'സിനിമക്കും ചില കാര്യങ്ങൾ ശരിയാക്കാൻ പറ്റും', NHAI ആപ്പിനെക്കുറിച്ച് ന്നാ താൻ കേസ് കൊട് ടീം
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്‍ണൻ സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താൻ കേസ് കൊട്'. സിനിമയുടെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം ഓഗസ്റ്റ് 11നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രം റിലീസ് ആയി അഞ്ച് ദിവസത്തിൽ 25 കോടിയാണ് 'ന്നാ താൻ കേസ് കൊട്' നേടിയത്.
വിവാദങ്ങളുടെ കൂട്ട് പിടിച്ചായിരുന്നു 'ന്നാ താൻ കേസ് കൊട്' തിയറ്ററുകളിൽ എത്തിയത്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചു കൊണ്ടുള്ള പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന പരസ്യ വാചകമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.
സർക്കാരിന് എതിരെയാണ് പോസ്റ്റർ എന്ന തരത്തിൽ കമൻറുകൾ പ്രത്യക്ഷപ്പെട്ടു. പിന്നാലെ ചിത്രം കാണരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള പ്രചരണങ്ങൾ നടന്നിരുന്നു. കുഞ്ചാക്കോ ബോബൻറെ സോഷ്യൽ മീഡിയ പേജുകളിലും ട്രോളുകൾ നിറഞ്ഞു. പിന്നാലെ സിനിമക്കും അകത്തും പുറത്തുമുള്ളവർ ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.

പരസ്യം ഒരു രാഷ്ട്രീയ പാർട്ടിയെയും ഉദ്ദേശിച്ചല്ല ചെയ്തത്. ചിത്രത്തിലെ ഇതിവൃത്തവുമായി ചേർന്ന് നിൽക്കുന്നതിനാലാണ് അങ്ങനെ ഒരു പരസ്യം നൽകിയത്. തമിഴ്നാട്ടിൽ നടന്ന സംഭവമാണ് ചിത്രത്തിനാധാരം.
ഇനി തമിഴ്നാട്ടിൽ നിന്ന് ബഹിഷ്കരണമുണ്ടാവുമോന്ന് അറിയില്ല. കേരളത്തിലെ എക്കാലത്തെയും അവസ്ഥ തന്നെയാണ് ചിത്രം. വിഷയത്തിലെ നന്മ കാണാതെ വിവാദം സൃഷ്ടിക്കുന്നത് ഖേദകരമാണെന്നായിരുന്നു കുഞ്ചാക്കോ ബോബൻ വിമർശനങ്ങളിൽ പ്രതികരിച്ചത്.
'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് സിനിമയുടെ അണിയറ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റാണ്. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട പരാതികൾ നൽകാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ആപ്പ് വികസിപ്പിക്കുന്നു.
ഈ വാർത്തയോടാണ് ന്നാ താൻ കേസ് കൊട് ടീം ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. 'ഇപ്പോ മനസിലായില്ലേ, ചിലതൊക്കെ ശരിയാക്കാൻ സിനിമയ്ക്കും പരസ്യവാചകങ്ങൾക്കും പറ്റുമെന്ന്' എന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട പോസ്റ്ററിലെ വാചകം.
ദേശീയപാതയിലെ കുഴികളെക്കുറിച്ചും ശോചനീയാവസ്ഥകളെക്കുറിച്ചും അധികൃതരെ അറിയിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും ഓൺലൈൻ സംവിധാനവും ഉടൻ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ആപ്പിലൂടെ ലഭിക്കുന്ന പരാതികളിൽ നടപടിയെടുക്കാൻ സമയപരിധിയും നിശ്ചയിക്കും. ഇതിൽ വീഴ്ച വരുത്തിയാൽ പിഴ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ ചുമത്താൻ വ്യവസ്ഥ കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications