപക്കിയാണ് മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം. ഇത്തവണ ടീസറില്‍ മോഹന്‍ലാലിനെ കാണിച്ചിരുന്നില്ല.

ബിഗ് റിലീസ്
ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയില്‍ വലിയൊരു ചലനം സൃഷ്ടിക്കാനുള്ള മുന്നൊരുക്കത്തിലാണ് കായംകുളം കൊച്ചുണ്ണി. കേരളത്തില്‍ വലിയ പ്രധാന്യത്തോടെയായിരിക്കും സിനിമ റിലീസിനെത്തുന്നത്. ലോകത്തില്‍ എല്ലായിടത്തും ഒക്ടോബര്‍ പതിനൊന്നിന് തന്നെ സിനിമയുടെ റിലീസ് ഉണ്ടാവും. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാര 300 ന് മുകളിലുള്ള സ്‌ക്രീനുകളിലായിരിക്കും റിലീസ് ദിവസം കൊച്ചുണ്ണി കേരളത്തില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്നത്. 320 സ്‌ക്രീനുകളിലായിരുന്നു ബാഹുബലി പ്രദര്‍ശിപ്പിച്ചിരുന്നത്.

അതിശയിപ്പിക്കും..?
കേരളത്തില്‍ ജീവിച്ചിരുന്ന കായംകുളം കൊച്ചുണ്ണിയുടെ ജീവിതകഥയാണ് സിനിമയിലൂടെ പറയാന്‍ പോവുന്നത്. മലയാളക്കര ഇതുവരെ കേള്‍ക്കാത്ത ചില രഹസ്യങ്ങള്‍ സിനിമയിലുണ്ടാവുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതിലൊന്ന് കൊച്ചുണ്ണിയുടെ പേരില്‍ ഒരു അമ്പലമുണ്ടെന്നുള്ളതായിരുന്നു. അടുത്തിടെ ഡബ്ബിംഗിനിടെ സംവിധായകനും മോഹന്‍ലാലും തമ്മില്‍ സംസാരിക്കുന്ന ഓഡിയോ പുറത്ത് വന്നിരുന്നു. അതില്‍ സൂചിപ്പിച്ചിരിക്കുന്നത് ഈ അമ്പലത്തിനെ പറ്റിയായിരുന്നു.

റിലീസിന് മുന്‍പ് തന്നെ ഹിറ്റ്
ബിഗ് ബജറ്റ് ചിലവായെങ്കിലും റിലീസിന് മുന്‍പ് മുതല്‍ മുടക്കിന്റെ പകുതിയിലധികവും സിനിമ തിരിച്ച് പിടിച്ചിരിക്കുകയാണ്. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിംഗ് റൈറ്റ്സ്, എന്നിങ്ങനെ വിവിധ മേഖകളില്‍ നിന്നുമാണ് ചിത്രം കോടികള്‍ വാരിക്കൂട്ടിയിരിക്കുന്നത്. കൊച്ചുണ്ണിയുടെ ആഗോള ഡിജിറ്റല്‍ അവകാശം ഇറോസ് ഇന്റര്‍നാഷണല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തെലുങ്ക്, മലയാളം, തമിഴ്, റൈറ്റ്സ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. മ്യൂസിക് റൈറ്റ്സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റെതാണ്.

വമ്പന്‍ താരനിര
ബ്രഹ്മാണ്ഡ സിനിമയാണെന്നത് മാത്രമല്ല വമ്പന്‍താരനിരയാണ് കൊച്ചുണ്ണിയില്‍ അണിനിരക്കുന്നത്. നിവിന്‍ പോളിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം പ്രിയ ആനന്ദ്, പ്രിയങ്ക തിമേഷ് എന്നിവരാണ് നായികമാര്‍. ഇവര്‍ക്കൊപ്പം സണ്ണി വെയിന്‍, ബാബു ആന്റണി, ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, സുധീര്‍ കരമന എന്നിങ്ങനെ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.


Click it and Unblock the Notifications