വീട്ടുകാരെ ഉപേക്ഷിച്ച് ഒളിച്ചോടിയതില്‍ വിഷമമുണ്ട്! വീഡിയോ കോളിലൂടെ അച്ഛനുമായി മകള്‍ സംസാരിക്കും; പാർവതി വിജയ്
സീരിയല്‍ നടി പാര്‍വതി വിജയ് വിവാഹമോചിതയായെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. പാര്‍വതിയുടെ വിവാഹവും അതുപോലെ വളരെ പെട്ടെന്ന് എടുത്തൊരു തീരുമാനത്തിന്റെ പുറത്തായിരുന്നു. കുടുംബവിളക്ക് സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോഴാണ് അതിന്റെ ക്യാമറമാനുമായി നടി ഇഷ്ടത്തിലാവുന്നത്.
മൂന്ന് മാസത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ഒളിച്ചോടുകയും വിവാഹിതരാവുകയും ചെയ്തു. ശേഷം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ ദമ്പതിമാര്‍ ഡിവോഴ്‌സിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും ഒളിച്ചോട്ടത്തെ കുറിച്ചും സീരിയല്‍ ടുഡേ മാഗസിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പാര്‍വതി തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ഇപ്പോള്‍ എനിക്കാകെ ഉള്ള വിഷമം അന്ന് വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങി പോയല്ലോ എന്നോര്‍ത്തിട്ടാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നെനിക്കിപ്പോള്‍ തോന്നുന്നുണ്ട്. പിന്നെ ഭര്‍ത്താവായിരുന്ന ആള്‍ പോയതിന്റെ വിഷമം ഇല്ലെന്നല്ല പറയുന്നത്. എത്രയായാലും അദ്ദേഹം എന്റെ കുഞ്ഞിന്റെ അച്ഛനാണ്. ആ വേദനയെല്ലാം കുഞ്ഞിന് വേണ്ടി മാറ്റി വെച്ച് ജീവിതവുമായി മുന്നോട്ട് പോവുകയാണിപ്പോള്‍.
ഒളിച്ചോടുന്ന സമയത്ത് അച്ഛന്‍, അമ്മ, ബന്ധങ്ങള്‍ ഒന്നും നമ്മുടെ മനസിലുണ്ടാവില്ല. എങ്ങനെയെങ്കിലും ഒന്ന് പോയാല്‍ മതി എന്ന് മാത്രമായിരിക്കും. ഒന്നിനെ കുറിച്ചും ചിന്തിക്കില്ല. കുറേ കഴിഞ്ഞാണ് അന്ന് എങ്ങനെയാണ് ഇറങ്ങി പോരാന്‍ സാധിച്ചതെന്ന് ഓര്‍മ്മിക്കുന്നത്. എന്ത് ധൈര്യത്തിലാണ് ഇറങ്ങി പോയതെന്ന് ഓര്‍ത്ത് എനിക്ക് തന്നെ ടെന്‍ഷനായി. പെട്ടെന്നുണ്ടായ തോന്നലിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരും അങ്ങനെയാണ്. എത്ര ധൈര്യശാലി ആണെങ്കിലും അല്ലെങ്കിലും ഒറ്റ സെക്കന്‍ഡിലെ തോന്നലില്‍ അങ്ങ് ചെയ്യും. ആലോചിച്ച് തീരുമാനിക്കാന്‍ ഞാനിപ്പോള്‍ പറയുന്നത് അതുകൊണ്ടാണെന്നും പാര്‍വതി പറയുന്നു.
ഒളിച്ചോടി കല്യാണം കഴിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് എത്തിയപ്പോള്‍ ഭയങ്കര സങ്കടമായിരുന്നു. വീട്ടുകാരെ ആലോചിച്ച് കരഞ്ഞത് കൊണ്ട് കാര്യമില്ല, എന്തായാലും ഇറങ്ങി പോന്നു. ഇനിയുള്ള കാലം നന്നായി ജീവിക്കാമെന്ന് വിചാരിച്ചു. പിന്നീട് വീട്ടുകാരുമായി സംസാരിച്ച് നല്ല രീതിയിലായപ്പോള്‍ വിഷമമൊക്കെ മാറി. എന്നാല്‍ ഭര്‍ത്താവുമായി ഒരുമിച്ച് മുന്നോട്ട് പോവാന്‍ പറ്റില്ലെന്ന് തമ്മില്‍ ഒരോ വഴക്കുകള്‍ നടക്കുമ്പോഴും തോന്നും. അപ്പോഴൊന്നും തീരുമാനമെടുത്തില്ല. പിന്നെ ഒരു പോയിന്റ് എത്തിയപ്പോഴാണ് വിവാഹമോചനമെന്ന തീരുമാനം എടുത്തത്. കൂടുതല്‍ അതില്‍ ചിന്തിക്കാനൊന്നുമില്ലായിരുന്നു.

ഇനിയുള്ള ആഗ്രഹം എംബിഎ എടുക്കണമെന്നതാണ്. ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടാണ് പോയതെങ്കിലും എംബിഎ എടുക്കാന്‍ സാധിച്ചില്ല. മകള്‍ക്കും നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നുണ്ട്. അച്ഛന്‍ പോയതിനെ കുറിച്ചൊന്നും അറിയാനുള്ള പ്രായമായിട്ടില്ല. അവളുടെ അച്ഛനായത് കൊണ്ട് അവര്‍ തമ്മില്‍ സംസാരിക്കരുതെന്ന് പറയാനൊന്നും ഞാന്‍ ആളല്ലെന്ന് പാര്‍വതി പറയുന്നു.
വിവാഹമോചനത്തെ പറ്റി പറഞ്ഞ ശേഷം എനിക്ക് പിന്തുണ തരികയും നന്നായി കമന്റിട്ടവരുണ്ട്. പക്ഷേ മറ്റ് ചിലര്‍ കുത്തി കുത്തി സംസാരിക്കും. നീ അവന്റെ കൂടെ ഇറങ്ങി പോയതല്ലേ, ഇങ്ങനെയേ വരികയുള്ളുവെന്ന് ഞങ്ങള്‍ക്ക് അന്നേ അറിയാമായിരുന്നു. എന്നൊക്കെ കമന്റുകള്‍ വരുന്നുണ്ട്. അതൊക്കെ കാണുമ്പോഴാണ് സങ്കടം വരിക. നന്നായി ജീവിക്കണമെന്ന് കരുതി തന്നെയാണല്ലോ പോവുന്നത്. ഇങ്ങനെ വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ട് അല്ലല്ലോ പോവുന്നതെന്നും നടി ചോദിക്കുന്നു.
അമ്മായിയമ്മയോടുള്ള സ്‌നേഹം കണ്ടോ, പാര്‍വതി ഇത്ര പണം ചോദിക്കുന്നു എന്നൊക്കെ പറഞ്ഞ് ചിലര്‍ ഇട്ടിരിക്കുന്നത് കണ്ടു. എനിക്കതിന്റെ ആവശ്യമില്ല. ഞാനൊന്നും ചോദിച്ചിട്ടുമില്ല. ആള് കുഞ്ഞിനെ കാണാന്‍ വീഡിയോ കോളില്‍ വിളിക്കും. ആവശ്യമില്ലാത്ത വാര്‍ത്ത ആളുകള്‍ കൊടുക്കാതിരിക്കുകയാണ് വേണ്ടതെന്നും പാര്‍വതി പറയുന്നു.


Click it and Unblock the Notifications











