'സൗകര്യമില്ലടീയെന്ന് പറഞ്ഞ് തെറിയായിരുന്നു... അവസാനം നടൻ തന്നെ കാലുപിടിച്ചു'; അനുഭവം പറഞ്ഞ് സാന്ദ്ര തോമസ്
നടിയും നിർമ്മാതാവുമായി സിനിമാലോകത്ത് ശ്രദ്ധ നേടിയ താരമാണ് സാന്ദ്ര തോമസ്. 91 മുതൽ ബാലതാരമായി സിനിമകളിൽ അഭിനയിച്ചിട്ടുള്ള സാന്ദ്ര 2012ൽ ഫ്രൈഡേ എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് നിർമ്മാതാവായി ചുവടുവെച്ചത്. അതോടൊപ്പം തന്നെ അഭിനയത്തിലും നടി സജീവമാകുകയുണ്ടായി. വിവാഹ ശേഷം സാന്ദ്ര സിനിമയിൽ നിന്ന് കുറച്ച് നാൾ പിന്മാറി. ശേഷം സാന്ദ്രയുടെ ഫ്രൈഡേ ഫിലിംസ് കമ്പനി വിജയ് ബാബുവിന് നൽകി. അഞ്ച് വർഷങ്ങൾക്ക് ശേഷം പുതിയ നിർമ്മാണ കമ്പനി റൂബി ഫിലിംസുമായി മടങ്ങി വരികയാണ് താരം.
സാന്ദ്രയും മക്കളും ഇപ്പോൾ മലയാളിക്ക് സുപരിചിതരാണ്. ഇരട്ട കുഞ്ഞുങ്ങളുടെ അമ്മയായ ശേഷം മക്കളുടെ വിശേഷങ്ങളെല്ലാം സാന്ദ്ര സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. മക്കളുടെ വിശേഷങ്ങൾ പങ്കുവെക്കാനായി സൂപ്പർ നാച്വറൽ ഫാമിലി എന്ന പേരിൽ ഒരു യുട്യൂബ് ചാനലും സാന്ദ്ര തോമസ് ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ ജൂതൻ എന്ന സിനിമയിലൂടെയാണ് സാന്ദ്ര തോമസ് വീണ്ടും നിർമാണത്തിലേക്ക് തിരികെ വരുന്നത്. യുട്യൂബ് ചാനലിലൂടെ കൂടുതൽ ജനങ്ങളോട് അടുത്തുവെന്നു അസുഖങ്ങൾ വരുമ്പോഴും മക്കളോട് അവർ കാണിക്കുന്ന സ്നേഹം കാണുമ്പോഴും സന്തോഷം തോന്നാറുണ്ടെന്ന് പറയുകയാണ് സാന്ദ്ര തോമസ് ഇപ്പോൾ.

ഫ്രൈഡെ എന്ന സിനിമയ്ക്ക് ശേഷം കിളി പോയി, ആമേൻ, സക്കറിയായുടെ ഗർഭിണികൾ, ഫിലിപ്സ് ആന്റ് ദി മങ്കപെൻ, പെരുച്ചാഴി, ആട്, അടി കപ്യാരെ കൂട്ടമണി, മുത്ത്ഗൗ എന്നിവയാണ് സാന്ദ്രയുടെ നിർമാണത്തിൽ പുറത്തിറങ്ങിയ മറ്റ് സിനിമകൾ. ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ട് എന്ന് സ്വയം ബോധ്യമുള്ളകൊണ്ടാണ് സിനിമ നിർമിക്കാമെന്ന് തീരുമാനിച്ചത് എന്ന് തുറന്നുപറയുകയാണ് ഇപ്പോൾ സാന്ദ്ര തോമസ്. നിർമാണത്തിലേക്ക് വരുമ്പോൾ എല്ലാ കാര്യങ്ങളും പുരുഷന്മാർ എങ്ങനെയാണോ നടത്തിയെടുക്കാറ് അതേ രീതി തന്നെയാണ് താനും അനുകരിക്കുന്നതെന്നും സ്ത്രിയാണെന്ന് പറഞ്ഞ് മാറിയിരിക്കാനോ കരയാനോ താൽപര്യമില്ലെന്നും പറയുകയാണ് ഇപ്പോൾ സാന്ദ്ര തോമസ്.

'സിനിമയിൽ എത്തിയശേഷം നിർമാതാവായപ്പോൾ അഭിനേതാക്കളുടെ കൈയ്യിൽ നിന്ന് തെറിവിളി വരെ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ സിനിമാ ഷൂട്ടിങ് നടക്കുകയാണ്. ഇനി ചിത്രീകരിക്കേണ്ടത് പാട്ട് സീനാണ്. എല്ലാം റെഡിയായി കഴിഞ്ഞു. ലൊക്കേഷൻ കണ്ട് പണം വരെ കൊടുത്തു. തിരുവന്തപുരത്ത് നിന്ന് അണിയറപ്രവർത്തകർ എല്ലാ സന്നാഹങ്ങളുമായി എറണാകുളത്ത് എത്തി. പിറ്റേദിവസം ഷൂട്ട് നടക്കേണ്ടത്. അപ്പോഴാണ് രാത്രി വിളിച്ച് നടൻ നാളെ ഷൂട്ടിങ് വരാൻ പറ്റില്ല മൂഡില്ല എന്ന് പറയുന്നത്. അയാള് പറഞ്ഞിട്ടാണ് നേരത്തെ ഷൂട്ട് ചെയ്യേണ്ട ഈ ഭാഗങ്ങൾ പിന്നീട് എന്ന് പറഞ്ഞ് മാറ്റിവെച്ചത്. അയാൾ വരില്ലാന്ന് പറഞ്ഞപ്പോൾ ഞാൻ പറ്റില്ല... നാളെ വരണം നഷ്ടം ഉണ്ടാകും എന്ന് പറഞ്ഞു. പിന്നീട് അയാൾ വരാൻ സൗകര്യമില്ലെടി എന്ന് പറഞ്ഞ് തെറിവിളിയായിരുന്നു. അവസാനം പടം പോയാലും വേണ്ടില്ല എന്ന് കരുതി രണ്ടും കൽപിച്ച് ഇനി ആ നടനോട് വരണ്ടാന്ന് പറഞ്ഞു. പിറ്റേ ദിവസം അയാൾ വന്ന് കാലുപിടിച്ച് മാപ്പ് പറഞ്ഞു. ഇങ്ങനെ പലതും നിർമാതാവായിരിക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.'
Recommended Video

'അഭിനേതാക്കളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പ്രതിഫലം എന്നതിനോട് എനിക്ക് യോജിപ്പില്ല. ഒന്നും തെളിയിക്കാതെ വന്ന് തുല്യ പ്രതിഫലം എന്ന് ചോദിക്കുമ്പോൾ ബുദ്ധിമുട്ടാണ്. നയൻതാര, മഞ്ജു വാര്യർ പോലുള്ളവരാണെങ്കിൽ അത് ന്യായമാണ്. അത്രത്തോളം വളർന്നാൽ പിന്നെ മറ്റുള്ള സ്ത്രീ അഭിനേതാക്കൾക്കും അത്രത്തോളം തന്നെ പ്രതിഫലം നൽകാം. നിർമാതാവായിരിക്കെ പ്രശ്നം എന്തെങ്കിലും വന്നാൽ ചെന്ന് പറയാൻ ആരും ഇല്ലാത്തപോലെ തോന്നാറുണ്ട്. ഫെഫ്ക പോലുള്ള സംഘടനകളിൽ സ്ത്രീകൾ ചുരുക്കമാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മരുന്നിന് പോലും ആരും ഇല്ല. അതുകൊണ്ട് ഒരു സ്ത്രീയായി നിന്ന് ഞാൻ പ്രശ്നങ്ങൾ പറയുമ്പോൾ മറ്റുള്ളവർ എത്രത്തോളം ഉൾക്കൊള്ളും എന്നറിയില്ല' സാന്ദ്രാ തോമസ് പറയുന്നു.


Click it and Unblock the Notifications